
ന്യൂഡൽഹി: ഗുജറാത്ത് മുഖ്യമന്ത്രിയായി ബിജെപിയുടെ ഭൂപേന്ദ്ര പട്ടേൽ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ഘട്‌ലോദിയ മണ്ഡലത്തിൽനിന്ന് തുടർച്ചയായ രണ്ടാംതവണയാണ് പട്ടേൽ ഗുജറാത്ത് നിയമസഭയിലെത്തുന്നത്. ഒരു ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് പട്ടേൽ വിജയിച്ചത്. രണ്ടു മണിക്ക് നടക്കുന്ന സത്യപ്രതിജ്ഞ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര അമിത് ഷാ തുടങ്ങിയവർ പങ്കെടുക്കും. 2021 സെപ്റ്റംബറിലാണ് വിജയ് രൂപാണിക്ക് പകരക്കാരനായി ഭൂപേന്ദ്ര പട്ടേൽ മുഖ്യമന്ത്രിസ്ഥാനത്ത് എത്തിയത്.
ഗാന്ധിനഗറിലെ പുതിയ സെക്രട്ടേറിയറ്റ് മന്ദിരത്തിന് സമീപത്തുളള ഹെലിപാഡ് ഗ്രൗണ്ടിൽ നടക്കുന്ന ചടങ്ങിൽ ഗവർണർ ആചാര്യ ദേവവ്രത് പട്ടേലിന് സത്യവാചകം ചൊല്ലിക്കൊടുക്കും. ചടങ്ങിൽ മോദിക്കും അമിത് ഷായ്ക്കും പുറമെ ബിജെപി ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ മന്ത്രിമാർ, മുതിർന്ന പാർട്ടി നേതാക്കൾ എന്നിവരും പങ്കെടുക്കുമെന്ന് ബിജെപി വൃത്തങ്ങൾ അറിയിച്ചു. 20 മന്ത്രിമാർ ആദ്യ ഘട്ടത്തിൽ സത്യപ്രതിഞ്ജ ചെയ്യുമെന്നാണ് വിവരം.






