CrimeNEWS

മലപ്പുറത്തുകാരിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു ഗര്‍ഭിണിയാക്കി; സെലിബ്രിറ്റി ഫൊട്ടോഗ്രാഫര്‍ അറസ്റ്റില്‍, ആരോപണവുമായി പെണ്‍കുട്ടികളുടെ നീണ്ടനിര

കൊച്ചി: സെലിബ്രിറ്റി ഫൊട്ടോഗ്രാഫറും ഗുരുവായൂര്‍ ദേവസ്വം ജീവനക്കാരനുമായ യുവാവ് ലൈംഗിക പീഡനക്കേസില്‍ അറസ്റ്റില്‍. കുന്നംകുളം ആനായിക്കല്‍ പ്രണവ് സി. സുഭാഷാണ് അറസ്റ്റിലായത്. വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ കടവന്ത്ര പോലീസ് റജിസ്റ്റര്‍ ചെയ്ത കേസിലാണു നടപടി. എറണാകുളത്തു താമസിക്കുന്ന മലപ്പുറം സ്വദേശിനിയാണു പരാതിക്കാരി.

താന്‍ ഗര്‍ഭിണിയാണെന്ന് അറിയിച്ചതോടെ ഗര്‍ഭം അലസിപ്പിക്കാന്‍ നിര്‍ദേശിച്ച് ഒഴിഞ്ഞു മാറിയെന്നും വിവാഹത്തിനു സമ്മതമല്ലെന്ന് അറിയിച്ചെന്നുമാണു യുവതി പോലീസില്‍ നല്‍കിയിരിക്കുന്ന പരാതി. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയെ താന്‍ വിവാഹമോചിതനാണെന്നു തെറ്റിദ്ധരിപ്പിച്ചു വിവാഹത്തിനു താല്‍പര്യമുണ്ടെന്ന് അറിയിക്കുകയായിരുന്നു. ഇക്കാര്യം വീട്ടുകാരെ അറിയിക്കാന്‍ യുവതി നിര്‍ദേശിച്ചു. വീട്ടില്‍ പറഞ്ഞപ്പോള്‍ എതിര്‍പ്പുണ്ടായില്ല. ഇതോടെ പ്രണയവുമായി മുന്നോട്ടു പോകാന്‍ യുവതി സമ്മതിക്കുകയായിരുന്നു.

Signature-ad

തുടര്‍ന്ന്, മുന്‍ ഭാര്യയുമായുള്ള ചില കേസുകള്‍ മൂലംവിവാഹം കഴിക്കാന്‍ തടസമുണ്ടെന്നു പറഞ്ഞു വിവാഹ നടപടിക്രമങ്ങള്‍ വൈകിപ്പിക്കുകയായിരുന്നു. ഇതിനിടെ വിവാഹത്തില്‍നിന്നു പിന്‍മാറില്ലെന്ന ഉറപ്പില്‍ ശാരീരിക ബന്ധത്തിനു നിര്‍ബന്ധിക്കുകയും ചെയ്തു. ഇതു വിശ്വസിച്ചാണ് തന്റെ ഫ്‌ളാറ്റില്‍ ഇടയ്ക്കിടെ താമസിക്കാന്‍ അനുവദിച്ചതെന്നും യുവതി പറയുന്നു. തിരുവനന്തപുരത്ത് ഹോട്ടല്‍ മുറിയിലും ഫ്‌ളാറ്റിലും വച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതിയില്‍ പറയുന്നത്.

അതിനിടെ ഗര്‍ഭിണിയാണെന്ന സംശയം തോന്നിയതോടെ ഫോണില്‍ വിളിച്ചു വിവരം അറിയിച്ചു. കുഞ്ഞിനെ ഒഴിവാക്കാനായിരുന്നു നിര്‍ദേശം. ഇത് അംഗീകരിക്കാതെ വിവാഹം ഉടനെ നടത്തണം എന്ന ആവശ്യം യുവതി മുന്നോട്ടു വച്ചു. എന്നാല്‍, യുവാവ് അതിനു തയാറായില്ലെന്നു മാത്രമല്ല, വിവാഹത്തിനു വീട്ടുകാര്‍ക്കു സമ്മതമല്ല എന്ന കാരണം പറഞ്ഞ് ഒഴിവാകാനും ശ്രമിച്ചു. ഗര്‍ഭഛിദ്രം നടത്തി പിന്‍മാറിയില്ലെങ്കില്‍ യുവതിക്കൊപ്പമുള്ള സ്വകാര്യ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തു വിടുമെന്നായിരുന്നു ഭീഷണിയെന്നുംയുവതി പരാതിപ്പെട്ടു.

ഇതോടെ യുവതി നടത്തിയ അന്വേഷണത്തില്‍ പ്രണവിനു വേറെയും ബന്ധങ്ങള്‍ ഉണ്ടെന്നു കണ്ടെത്തി. സ്ത്രീകളെ വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി ദുരുപയോഗം ചെയ്യുകയും തുടര്‍ന്ന് ഉപേക്ഷിക്കുകയുമായിരുന്നത്രെ ഇയാളുടെ പതിവ്. ഇതു മനസിലാക്കിയതോടെയാണു താന്‍ പിന്‍മാറിയതെന്നു യുവതി പറയുന്നു. തുടര്‍ന്നു പോലീസില്‍ പരാതി നല്‍കുകയായിരുന്നു. അറസ്റ്റു ചെയ്ത പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തിട്ടുണ്ട്.

അതേസമയം, നിരവധി പെണ്‍കുട്ടികള്‍ ഇയാള്‍ക്കെതിരേ ആരോപണവുമായി രംഗത്തെത്തിയിട്ടുണ്ട്. ആദ്യ ഭാര്യയില്‍നിന്നു വിവാഹമോചനം നേടിയിട്ടില്ല എന്ന വിവരവും പിന്നീടാണ് അറിയുന്നത്. ഭര്‍ത്താവിന്റെ ലാപ്‌ടോപ്പില്‍ മറ്റു സ്ത്രീകള്‍ക്കൊപ്പമുള്ള ചിത്രങ്ങളും മറ്റും കണ്ടതോടെ ഭാര്യ ഉപേക്ഷിച്ചു പോകുകയായിരുന്നുവെന്നാണ് വിവരം.

 

Back to top button
error: