BusinessTRENDING

ആമസോണ്‍ ഇന്ത്യയിലെ തൊഴിലാളികളുടെ കൂട്ടരാജി: പിരിച്ച് വിട്ടതല്ല, ജീവനക്കാർ സ്വമേധയ രാജിസമർപ്പിച്ചതെന്ന് കമ്പനി, കേന്ദ്ര തൊഴില്‍ മന്ത്രാലയം അന്വേഷണം നടത്തും

ദില്ലി: ആമസോൺ ഇന്ത്യയിലെ തൊഴിലാളികളുടെ കൂട്ടരാജിയെ കുറിച്ച് കേന്ദ്ര തൊഴിൽ മന്ത്രാലയം അന്വേഷണം നടത്തും. പിരിച്ച് വിട്ടതല്ലെന്നും ജീവനക്കാർ സ്വമേധയ രാജിസമർപ്പിച്ചതാണെന്നുമുള്ള കന്പനിയുടെ വിശദീകരണത്തിന് പിന്നാലെയാണ് അന്വേഷണം. പതിനായിരത്തിലധികം തൊഴിലാളികളെയാണ് ആമസോൺ ലോകത്ത് ആകമാനമുള്ല തങ്ങളുടെ കമ്പനികളിൽ നിന്ന് അടുത്തിടെ പിരിച്ചുവിട്ടത്. ഇതിന് പിന്നാലെ കന്പനിയുടെ ഇന്ത്യയിലെ ജീവനക്കാരിൽ ചിലർക്ക് സ്വയം പിരിഞ്ഞുപോകാനുള്ള നോട്ടീസ് കിട്ടിയിരുന്നു. ഈ വിവാദം തുടരുന്നതിനിടെയാണ് കേന്ദ്ര തൊഴിൽ മന്ത്രാലയം വിഷയത്തിൽ ഇടപെടുന്നത്. അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ച് തൊഴിൽ മാനദണ്ഡങ്ങൾ ലംഘിച്ചാണോ ആമസോൺ നടപടിയെന്ന് മന്ത്രാലയം പരിശോധിക്കും. വിഷയത്തിൽ നേരത്തെ തന്നെ കേന്ദ്രസർക്കാർ ആമസോണിന് നോട്ടീസ് നൽകിയിരുന്നു.

എന്നാൽ പിരിച്ചുവിടലെന്ന ആരോപണം തള്ളിയ കമ്പനി ജീവനക്കാർ സ്വയം പിരിഞ്ഞ് പോയതാണെന്ന് സർക്കാരിന് മറുപടി നൽകിയിട്ടുണ്ട്. അന്വേഷണത്തിൻറെ ഭാഗമായി ആമസോണിൽ നിന്ന് അടുത്തിടെ രാജിവെച്ച ജീവനക്കാരുമായി അന്വേഷണസംഘം സംസാരിക്കും. ബെഗലൂരുവിലെ ഭക്ഷണവിതരണ സേവനം 2022 അവസാനത്തോടെ നിർത്തുമെന്ന് ആമസോൺ പ്രഖ്യാപിച്ചിട്ടുണ്ട്. വിദ്യാർത്ഥികൾക്കായുള്ള ആമസോൺ അക്കാദമിയും ഉടൻ പൂട്ടിയേക്കും. ഈ സാഹചര്യത്തിൽ പല ജീവനക്കാർക്കും ജോലി നഷ്ടമാകാനുള്ള സാധ്യത നിലനിൽക്കുകയാണ്. തൊഴിൽ ചൂഷണത്തിനെതിരെ അടുത്തിടെ ജീവനക്കാർ പരസ്യ പ്രതിഷേധത്തിനിറങ്ങിയതും ആമസോണിന് തിരിച്ചടിയായിരുന്നു. കുറഞ്ഞ വേതനം 25000 രൂപ ആയി ഉയർത്തണം, എട്ട് മണിക്കൂർ ജോലി സമയം നിശ്ചയിക്കണം അടക്കമുള്ള ആവശ്യങ്ങൾ ഉയർത്തിയായിരുന്നു തൊഴിലാളികളുടെ പ്രതിഷേധം.

ഓൺലൈൻ ഫുഡ് ഡെലിവറി ബിസിനസിന്റെ ഇന്ത്യയിലെ പ്രവർത്തനം അവസാനിപ്പിക്കാൻ ആമസോൺ തീരുമാനിച്ചിരുന്നു. ഡിസംബർ 29 ആയിരിക്കും കമ്പനിയുടെ അവസാന പ്രവർത്തി ദിവസമെന്ന് ആമസോൺ റെസ്റ്റോറന്റ് പങ്കാളികളെ അറിയിച്ചു. ബിസിനസ് പ്രവർത്തനം വിശദമായി വിലയിരുത്തിയ ശേഷമാണ് ഇന്ത്യയിൽ പ്രവർത്തനം അവസാനിപ്പിക്കാനുള്ള തീരുമാനം. 2022 ഡിസംബർ 29 ന് ശേഷം ആമസോൺ ഫുഡ് വഴി ആർക്കും ഭക്ഷണം ഓൺലൈനായി ഓർഡർ ചെയ്യാൻ കഴിയില്ല. 3000ത്തിലധികം റെസ്റ്റോറന്റ് പാർട്ണർമാർ ഇന്ത്യയിലുള്ള കമ്പനിയാണിത്.

Back to top button
error: