KeralaNEWS

അയല്‍വീട്ടിലെ കോഴി 2 വയസുള്ള കുഞ്ഞിനെ കൊത്തി ഗുരുതരമായി പരുക്കേല്‍പ്പിച്ചു, കുഞ്ഞിന്റെ രക്ഷിതാക്കളുടെ പരാതിയിൽ ഉടമയ്‌ക്കെതിരെ പൊലീസ് കേസ്

രണ്ട് വയസുകാരനായ കുഞ്ഞിനെ അയല്‍ക്കാരന്റെ കോഴി കൊത്തി പരുക്കേല്‍പിച്ചെന്ന പരാതിയില്‍ ഉടമയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. എറണാകുളം മഞ്ഞുമ്മലില്‍ മുട്ടാര്‍ കടവ് റോഡിലാണ് സംഭവം.  കോഴിയുടെ ഉടമ കടവില്‍ ജലീലിനെതിരെ ഏലൂര്‍ പൊലീസ് കേസെടുത്തു. രണ്ടു വയസുകാരന്റെ കണ്ണിന് താഴെയും തലയ്ക്ക് പിന്നിലുമെല്ലാം പൂവന്‍ കോഴി ഗുരുതരമായി കൊത്തി പരുക്കേല്‍പിച്ചതായി കുഞ്ഞിന്റെ രക്ഷിതാക്കൾ നല്‍കിയ പരാതിയിലാണ് നടപടി.

മഞ്ഞുമ്മലില്‍ താമസിക്കുന്ന മുത്തശ്ശൻ്റെ വീട്ടൽ ആലുവയില്‍നിന്ന് മകളും കുടുംബവും എത്തിയിരുന്നു. അവരുടെ കുട്ടിയെയാണ് കോഴി ആക്രമിച്ചത്. ഈ കോഴി മുന്‍പും ആക്രമണ സ്വഭാവം കാണിച്ചിട്ടുണ്ടെന്നും വീട്ടു മുറ്റത്തു നില്‍ക്കുന്ന മുതിര്‍ന്നവരെ പോലും ആക്രമിച്ചിട്ടുണ്ടെന്നും പരാതിയില്‍ പറയുന്നു. ഈ വിവരം കോഴിഉടമയെ അറിയിക്കുകയും കൂട്ടിലിട്ട് വളര്‍ത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു, എന്നാല്‍ ഇത് അവഗണിച്ച് കോഴിയ അഴിച്ചു വിട്ടതാണത്രേ അപകട കാരണം.

ഇക്കഴിഞ്ഞ 18 നാണ് അമ്പരിപ്പിക്കുന്ന സംഭവം നടന്നത്. കോഴിയുടെ ആക്രമണത്തില്‍ കുഞ്ഞ് അലറി കരഞ്ഞെങ്കിലും കോഴി പിന്‍മാറിയില്ല. കരച്ചില്‍ കേട്ട് കുഞ്ഞിന്റെ അമ്മ ഓടിയെത്തിയപ്പോഴേക്കുംം നിരവധി കൊത്തു കിട്ടിയിരുന്നു.

കണ്ണിന് തൊട്ടു താഴെയും കവിളിലും ചെവിക്ക് പിന്നിലും തലയിലുമെല്ലാം ആഴത്തില്‍ മുറിവേറ്റ കുഞ്ഞിനെ ഉടന്‍ മഞ്ഞുമ്മലിലുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശിശുരോഗ വിദഗ്ധനെ കാണിക്കണമെന്ന നിര്‍ദ്ദേശത്തെ തുടര്‍ന്ന് അവിടെ അഡ്മിറ്റ് ചെയ്തുവെന്ന് മാതാപിതാക്കള്‍ അറിയിച്ചു. കൊത്ത് കാഴ്ചയെ ബാധിക്കാന്‍ ഇടയുണ്ടെന്നും ഡോക്ടര്‍ പറഞ്ഞു.

കേസ് ഒത്തു തീര്‍പ്പാക്കാന്‍ ശ്രമമുണ്ടെങ്കിലും കുഞ്ഞിന്റെ നില പരിഗണിച്ച് കേസുമായി മുന്നോട്ടു പോകാനാണ് ബന്ധുക്കള്‍ തീരുമാനം. ആശുപത്രി ചിലവും നഷ്ടപരിഹാരവും ആവശ്യപ്പെട്ടാണ് പരാതി നല്‍കിയിരിക്കുന്നത്. ഐ.പി.സി സെക്ഷന്‍ 324 വകുപ്പു പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു.

Back to top button
error: