KeralaNEWS

‘ഫോർഡി’നെ മുട്ടു കുത്തിച്ച് തൃശൂർകാരി വീട്ടമ്മ, കാറിന് വാഗ്ദാനം ചെയ്ത മൈലേജില്ല; നഷ്ടപരിഹാരമായി 310000 രൂപയും പലിശയും നൽകുവാൻ വിധി

കാറിന് വാഗ്ദാനം ചെയ്ത മൈലേജില്ല എന്നാരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരിക്ക് അനുകൂല വിധി. ചൊവ്വൂർ തൊട്ടിപ്പറമ്പിൽ വീട്ടിൽ സൗദാമിനി പി.പി ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ പുഴക്കലുള്ള കൈരളി ഫോർഡ് പ്രൈവറ്റ് ലിമിറ്റഡിൻ്റെ മാനേജിങ് ഡയറക്ടർക്കെതിരെയും ചെന്നൈയിലുള്ള ഫോർഡ് ഇന്ത്യാ ലിമിറ്റഡിൻ്റെ മാനേജിങ് ഡയറക്ടർക്കെതിരെയും തൃശൂർ ഉപഭോക്തൃ കോടതി വിധി പ്രസ്ഥാവിച്ചത്. സൗദാമിനി 894876 രൂപ നൽകിയാണ് കാർ വാങ്ങിയത്. ഒരു ലിറ്റർ ഡീസലിന് 32 കിലോമീറ്ററിലധികം മൈലേജ് ലഭിക്കുമെന്നാണ് വാഗ്ദാനം ചെയ്തിരുന്നത്. എന്നാൽ വാഗ്ദാനം ചെയ്ത മൈലേജ് ലഭിച്ചില്ല. തുടർന്ന് ഹർജി ഫയൽ ചെയ്യുകയായിരുന്നു. കോടതി നിയോഗിച്ച വിദഗ്ദ കമ്മീഷണർ പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിച്ചിരുന്നു.

കമ്മീഷൻ പരിശോധനയിൽ ഒരു ലിറ്റർ ഡീസലിന് 19.6 കിലോമീറ്റർ മൈലേജ് മാത്രമാണ് ലഭിക്കുകയുണ്ടായത്. വാഗ്ദാനം ചെയ്ത മൈലേജിൻ്റ നാല്പത് ശതമാനത്തോളം കുറവാണ് ലഭിക്കുന്നതെന്ന് കോടതി വിലയിരുത്തി. ബ്രോഷറിൽ മുപ്പത്തിരണ്ട് കിലോമീറ്ററിലധികം മൈലേജ് വാഗ്ദാനം ചെയ്തത് കോടതി നിരീക്ഷിച്ചു. എതിർകക്ഷികളുടെ നടപടി അനുചിതകച്ചവട ഇടപാടാണ് എന്ന് വിലയിരുത്തിയ പ്രസിഡണ്ട് സി.ടി.സാബു മെമ്പർമാരായ ശ്രീജ.എസ്, ആർ.രാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി ഹർജിക്കാരിക്ക് സംഭവിച്ച സാമ്പത്തിക നഷ്ടത്തിന് പരിഹാരമായി 150000 രൂപയും യാതനകൾക്ക് പരിഹാരമായി 150000 രൂപയും ചിലവിലേക്ക് 10000 രൂപയും അടക്കം 310000 രൂപയും ആയതിന് ഹർജി ഫയൽ ചെയ്ത തിയതി മുതൽ 9 ശതമാനം പലിശയും നൽകുവാൻ കൽപ്പിച്ച് വിധി പുറപ്പെടുവിക്കുകയായിരുന്നു. ഹർജിക്കാരിക്ക് വേണ്ടി അഡ്വ.ഏ.ഡി ബെന്നി ഹാജരായി.

Back to top button
error: