CrimeNEWS

അടൂര്‍ ലോഡ്ജില്‍ യുവാവ് തൂങ്ങി മരിച്ചു; ഒപ്പമുണ്ടായിരുന്ന യുവതി ചെവിക്കുളളില്‍നിന്ന് രക്തമൊഴുകുന്ന നിലയില്‍ ആശുപത്രിയില്‍

പത്തനംതിട്ട: അടൂരില്‍ യുവതിക്കൊപ്പം ലോഡ്ജില്‍ മുറിയെടുത്ത യുവാവ് തൂങ്ങി മരിച്ച നിലയില്‍. കൊല്ലം കുന്നത്തൂര്‍ പുത്തനമ്പലം ശ്രീനിലയത്തില്‍ ശ്രീജിത്ത് (31) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന യുവതിയെ അവശനിലയില്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ശ്രീജിത്തിനെ മുറിയിലെ ജനാലക്കമ്പിയില്‍ തൂങ്ങിയ നിലയിലാണ് കണ്ടെത്തിയത്. തിരുവനന്തപുരം പേരൂര്‍ക്കട സ്വദേശിനി ഷീബാ ദാസാണ് (39) ശ്രീജിത്തിനൊപ്പം ഉണ്ടായിരുന്ന യുവതി. ചെവിയില്‍നിന്ന് രക്തമൊലിപ്പിച്ച് നിലവിളിച്ചു കൊണ്ടുനിന്ന യുവതിയെ പോലീസെത്തിയാണ് ആദ്യം ജനറല്‍ ആശുപത്രിയിലേക്കും അവിടെനിന്ന് മെഡിക്കല്‍ കോളജിലേക്കും മാറ്റിയത്.

അടൂര്‍ കെ.എസ്.ആര്‍.ടി.സി ജങ്ഷനിലുള്ള ലോഡ്ജ് മുറിയില്‍ തിങ്കളാഴ്ച രാത്രി 9.15 നാണ് സംഭവം. ഞായറാഴ്ച രാവിലെ 10 മണിയോടെയാണ് ഇരുവരും ഇവിടെ മുറി എടുത്തത്. ഇതേ ദിവസം തന്നെ ഷീബയെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയില്‍ നെടുമങ്ങാട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

രാത്രി ഒമ്പതു മണിയോടെ റൂമിനുള്ളില്‍ നിന്ന് ബഹളം കേട്ടതിനെ തുടര്‍ന്ന് മാനേജര്‍ ചെന്ന് നോക്കിയപ്പോഴാണ് റൂമിലെ ജനാലയില്‍ ഒരു ഷാളില്‍ ശ്രീജിത്തിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. യുവതി ചെവിയില്‍നിന്ന് ചോരയുമൊലിപ്പിച്ച് നില്‍ക്കുകയായിരുന്നു. മാനേജര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി യുവതിയെ ആശുപത്രിയിലേക്ക് മാറ്റി. മുറി പോലീസ് പൂട്ടി സീല്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഇരുവരും ഒന്നിച്ച് മരിക്കാന്‍ തീരുമാനിച്ചാണ് ലോഡ്ജില്‍ മുറിയെടുത്തെതന്ന് യുവതി മൊഴി നല്‍കി. ആത്മഹത്യ ചെയ്യാനായി ചില ഗുളികകളും കഴിച്ചിരുന്നുവെന്ന് യുവതി പറഞ്ഞെന്നാണ് റിപ്പോര്‍ട്ട്. ഫെയ്‌സ്ബുക്ക് വഴി പരിചയപ്പെട്ട ഇരുവരും ഒരു വര്‍ഷമായി പ്രണയത്തിലായിരുന്നു. രണ്ടു പേരും വിവാഹിതരാണ്. ഷീബയുടെ ഭര്‍ത്താവ് നേരത്തേ മരിച്ചിരുന്നു.

 

 

 

 

 

 

Back to top button
error: