IndiaNEWS

സത്യപ്രതിജ്ഞയ്ക്ക് മുമ്പേ ഗുജറാത്തിലെ ആം ആദ്മി എം.എല്‍.എ ബി.ജെ.പിയിലേക്കെന്ന് റിപ്പോര്‍ട്ട്

അഹമ്മദാബാദ്: ഗുജറാത്തില്‍ പുതുതായി തിരഞ്ഞെടുക്കപ്പെട്ട ആം ആദ്മി പാര്‍ട്ടിയുടെ അഞ്ച് എം.എല്‍.എമാരില്‍ ഒരാള്‍ ബി.ജെ.പിയില്‍ ചേരാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. വിശ്വദാര്‍ മണ്ഡലത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ഭൂപത് ഭയാനിയാണ് ബി.ജെ.പിയിലേക്ക് ചേക്കേറാനൊരുങ്ങുന്നത്. എന്നാല്‍, അദ്ദേഹം ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. മണ്ഡലത്തിലെ ജനങ്ങളുമായി സംസാരിച്ച ശേഷം തീരുമാനമെടുക്കുമെന്നാണ് ഭൂപത് ഭയാനി പ്രതികരിച്ചതെന്ന് ഗുജറാത്തി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഡിസംബര്‍ ഒന്ന് അഞ്ച് തീയതികളിലായി നടന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നത് ഡിസംബര്‍ എട്ടിനായിരുന്നു. ആം ആദ്മി പാര്‍ട്ടിക്ക് അഞ്ചു സീറ്റുകളാണ് ലഭിച്ചത്. ഇവരുമായി ബി.ജെ.പി നേതൃത്വം ചര്‍ച്ച നടത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. സ്വതന്ത്ര എം.എല്‍.എമാരുമായും ബി.ജെ.പി ചര്‍ച്ച നടത്തിയിട്ടുണ്ട്.

Signature-ad

ഇവരില്‍ ഒരാളായ വഘോഡിയ മണ്ഡലത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ധര്‍മേന്ദ്രസിങ് വഗേലയും പാര്‍ട്ടി വിടാന്‍ ഒരുങ്ങുന്നതായാണ് സൂചന.

ബി.ജെ.പിയില്‍ ചേരാനൊരുങ്ങുന്ന എഎപി എംഎല്‍എ ഭൂപത് ഭയാനി കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റിലാണ് വിജയിച്ചത്. നേരത്തെ ബിജെപിയിലായിരുന്ന അദ്ദേഹം രണ്ടു വര്‍ഷം മുമ്പാണ് ബി.ജെ.പി വിട്ട് എഎപിയില്‍ ചേര്‍ന്നത്. ഇവിടുത്തെ കോണ്‍ഗ്രസിന്റെ സിറ്റിങ് എംഎല്‍എയായിരുന്ന ഹര്‍ഷദ് കുമാര്‍ റിബാദിയ തെരഞ്ഞെടുപ്പിന് മുമ്പ് പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നിരുന്നു. ഇത്തവണ ബിജെപി ടിക്കറ്റില്‍ മത്സരിക്കുകയും ചെയ്തിരുന്നു. ഇയാളെ 7063 വോട്ടുകള്‍ക്കാണ് ഭൂപത് ഭയാനി പരാജയപ്പെടുത്തിയത്.

 

Back to top button
error: