CrimeNEWS

തൃക്കരിപ്പൂര്‍ വയലൊടിയില്‍ പ്രിജേഷിന്റെ മരണം കൊലപാതകം, രണ്ടുപേരെ അറസ്റ്റു ചെയ്തു

കാഞ്ഞങ്ങാട്: തൃക്കരിപ്പൂര്‍ വയലൊടിയില്‍ തെങ്ങിന്‍തോപ്പില്‍ പ്രിജേഷ് എന്ന യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. കേസില്‍ രണ്ടുപ്രതികളെ പിടികൂടി. സൗത്ത് തൃക്കരിപ്പൂര്‍ സ്വദേശി ഒ.ടി. മുഹമ്മദ് ഷബാസ്(22) എളമ്പച്ചി സ്വദേശി മുഹമ്മദ് രഹ്നാസ്(25) എന്നിവരാണ് അറസ്റ്റിലായത്.

പയ്യന്നൂരിലെ ശീതള പാനീയ കംപനിയുടെ വിതരണക്കാരനും ഡ്രൈവറുമായി ജോലി ചെയ്യുകയായിരുന്നു പ്രിജേഷ്. ഞായറാഴ്ച രാത്രി 9.30 മണിയോടെ വീട്ടില്‍ നിന്നും പയ്യന്നൂരിലേക്ക് പോകുന്നെന്ന് പറഞ്ഞ് ഇറങ്ങിയതാണ്. മൊബൈലില്‍ ഒരു കോള്‍ വന്നതിന് പിന്നാലെയാണ് പ്രിജേഷ് വീട്ടില്‍നിന്നിറങ്ങിയത്. പിന്നീട് യാതൊരു വിവരവും ഉണ്ടായിരുന്നില്ല.

തിങ്കളാഴ്ച രാവിലെയാണ് വയലൊടിയിലെ തെങ്ങിന്‍തോപ്പില്‍ മരിച്ചനിലയില്‍ പ്രിജേഷിനെ കണ്ടത്. പാന്റ്‌സ് മാത്രം ധരിച്ച് ശരീരം മുഴുവന്‍ ചെളിപുരണ്ട നിലയിലായിരുന്നു. പുറത്തും കൈത്തണ്ടയിലും ചോര കല്ലിച്ച പാടുകളും മുറിവുകളുമുണ്ടായിരുന്നു. മൃതദേഹത്തിന് സമീപം ഇയാളുടെ ബൈക്കുമുണ്ടായിരുന്നു. വയലൊടി പാലം കഴിഞ്ഞുള്ള വളവിലെ മതിലിലാണ് ഹെല്‍മെറ്റ് കണ്ടെത്തിയത്. പാന്റ്‌സിന്റെ കീശയില്‍നിന്ന് പേഴ്സ് കിട്ടിയെങ്കിലും മൊബൈല്‍ ഫോണ്‍ കിട്ടിയിരുന്നില്ല. മരണത്തില്‍ ദുരൂഹതയുണ്ടെന്നും സദാചാര ഗുണ്ടാ അക്രമണമെന്ന് സൂചനയുണ്ടന്നും ബന്ധുക്കളും നാട്ടുകാരും ആരോപിച്ചിരുന്നു.

Back to top button
error: