CrimeNEWS

തലസ്ഥാനത്ത് പ്രഭാത സവാരിക്കിടെ സ്ത്രീയെ ആക്രമിച്ച യുവാവ് പിടിയിൽ; അമ്മയെ ജോലിക്ക് കൊണ്ട് വിട്ട് തിരിച്ച് വരുന്നതിനിടെയാണ് പ്രതി അക്രമം

തിരുവനന്തപുരം: തലസ്ഥാനത്ത് പ്രഭാത സവാരിക്കിടെ സ്ത്രീയെ ആക്രമിച്ച പ്രതി പിടിയില്‍. നേമം കരുമം സ്വദേശി ശ്രീജിത്താണ് പിടിയിലായത്. കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരിയാണ് യുവതി. അമ്മയെ ജോലിക്ക് കൊണ്ട് വിട്ട് തിരിച്ച് വരുന്നതിനിടെയാണ് പ്രതി അക്രമം നടത്തിയത്. പുലര്‍ച്ചെ ആറരയോടെയാണ് സംഭവം. വഞ്ചിയൂര്‍ കോടതി പരിസരത്തെ ജുഡിഷ്യൽ ഉദ്യോഗസ്ഥരുടെ ക്വാര്‍ട്ടേഴ്സിന് മുന്നിൽ വച്ചാണ് സ്ത്രീ ആക്രമിക്കപ്പെട്ടത്. സ്കൂട്ടറിൽ പോയ പ്രതി പ്രഭാത നടത്തത്തിനിറങ്ങിയ സ്ത്രീയെ തടഞ്ഞ് നിര്‍ത്തിയാണ് ആക്രമിച്ചത്.

സ്കൂട്ടറിലിരുന്ന് പ്രതി സ്ത്രീയെ കടന്ന് പിടിക്കുകയായിരുന്നു. പ്രതിരോധിക്കുന്നതിനിടെ നിലത്ത് വീണ സ്ത്രീക്ക് പരിക്കേറ്റു.  ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം നൽകിയ പരാതിയിലാണ് അന്വേഷണം തുടങ്ങിയത്. വാഹനത്തിന്‍റെ നമ്പര്‍ സി സി ടി വി യിൽ നിന്ന് തിരിച്ചറിഞ്ഞാണ് പൊലീസ് പ്രതിയിലേക്ക് എത്തിയത്. മൊബൈൽ നമ്പര്‍ ഓഫ് ചെയ്ത് നഗരത്തിൽ കറങ്ങുകയായിരുന്ന പ്രതിയെ മൂന്നരയോടെ നേമത്തിന് സമീപം കരുമത്ത് നിന്നാണ് പിടികൂടിയത്. സ്‍കൂട്ടര്‍ അമ്മയുടെ പേരിലാണ്. പേട്ടയിലെ ഫ്ലാറ്റിൽ അമ്മയെ വീട്ടുജോലിക്ക് കൊണ്ട് വിട്ട് മടങ്ങുന്നതിനിടെയാണ് പ്രതി അക്രമം നടത്തിയത്. പ്രതിയെ പരാതിക്കാരി തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതി സമാനമായ കുറ്റകൃത്യം മുൻപ് ചെയ്തിട്ടുണ്ടോ എന്നതടക്കം പൊലീസ് അന്വേഷിക്കുന്നുണ്ട്.

Back to top button
error: