KeralaNEWS

വീട് പുറമ്പോക്ക് ഭൂമിയില്‍, ഏഴുദിവസത്തിനകം ഒഴിയണം; രാജേന്ദ്രന് റവന്യൂവകുപ്പിന്റെ നോട്ടീസ്

മൂന്നാര്‍: ദേവികുളം മുന്‍ എം.എല്‍.എ എസ്.രാജേന്ദ്രന്റെ വീടിരിക്കുന്ന ഇക്കാനഗറിലെ ഭൂമി പുറമ്പോക്കാണെന്നും 7 ദിവസത്തിനകം ഒഴിയണമെന്നും ആവശ്യപ്പെട്ട് റവന്യു വകുപ്പ് നോട്ടിസ് നല്‍കി. സ്ഥലം ഒഴിപ്പിക്കാന്‍ പോലീസ് സംരക്ഷണം തേടി സബ് കലക്ടര്‍ ജില്ലാ പോലീസ് മേധാവിക്ക് കത്തും നല്‍കിയിട്ടുണ്ട്. ദേവികുളം സബ് കലക്ടര്‍ രാഹുല്‍ കൃഷ്ണശര്‍മയുടെ നിര്‍ദേശപ്രകാരം മൂന്നാര്‍ വില്ലേജ് ഓഫീസറാണു രാജേന്ദ്രന് ഒഴിപ്പിക്കല്‍ നോട്ടിസ് നല്‍കിയത്. ഏഴു ദിവസത്തിനകം ഒഴിഞ്ഞുപോകണമെന്നും അല്ലാത്തപക്ഷം ബലമായി ഒഴിപ്പിക്കുമെന്നുമാണു നോട്ടിസിലുള്ളത്. ഇക്കാനഗറിലെ 8 സെന്റ് സ്ഥലത്താണു രാജേന്ദ്രന്‍ വീടുവച്ച് കുടുംബമായി താമസിക്കുന്നത്. കലക്ടറുടെ നിര്‍ദേശപ്രകാരമാണ് എസ്.രാജേന്ദ്രന് ഒഴിപ്പിക്കല്‍ നോട്ടീസ് നല്‍കിയതെന്ന്ദേവികുളം തഹസില്‍ദാര്‍ (എല്‍ആര്‍)എം.ജി.മുരളീധരന്‍ പറഞ്ഞു.

നോട്ടിസിനു പിന്നില്‍ എം.എം.മണി എം.എല്‍.എയാണെന്ന് രാജേന്ദ്രന്‍ ആരോപിച്ചു. ഇക്കാനഗറിലെ സര്‍വേ നമ്പര്‍ 843, 843/A എന്നിവിടങ്ങളിലെ 25 ഏക്കര്‍ വൈദ്യുതി വകുപ്പിന്റേതാണെന്നാണു ബോര്‍ഡ് അവകാശപ്പെടുന്നത്. ഭൂമി പതിച്ചുനല്‍കണമെന്ന ആവശ്യവുമായി ഇക്കാനഗര്‍ സ്വദേശി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇദ്ദേഹം ഹാജരാക്കിയ രേഖകള്‍ വ്യാജമാണെന്ന് കോടതി കണ്ടെത്തിയതോടെ മുഴുവന്‍ കയ്യേറ്റങ്ങളും ഒഴിപ്പിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഭൂരേഖകള്‍ ഹാജരാക്കണമെന്നാവശ്യപ്പെട്ട് ഇക്കാനഗറിലെ 60 കുടുംബങ്ങള്‍ക്ക് കഴിഞ്ഞ ദിവസം നോട്ടീസ് നല്‍കിയിരുന്നു.

അതേസമയം, എം.എം.മണിയുടെ നേതൃത്വത്തില്‍ എന്നെ വേട്ടയാടുന്നതിന്റെ ഭാഗമാണ് ഒഴിപ്പിക്കല്‍ നോട്ടീസെന്ന് രാജേന്ദ്രന്‍ ആരോപിച്ചു. മൂന്നാറില്‍നിന്ന് എന്നെ ഓടിക്കണമെന്ന് ഒരു മാസം മുന്‍പ് മണി പൊതുവേദിയില്‍ ആഹ്വാനം ചെയ്തിരുന്നു. ഇക്കാനഗറിലെ 60 കുടുംബങ്ങള്‍ക്ക് ഭൂരേഖകള്‍ ഹാജരാക്കാന്‍ റവന്യു വകുപ്പ് നോട്ടീസ് നല്‍കിയിരുന്നു. അതില്‍ എന്റെ പേരുമുണ്ട്. 29 നാണു ഹിയറിങ്. അതിനു മുന്‍പ് എന്നെയും കുഞ്ഞുങ്ങളെയും വഴിയിലിറക്കിവിടാനാണു മണിയും കൂട്ടരും റവന്യു വകുപ്പിനെ കൂട്ടുപിടിച്ച് നോട്ടീസ് നല്‍കിയിരിക്കുന്നത്. നിയമപരമായി നേരിടും -രാജേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

 

 

Back to top button
error: