KeralaNEWS

പണം രണ്ട് ദിവസത്തിനകം നല്‍കണം, ബാങ്കിന്റെ ഒരു ശാഖയും പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല; പി.എന്‍.ബിക്ക് മുന്നറിയിപ്പുമായി സി.പി.എം

കോഴിക്കോട്: കോര്‍പ്പറേഷന്‍ ബാങ്ക് അക്കൗണ്ടില്‍ നിന്ന് കോടികള്‍ നഷ്ടപ്പെട്ട സംഭവത്തില്‍ ബാങ്കിന് മുന്നറിയിപ്പുമായി സി.പി.എം. പഞ്ചാബ് നാഷണല്‍ ബാങ്കിന് പണം തിരികെ നല്‍കാന്‍ രണ്ട് ദിവസം അനുവദിക്കും. ഇല്ലെങ്കില്‍ ബാങ്കിന്റെ ഒരു ശാഖയും ജില്ലയില്‍ പ്രവര്‍ത്തിപ്പിക്കാന്‍ അനുവദിക്കില്ല. തീരുമാനം ഉണ്ടായില്ലെങ്കില്‍ പുറത്തുള്ള ബാങ്കുകളും സ്തംഭിപ്പിക്കുമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി പി മോഹനന്‍ പറഞ്ഞു.

റെയില്‍വേ സ്റ്റേഷന് സമീപത്തെ ലിങ്ക് റോഡിലെ പി.എന്‍.ബി ശാഖയിലെ അക്കൗണ്ടില്‍നിന്ന് കോഴിക്കോട് കോര്‍പ്പറേഷന് പതിനാലരക്കോടി രൂപ നഷ്ടമായിരുന്നു. മുന്‍ സീനിയര്‍ മാനേജര്‍ റിജിലാണ് കോര്‍പ്പറേഷന്‍ അറിയാതെ അക്കൗണ്ടില്‍ നിന്ന് വലിയ തുക തട്ടിയെടുത്തത്. ബാങ്കിന്റെ ആഭ്യന്തര ഓഡിറ്റിങ്ങില്‍ പണം നഷ്ടമായെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ബാങ്ക് രണ്ടരക്കോടി രൂപ തിരികെ നല്‍കിയിരുന്നു. എന്നാല്‍, പിന്നീട് നടത്തിയ പരിശോധയില്‍ കൂടുതല്‍ തുക നഷ്ടമായതായി കണ്ടെത്തി.

ആദ്യം റിജില്‍ പിതാവിന്റെ പഞ്ചാബ് നാഷണല്‍ ബാങ്കിലെ അക്കൗണ്ടിലേക്ക് തുക മാറ്റുകയും പിന്നീട് ഇത് ആക്സിസ് ബാങ്കിലെ റിജിലിന്റെ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റുകയുമായിരുന്നു. തിരിമറിയെ തുടര്‍ന്ന് സസ്പെന്‍ഷനിലായ റിജില്‍ ഇപ്പോള്‍ ഒളിവിലാണ്. തട്ടിപ്പ് നടത്തിയതിന് പിന്നാലെ റിജിലിനെ ജോലിയില്‍ നിന്ന് ബാങ്ക് സസ്പെന്‍ഡ് ചെയ്തിരുന്നു. ഇയാള്‍ മുന്‍കൂര്‍ ജാമ്യത്തിനായുള്ള ശ്രമത്തിലാണ്.

 

 

Back to top button
error: