KeralaNEWS

ചുട്ടകോഴിയെ പറപ്പിക്കാനോ? മുളകും മസാലപ്പൊടിയുമായി ഹോമത്തിനെത്തിയ മന്ത്രവാദിയെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു

തൃശൂര്‍: വടക്കാഞ്ചേരി വരവൂര്‍ രാമന്‍കുളങ്ങരയില്‍ ആളൊഴിഞ്ഞ പറമ്പില്‍ ഭൂമിദോഷം ഒഴിവാക്കാന്‍ അര്‍ദ്ധരാത്രിയില്‍ തോക്കുള്‍പ്പെടെയുള്ള ആയുധങ്ങളുമായി, മന്ത്രവാദം ചെയ്ത സംഭവത്തില്‍ പൂജ നടത്തിയ ആളെ നാട്ടുകാര്‍ ചേര്‍ന്ന് പോലീസിലേല്‍പ്പിച്ചു. രണ്ട് ദിവസമായി ഇവിടെ അര്‍ദ്ധരാത്രിയില്‍ പൂജ നടന്നിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. ആളൊഴിഞ്ഞ പറമ്പില്‍ തീ കണ്ടതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ സംഭവ സ്ഥലത്തെത്തിയത്.

സിമന്റ് ഇഷ്ടിക കൊണ്ടുണ്ടാക്കിയ ഹോമകുണ്ഡത്തില്‍ മുളകും, മസാല പൊടികളും ഉപയോഗിച്ചായിരുന്നു ഹോമം. എയര്‍ഗണും, കത്തി, വാള്‍, കോടാലി, വെട്ടുകത്തി തുടങ്ങിയ ആയുധങ്ങളും പൂജ നടക്കുന്നയിടത്ത് നിന്ന് കണ്ടെത്തി. എന്നാല്‍ സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ. മുള്ളൂര്‍ക്കര സ്വദേശി ശങ്കര്‍പ്രസാദ് എന്നയാള്‍ വാങ്ങിയതാണ് പൂജ നടത്തിയ ഭൂമി. ഇയാള്‍ ജോത്സ്യനും, പൂജാരിയുമാണ്. സ്ഥലത്ത് ഭൂത പ്രേതബാധയുള്ളതായി തോന്നിയ ഇയാള്‍ വീട് വയ്ക്കുന്നതിന് മുമ്പ് ഇതൊഴിവാക്കാനായാണ് പൂജ നടത്തിയതെന്നാണ് പറഞ്ഞത്. കാടു പിടിച്ചു കിടക്കുന്ന പറമ്പില്‍ ജന്തുക്കളുടെ സാന്നിദ്ധ്യം ഉണ്ടാകുമെന്ന് കരുതിയാണ് എയര്‍ ഗണ്ണടക്കമുള്ള ആയുധം കരുതിയത്.

വഴി വെട്ടി തെളിക്കാനായാണ് വെട്ടുകത്തിയും മറ്റും, കൈവശം വെച്ചത്. വഴി വെട്ടി തെളിക്കാനുണ്ടായിരുന്ന തൊഴിലാളിയെയും സ്റ്റേഷനില്‍ കൊണ്ടുവന്നിരുന്നു. മദ്യവും, കോഴിയും പൂജയ്ക്കായി കൊണ്ടുവന്നിരുന്നു. ഇയാള്‍ വാങ്ങിയ ഭൂമിയില്‍ വീട് വയ്ക്കാനായി തറ കെട്ടിയിട്ടുണ്ട്. അസ്വാഭാവികത ഇല്ലാത്തതിനാല്‍ ഇയാളെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചതായി എരുമപ്പെട്ടി പോലീസ് അറിയിച്ചു. ദുരൂഹതയുണ്ടെന്ന് നാട്ടുകാര്‍ വീണ്ടും പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ ചോദ്യം ചെയ്യലിനായി സ്റ്റേഷനിലേക്ക് വിളിപ്പിച്ചു.

 

Back to top button
error: