IndiaNEWS

ഡല്‍ഹിയില്‍ ആം ആദ്മി എം.എല്‍.എയെ പ്രവര്‍ത്തകര്‍ തല്ലിയോടിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ എ.എ.പി എം.എല്‍.എയ്ക്ക് ജനക്കൂട്ടത്തിന്റെ മര്‍ദനം. മത്യാലയില്‍നിന്നുള്ള നിയമസഭാംഗം ഗുലാബ് സിങ് യാദവാണ് പ്രവര്‍ത്തകരുടെ തല്ലുകൊണ്ട് ഓടിയത്. ഇതിന്‍െ്‌റ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

തിങ്കള്‍ രാത്രി എട്ടു മണിക്ക് യാദവിന്റെ നേതൃത്വത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ യോഗം ശ്യാം വിഹാറില്‍ കൂടുകയായിരുന്നു. പിന്നാലെയാണ് തര്‍ക്കത്തെത്തുടര്‍ന്ന് അടിപിടി തുടങ്ങിയത്.യാദവിന്റെ കോളറില്‍ പിടിച്ചു വലിക്കുകയും മര്‍ദിക്കുകയും ചെയ്തു. രക്ഷപ്പെട്ടോടിയ യാദവിനു പിന്നാലെ കുറേ പ്രവര്‍ത്തകര്‍ ഓടുന്നതും വീഡിയോയില്‍ കാണാം. രക്ഷപ്പെടാന്‍ ശ്രമിക്കുന്ന എം.എല്‍.എയെ പിടിച്ചുനിര്‍ത്തിയും മര്‍ദ്ദിച്ചു.

അതേസമയം, ഡല്‍ഹിയില്‍ തദ്ദേശതെരഞ്ഞെടുപ്പ് വരാനിരിക്കുകയാണ്. എ.എ.പി പണം വാങ്ങി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുകയാണെന്നാണ് ബി.ജെ.പിയുടെ ആരോപണം. അതിന്റെ പേരില്‍ എഎപി പ്രവര്‍ത്തകര്‍ എം.എല്‍.എയെ മര്‍ദിക്കുകയായിരുന്നെന്നും ബി.ജെ.പി ആരോപിക്കുന്നു.

ബി.ജെ.പിയുടെ ആരോപണങ്ങള്‍ തള്ളി ഗുലാബ് സിങ് യാദവ് രംഗത്തെത്തി. താനിപ്പോള്‍ ഛവ്ല സ്റ്റേഷനിലാണെന്നും ഇവിടെ ബി.ജെ.പിയുടെ കോര്‍പ്പറേഷന്‍ അംഗവും സ്ഥാനാര്‍ഥിയും തന്നെ ആക്രമിച്ചവരെ സ്റ്റേഷനില്‍നിന്ന് ഇറക്കാന്‍ നില്‍ക്കുകയാണെന്നും ഹിന്ദിയിലെ ട്വീറ്റില്‍ യാദവ് കൂട്ടിച്ചേര്‍ത്തു. ബി.ജെ.പിക്കാരാണ് ആക്രമണത്തിനു പിന്നിലെന്ന് ഇതില്‍പ്പരം തെളിവുവേണോയെന്നും അദ്ദേഹം ചോദിച്ചു.

Back to top button
error: