KeralaNEWS

തെറ്റ് തിരുത്തൽ തുടരാൻ സി.പി.എം; രാജി സന്നദ്ധത അറിയിച്ച് ഇ.പി, അവസാനിക്കാതെ സ്വത്തു സമ്പാദന വിവാദം

തിരുവനന്തപുരം: സി.പി.എമ്മിനെ ഉലച്ച അനധികൃത സ്വത്ത് സമ്പാദന വിവാദത്തിൽ കടുത്ത നടപടിക്കു പാർട്ടി. പൊതുജന മധ്യത്തിൽ പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയ വിഷയത്തിൽ നടപടിയെടുത്തില്ലെങ്കിൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി നേരിടുമെന്ന് നേതൃത്വത്തിന് ആശങ്കയുണ്ട്. അതുകൊണ്ടു തന്നെ തെറ്റ് തിരുത്തൽ നടപടികളുമായി മുന്നോട്ടു പോകാനാണ് ആലോചന. അതേസമയം, വിവാദത്തിൽപ്പെട്ട ഇ.പി. ജയരാജൻ രാജി സന്നദ്ധത അറിയിച്ചതായും സൂചനയുണ്ട്.

ഇപി ജയരാജനെതിരെ പി. ജയരാജൻ ഉന്നയിച്ച ആരോപണത്തിൽ അന്വേഷണം നടത്തി നടപടി എടുക്കാൻ ആണ് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ നീക്കം. വെള്ളിയാഴ്ച്ച ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗവും വിഷയം ചർച്ച ചെയ്യും. അതെ സമയം വിവാദങ്ങളിൽ ഇപി ജയരാജൻ കടുത്ത അതൃപ്തൻ ആണ്. നേരത്തെ റിസോർട്ടിന്റ നിർമാണ വേളയിൽ ഉയർന്ന ആരോപണം തന്നെ ലക്ഷ്യമാക്കി തെറ്റ് തിരുത്തൽ രേഖയുടെ ഭാഗമായി വീണ്ടും ഉന്നയിക്കുന്നതിൽ ആണ് അമർഷം. സംസ്ഥാന നേതൃത്വത്തോടുള്ള അതൃപ്‌തി മൂലമുള്ള നിസ്സഹകരണ നിലപാട് ഇ പി തുടരാൻ ആണ് സാധ്യത.

സി.പി.എം. സംസ്ഥാന കമ്മിറ്റിയിലാണ് പി. ജയരാജന്‍ ആരോപണം ഉന്നയിച്ചത്. കണ്ണൂരിലെ ആയുര്‍വേദ റിസോര്‍ട്ടിന്റെ പേരിലാണ് സാമ്പത്തിക ആരോപണം. ഇ.പി. ജയരാജനെതിരെ അന്വേഷണവും നടപടിയും വേണമെന്ന്‌ പി. ജയരാജന്‍ ആവശ്യപ്പെട്ടിരുന്നു. ബുധന്‍, വ്യാഴം ദിവസങ്ങളില്‍ നടന്ന സംസ്ഥാന സമിതിയിലെ ചര്‍ച്ചയ്ക്കിടെയാണ് ഇ.പിക്കെതിരെ പി. ജയരാജന്‍ ഗുരുതര ആരോപണം ഉന്നയിച്ചത്. അനധികൃത സ്വത്ത് സമ്പാദിച്ച ഇ.പി. ജയരാജന്‍ കണ്ണൂരില്‍ വലിയ റിസോര്‍ട്ടും ആയുര്‍വേദ സ്ഥാപനവും കെട്ടിപ്പൊക്കിയെന്നായിരുന്നു ആരോപണം. നേരത്തെ തന്നെ താന്‍ ആരോപണം ഉന്നയിച്ചപ്പോള്‍ കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡിലടക്കം മാറ്റം വരുത്തിയെന്ന് പി. ജയരാജന്‍ ആരോപിച്ചു.

ഇ.പി. ജയരാജന്റെ മകനെ കൂടാതെ ഭാര്യ പി.കെ. ഇന്ദിരയും സ്ഥാപനത്തിന്റെ ഡയറക്ടര്‍ ബോര്‍ഡിലുണ്ട്. വലിയതോതിലുള്ള സാമ്പത്തിക ക്രമക്കേട് ഇതുമായി ബന്ധപ്പെട്ട് നടന്നിട്ടുണ്ട്. അനധികൃതമായി 30 കോടിയോളം രൂപയുടെ സ്വത്ത് സമ്പാദിച്ചാണ് റിസോര്‍ട്ടും ആയുര്‍വേദിക്ക് വില്ലേജും നിര്‍മ്മിച്ചത്. കണ്ണൂര്‍ ജില്ലയിലെ വെള്ളിക്കീലിലുള്ള സ്ഥാപനത്തെക്കുറിച്ച് നിരവധി സംശയങ്ങളുണ്ടെന്നും പി. ജയരാജന്‍ ആരോപിച്ചു. ആധികാരികമായും ഉത്തമബോധ്യത്തോടെയുമാണ് താന്‍ ആരോപണങ്ങള്‍ ഉന്നയിച്ചതെന്നും ജയരാജാന്‍ സംസ്ഥാന കമ്മിറ്റിയില്‍ ആവര്‍ത്തിച്ചു പറഞ്ഞു.

മുഖ്യമന്ത്രിയും സംസ്ഥാന സെക്രട്ടറിയുമടക്കം പ്രധാനനേതാക്കള്‍ എല്ലാം പങ്കെടുത്ത സംസ്ഥാന കമ്മിറ്റിയില്‍ ഇ.പി. ജയരാജന്‍ സന്നിഹിതനായിരുന്നില്ല. പരാതി തള്ളിക്കളയാതിരുന്ന പാര്‍ട്ടി സെക്രട്ടറി എം.വി. ഗോവിന്ദന്‍, പി. ജയരാജന്‍ ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നുണ്ടെങ്കില്‍ പരാതി എഴുതി നല്‍കാന്‍ ആവശ്യപ്പെട്ടു. കണ്ണൂര്‍ ജില്ലയിലെ വെള്ളിക്കീലില്‍ കേരളാ ആയുര്‍വേദിക്ക് ആന്‍ഡ് കെയര്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ പേരില്‍ വൈദേകം എന്ന പേരില്‍ ആയുര്‍വേദ റിസോര്‍ട്ട് നടത്തുന്നത്. ആയുര്‍വേദ ഗ്രാമം എന്ന നിലയില്‍ വിഭാവനം ചെയ്ത സംരംഭമാണിത്. 30 കോടിയോളം രൂപ ചെലവഴിച്ച് കുന്നിന്റെ മുകളിലാണ് ആയുര്‍വേദ റിസോര്‍ട്ട് നിര്‍മ്മിച്ചിരിക്കുന്നത്. ഇതിനായി കുന്ന് ഇടിച്ചുനിരത്തിയതുമായി ബന്ധപ്പെട്ട് ശാസ്ത്രസാഹിത്യ പരിഷത്തടക്കം നേരത്തെ രംഗത്തെത്തിയിരുന്നു.

Back to top button
error: