LocalNEWS

കാറിന് തീപ്പിടിച്ച് ടെക്സ്റ്റയില്‍സ് ഉടമ മരിച്ചു, ആത്മഹത്യയെന്ന് സംശയം

മാനന്തവാടി : കണിയാരം റബർ തോട്ടത്തിലെ റോഡരികിൽ കാർ തീപ്പിടിച്ച് ഒരാൾ മരിച്ചു. കേളകം മഹാറാണി ടെക്സ്റ്റയിൽസ് ഉടമ നടുനിലത്തിൽ മാത്യുവാണ് (58) മരിച്ചത്. ജില്ലാ സ്കൂൾ കലോത്സവം നടക്കുന്ന ഫാദർ ജി.കെ.എം ഹയർ സെക്കൻഡറി സ്കൂളിന് സമീപത്തെ റബർ തോട്ടത്തിലെ റോഡരികിൽ നിർത്തിയിട്ട കാറാണ് തിങ്കളാഴ്ച ഉച്ചയോടെ കത്തിയത്.

പൂര്‍ണ്ണമായും കത്തിക്കരിഞ്ഞ നിലയിലായതിനാല്‍ ആളെ ആദ്യം തിരിച്ചറിഞ്ഞിട്ടില്ലായിരുന്നു. തുടര്‍ന്ന് കത്തി നശിച്ച കെഎല്‍ 58 എം 9451 നമ്പര്‍ കാറിന്റെ വിശദാംശങ്ങളുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് കാറിനകത്ത് കത്തി കരിഞ്ഞ നിലയില്‍ കാണപ്പെട്ടത് കണ്ണൂര്‍ കേളകം മഹാറാണി ടെക്സ്റ്റയില്‍സ് ഉടമ മാത്യുവാണെന്ന് പൊലീസിന് ബോധ്യപ്പെട്ടത്. മൃതദേഹത്തിലുണ്ടായിരുന്ന മാലയും മോതിരവും  പരിശോധിച്ചും, സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലുമാണ് മാത്യുവിനെ പൊലീസ് തിരിച്ചറിഞ്ഞത്. സാഹചര്യ തെളിവുകള്‍ വെച്ച് സംഭവം ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.

ഇന്നുച്ചയോടെയാണ് സംഭവം. ജില്ലാ കലോത്സവത്തിന്റെ ഭാഗമായി നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനത്തിനെത്തിയ തൊഴിലാളികളാണ് കാര്‍ കത്തുന്നത് ആദ്യം കണ്ടത്. തീയാളി പടരുന്നതിനാല്‍ ഇവര്‍ക്ക് തീയണക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് പോലീസിലും ഫയര്‍ഫോഴ്‌സിലും വിവരമറിയച്ചതോടെ മാനന്തവാടിയില്‍ നിന്നും ഫയര്‍ഫോഴ്‌സും, പോലീസും സ്ഥലത്തെത്തി തീയണച്ചപ്പോഴേക്കും പൂര്‍ണമായും കാര്‍ കത്തി നശിച്ചിരുന്നു. തീയണച്ചതിന് ശേഷമാണ് കാറിനുള്ളില്‍ ആളുണ്ടായിരുന്നതായുള്ള വിവരം പുറത്തറിയുന്നത്. മാനന്തവാടി ഡി.വൈ.എസ്.പി, എ.പി ചന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.

Back to top button
error: