CrimeNEWS

ബെംഗളൂരുവില്‍ പതിനാറുകാരിയെ പീഡിപ്പിച്ച എഴുപത്തിമൂന്നുകാരനെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ തല്ലിക്കൊന്നു

ബെംഗളൂരു: ബെംഗളൂരുവില്‍ പതിനാറുകാരിയെ പീഡിപ്പിച്ച എഴുപത്തിമൂന്നുകാരനെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ തല്ലിക്കൊന്നു. ഈസ്റ്റ് ബെംഗളൂരുവില്‍ ഹെന്നൂർ പ്രദേശത്ത് താമസിക്കുന്ന കുപ്പണ്ണയാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് സംഭവം നടന്നത്. പെണ്‍കുട്ടിയുടെ അയല്‍വാസിയാണ് തമിഴ്നാട് സ്വദേശിയും കെട്ടിട നിര്‍മ്മാണ തൊഴിലാളിയുമായ കുപ്പണ്ണ. രാത്രി ഒമ്പതുമണിയോടെ വീടിന് പുറത്ത് അലക്കിയിട്ടിരുന്ന യൂണിഫോം എടുക്കാന്‍ പോയപ്പോഴാണ് പ്രതി പതിനാറുകാരിയെ പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു.

തുണിയെടുക്കാനായി പോയ പെണ്‍കുട്ടിയെ കാണാഞ്ഞതോടെ ബന്ധുക്കള്‍ അന്വേഷിച്ചപ്പോഴാണ് കുപ്പണ്ണയുടെ വീട്ടില്‍ അവശയായ നിലയില്‍ പതിനാറുകാരിയെ കണ്ടെത്തിയത്. പ്രതി തന്നെ നിര്‍ബന്ധിച്ച് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്ന് പെണ്‍കുട്ടി മൊഴി നല്‍കി. സംഭവത്തെക്കുറിച്ച് പെണ്‍കുട്ടിയുടെ മൊഴി ഇങ്ങനെയാണ് : യൂണിഫോം എടുക്കാനായി പോയ തന്നെ കുപ്പണ്ണ വീട്ടിലേക്ക് വിളിച്ചു. നിര്‍ബന്ധിച്ചപ്പോള്‍ കാര്യമറിയാനായി വീട്ടിലേക്ക് ചെന്നു. അവിടെ വെച്ച് പ്രതി കുടിക്കാനായി വെള്ളം നല്‍കി. ഇത് കുടിച്ചതോടെ ബോധരഹിതയായി നിലത്ത് വീണു. തുടര്‍ന്ന് പ്രതി പീഡിപ്പിക്കുകയായിരുന്നു.

Signature-ad

കുട്ടിയെ അന്വേഷിച്ച് ചെന്ന ബന്ധുക്കള്‍ പ്രതിയ്ക്കൊപ്പം ബോധരഹിതയായി കിടക്കുന്ന പെണ്‍കുട്ടിയെ ആണ് കണ്ടത്. പെണ്‍കുട്ടിയെ അര്‍ദ്ധ നഗ്നയായ നിലയിലായിരുന്നു. ഇതോടെ ബന്ധുക്കള്‍ കുപ്പണ്ണയെ മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം പെണ്‍കുട്ടിയുമായി മടങ്ങി. പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ മര്‍ദനമേറ്റ കുപ്പണ്ണയെ തിങ്കളാഴ്ച രാവിലെയോടെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. കുപ്പണ്ണയുടെ പേരില്‍ പീഡനത്തിനും പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ പേരില്‍ കൊലപാതകത്തിനും കേസെടുത്തതായി പൊലീസ് പറഞ്ഞു.

ബോധരഹിതയായിരുന്ന പെണ്‍കുട്ടിയെ ബന്ധുക്കള്‍ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. ബോധം തിരിച്ചുകിട്ടിയപ്പോഴാണ് പെണ്‍കുട്ടി പീഡനവിവരം പുറത്ത് പറഞ്ഞത്. തുടര്‍ന്ന് രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് വീട്ടിലെത്തിയപ്പോഴാണ് പ്രതിയായ കുപ്പണ്ണയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇയാളുടെ ശരീരത്തില്‍ മര്‍ദ്ദനമേറ്റ നിരവധി പാടുകളുണ്ടായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പെൺകുട്ടിയുടെ രണ്ട് ബന്ധുക്കള്‍, ബന്ധുവിന്‍റെ സുഹൃത്ത് എന്നിവർക്കെതിരെ പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്.

Back to top button
error: