KeralaNEWS

കത്ത് വ്യാജമെന്ന് മേയർ; സിബിഐ അന്വേഷണം ഇപ്പോൾ പ്രസക്തമല്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ

കൊച്ചി: തിരുവനന്തപുരം കോര്‍പറേഷന്‍ മേയര്‍ ആര്യ രാജേന്ദ്രന്‍റേ പേരില്‍ നിയമനശുപാര്‍ശക്കുള്ള കത്തില്‍ സിബിഐ അന്വേഷണം ഇപ്പോള്‍ പ്രസക്തമല്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.കത്ത് വിവാദത്തില്‍ ക്രൈബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തതായി സർക്കാർ കോടതിയെ അറിയിച്ചു.ഈ സാഹചര്യത്തിൽ സിബിഐ അന്വേഷണം അപ്രസക്തമാണ്.തന്‍റെ പേരിലുള്ള കത്ത് വ്യാജമെന്ന് ആര്യാ രാജേന്ദ്രൻ കോടതിയിൽ വ്യക്തമാക്കി.സിബിഐ അന്വേഷണം ആവശ്യപ്പെട്ടുളള ഹർജിയിലാണ് സർക്കാരും മേയറും നിലപാട് അറിയിച്ചത്.

വിവാദകത്തിൽ ജുഡീഷ്യൽ അന്വേഷണമോ സിബിഐ അന്വേഷണമോ ആവശ്യപ്പെട്ടാണ് തിരുവനന്തപുരം കോർപ്പറേഷനിലെ മുൻ കൗൺസിലർ ശ്രീകുമാർ ഹൈക്കോടതിയെ സമീപിച്ചത്. ഇപ്പോഴുള്ളത് ആരോപണമാണെന്നും അതിന് പിന്നിൽ രാഷ്ട്രീയമാണെന്നുമുള്ള വാദമാണ് സർക്കാർ നിരത്തിയത്. മേയർക്ക് നോട്ടീസ് നൽകുന്നതിനെ സർക്കാർ എതിർത്തിരുന്നു.എന്നാൽ ആരോപണം നിലനിൽക്കുന്നത് മേയർക്ക് എതിരെ ആയതിനാൽ വിശദീകരണം നൽകേണ്ടത് മേയർ ആണെന്ന് കോടതി നിര്‍ദ്ദേശിച്ചു.. മേയർക്കും പാർലമെന്‍ററി പാർട്ടി നേതാവ് ഡി ആർ അനിലിനും നോട്ടീസ് നൽകാൻ കോടതി തീരുമാനിക്കുകയായിരുന്നു.ഈ നോട്ടീസിനാണ് മേയറും സര്‍ക്കാരും ഇന്ന് മറുപടി നല്‍കിയത്.

സിബിഐ അടക്കമുള്ളവർ കേസില്‍ എതിർ കക്ഷികളാണ്. തിരുവനന്തപുരം ന​ഗരസഭയിൽ നടന്നത് സ്വജ്ജനപക്ഷപാതമാണെന്നും ഭരണഘടനാ ലംഘനമാണെന്നും ശ്രീകുമാർ ആരോപിച്ചു. കഴിഞ്ഞ ഒരു വർഷത്തിനിടെ 2000 പേരെ ഇത്തരത്തിൽ ന​ഗരസഭയിൽ തിരുകിക്കയറ്റിയിട്ടുണ്ടെന്നും ഹർജിയിൽ ശ്രീകുമാർ ആരോപിച്ചു. കത്ത് വിവാദത്തിൽ മേയർ ആര്യാ രാജേന്ദ്രന്റെ രാജിയാവശ്യപ്പെട്ട് തിരുവനന്തപുരം നഗരസഭയിൽ ഇന്നും യുവമോർച്ച ഉപരോധം. നഗരസഭാ ഗേറ്റുകൾ യുവമോർച്ചാ പ്രവർത്തകർ ഉപരോധിച്ചതോടെ കോർപ്പറേഷൻ ജീവനക്കാർക്ക് അകത്ത് കടക്കാനായില്ല. ഇതോടെ ജീവനക്കാരും പ്രതിഷേധക്കാരും തമ്മിൽ വാക്കേറ്റമുണ്ടായി. ആരെയും കോർപറേഷനിലേക്ക് കടത്തിവിടില്ലെന്ന നിലപാടിലായിരുന്നു യുവമോർച്ച പ്രവർത്തകർ. ഇതോടെ പൊലീസ് ഇടപെട്ട് കോർപറേഷന് പിറകിലെ ഗേറ്റ് ഉപരോധിച്ചവരെ അറസ്റ്റ് ചെയ്ത് നീക്കി.

Back to top button
error: