Movie

അധ്വാനത്തിന്റെ മഹത്വം അനുസ്മരിക്കുന്ന ‘വിയർപ്പിന്റെ വില’ തീയേറ്ററിലെത്തിയത് 60 വർഷം മുമ്പ് ഡിസംബർ 1 ന്

സിനിമ ഓർമ്മ

1962 ഡിസംബർ ഒന്നാം തീയതി പ്രദർശനം ആരംഭിച്ച ചിത്രമാണ് ‘വിയർപ്പിന്റെ വില’. പേര് സൂചിപ്പിക്കുന്നത് പോലെ അധ്വാനത്തിന്റെ മഹത്വമാണ് ഈ ചിത്രം പറഞ്ഞത്. ദുരഭിമാനിയായ കൃഷ്ണക്കുറുപ്പിന്റെ കുടുംബം ക്ഷയിക്കുന്നത് കാണുന്ന മൂത്ത മകൻ ഭാസി പാരമ്പര്യത്തിൽ അഭിരമിച്ച് കഴിയുന്നു. കൂട്ടിന് അഹങ്കാരിയായ ഭാര്യയുമുണ്ട്. ഇളയ മകൻ ഗോപി യാഥാർഥ്യം മനസിലാക്കി ബസ് കണ്ടക്ടർ പണിക്ക് പോകുന്നു. ഇത് തറവാടിന് അപമാനമാണ്. മൂത്ത മകനും ഭാര്യയും പടിയിറങ്ങുന്നു. അവരെ തടയാൻ ചെന്ന അച്ഛൻ വീണ് പരിക്കേൽക്കുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകൾ ആ കുടുംബത്തെ ജപ്‌തി വരെ കൊണ്ടെത്തിച്ചു. പക്ഷെ ഇളയ മകൻ ഗോപിയുടെ അദ്ധ്വാനം ആ കുടുംബത്തെ കരകേറ്റുന്നു. അത് മനസിലാക്കിയ അച്ഛൻ മകളെ അവൾക്കിഷ്ടമുള്ളയാൾക്ക് വിവാഹം കഴിച്ചു കൊടുക്കുന്നു. കൃഷ്ണക്കുറുപ്പായി തിക്കുറിശ്ശയും മകൻ ഗോപിയായി സത്യനും ഉജ്വല പ്രകടനം കാഴ്ചവച്ച ‘വിയർപ്പിന്റെ വില’യുടെ കഥ നിർമ്മാതാവ് റ്റി ഇ വാസുദേവൻ രചിച്ചു. തിരക്കഥയെഴുതി സംവിധാനം ചെയ്തത് എം കൃഷ്ണൻനായർ. അഭയദേവ് എഴുതി ദക്ഷിണാമൂർത്തി സംഗീതം നൽകിയ 9 ഗാനങ്ങളുണ്ടായിരുന്നു ചിത്രത്തിൽ.

സമ്പാദകൻ: സുനിൽ കെ ചെറിയാൻ

Back to top button
error: