MovieNEWS

‘കശ്മീര്‍ ഫയല്‍സി’നെ വിമര്‍ശിച്ച് ഐ.എഫ്.എഫ്.ഐ ജൂറി ചെയര്‍മാന്‍; ഇസ്രയേലി സംവിധായകന്റെ നിലപാടില്‍ ഞെട്ടി ഇസ്രയേലി അംബാസിഡര്‍

പനജി: ഗോവയില്‍ നടക്കുന്ന രാജ്യാന്തര ചലച്ചിത്ര മേളയില്‍ ‘ദി കശ്മീര്‍ ഫയല്‍സി’നെ ഉള്‍പ്പെടുത്തിയതില്‍ പരസ്യ വിമര്‍ശനവുമായി രാജ്യാന്തര സിനിമാ മത്സര വിഭാഗത്തിന്റെ ജൂറി ഹെഡ് നാദവ് ലാപിഡ്. 53 ാമത് രാജ്യാന്തര ചലച്ചിത്ര മേളയുടെ സമാപന സമ്മേളനത്തിലാണ് അദ്ദേഹം പരസ്യ വിമര്‍ശനം ഉന്നയിച്ചത്.

”രാജ്യാന്തര സിനിമാ വിഭാഗത്തില്‍ 15 സിനിമകളാണ് ഉണ്ടായിരുന്നത്. അതില്‍ 14 സിനിമകളും മികച്ച നിലവാരം പുലര്‍ത്തിയവയും ചലച്ചിത്രമൂല്യം നിറഞ്ഞതുമായിരുന്നു. അതു വലിയ തോതില്‍ ചര്‍ച്ചയ്ക്കും വഴിവച്ചു. എന്നാല്‍, 15 ാമത്തെ സിനിമ കണ്ടാണ് ഞങ്ങളെല്ലാവരും ഞെട്ടിയതും അസ്വസ്ഥരായതും ദി കശ്മീര്‍ ഫയല്‍സ്. അത് ഒരു പ്രോപ്പഗന്‍ഡ (പ്രത്യേക ഉദ്ദേശ്യത്തോടു കൂടിയുള്ള പ്രചരണം)യായി തോന്നി. ഇത്തരത്തില്‍ അഭിമാനകരമായ ഒരു ചലച്ചിത്രോത്സവത്തിന്റെ മത്സര വിഭാഗത്തില്‍ അനുചിതമായ ഒരു അപരിഷ്‌കൃത സിനിമയായി തോന്നി”- അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം മേളയുടെ സമാപന ചടങ്ങില്‍ കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ ഉള്‍പ്പെടെയുള്ള മന്ത്രിമാര്‍ പങ്കെടുത്ത ചടങ്ങിലായിരുന്നു ഇസ്രയേലി സംവിധായകന്‍ കൂടിയായ ജൂറി ചെയര്‍മാന്‍ നാദവ് ലാപിഡിന്റെ പരസ്യവിമര്‍ശനം. അതേസമയം, ചെയര്‍മാന്റെ പ്രതികരണം വളരെ മോശമായിപ്പോയെന്ന് ഇന്ത്യയിലെ ഇസ്രയേലി അംബാസിഡറായ നവോര്‍ ഗിലോണ്‍ വ്യക്തമാക്കി. ജൂറി അധ്യക്ഷ പദവി ലാപിഡ് ദുരുപയോഗം ചെയ്തുവെന്നും ഇക്കാര്യത്തില്‍ ആതിഥേയ രാജ്യമായ ഇന്ത്യയോട് മാപ്പുചോദിക്കണമെന്നും അംബാസിഡര്‍ ആവശ്യപ്പെട്ടു. ഇന്ത്യയും ഇസ്രയേലും തമ്മിലുള്ള ബന്ധത്തെ ജൂറിയുടെ വിമര്‍ശനം ബാധിക്കില്ലെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

അതേസമയം, ലാപിഡിന്റെ വിമര്‍ശനം ഏഴുലക്ഷത്തോളം പണ്ഡിറ്റുകള അപമാനിച്ചുവെന്നും ഇത് ചലച്ചിത്ര മേളയ്ക്ക് അപമാനകരമാണെന്നും ക്ശ്മീര്‍ ഫയല്‍സിന്റെ നിര്‍മാതാവായ അശോക് പണ്ഡിറ്റ് പറഞ്ഞു.

1990 കളിലെ കശ്മീര്‍ പണ്ഡിറ്റുകളുടെ കൂട്ടപലായനത്തെ ആസ്പദമാക്കി വിവേക് അഗ്‌നിഹോത്രി സംവിധാനം ചെയ്ത സിനിമയാണ് കശ്മീരി ഫയല്‍സ്. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷാ ഉള്‍പ്പെടെയുള്ള പ്രമുഖ ബി.ജെ.പി നേതാക്കളെല്ലാം സിനിമയെ വലിയ തോതില്‍ പ്രകീര്‍ത്തിച്ചിരുന്നു. ബി.ജെ.പി ഭരിക്കുന്ന മിക്ക സംസ്ഥാനങ്ങളിലും സിനിക്ക് നികുതി ഇളവ് നല്‍കുകയും ചെയ്തിരുന്നു. മുഖ്യധാരാ ബോളിവുഡ് മാറ്റിനിര്‍ത്തിയെങ്കിലും 16 കോടി ചെലവില്‍ നിര്‍മിച്ച ചിത്രം 350 കോടി രൂപയോളം ബോക്‌സ്ഓഫീസ് കളക്ഷന്‍ നേടി.
ചിത്രം ഇന്ത്യന്‍ പനോരമയിലും അന്താരാഷ്ട്ര മത്സരവിഭാഗത്തിലും പ്രദര്‍ശനത്തിനെത്തിയിരുന്നു.

 

 

 

Back to top button
error: