CrimeNEWS

അയൽവാസിയുടെ വെട്ടേറ്റ നാലുവയസുകാരനായ ആദിദേവ് മരിച്ചു, അമ്മ അനില ഗുരുതരാവസ്ഥയിൽ

   വയനാട് മേപ്പാടിയിൽ അയൽവാസിയുടെ വെട്ടേറ്റ നാലുവയസുകാരൻ മരിച്ചു. മേപ്പാടി നെടുമ്പാല പാറയ്ക്കൽ ജയപ്രകാശിന്റെ മകൻ ആദിദേവാണ് മരിച്ചത്. വ്യാഴാഴ്‌ച രാവിലെ ഒൻപതിനാണ് അയൽവാസിയായ ജിതേഷ്, ജയപ്രകാശിന്റെ ഭാര്യ അനില(28)യെയും മകൻ ആദിദേവിനെയും വെട്ടിയത്. അനില അങ്കണവാടിയിലേക്കു കുഞ്ഞുമായി പോകുമ്പോഴായിരുന്നു ആക്രമണം.

മേപ്പാടി പള്ളിക്കവലയിൽ വച്ചാണ് സംഭവം നടന്നത്. അനിലയ്ക്കു കൈകൾക്കും തലയ്ക്കും ഗുരുതരമായി പരുക്കേറ്റു. തലയ്ക്കും ഇടതുചെവിയുടെ ഭാഗത്തും വെട്ടേറ്റ ആദിദേവ് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിക്കെയാണ് മരിച്ചത്.
അയൽവാസികളായ ജയപ്രകാശും ജിതേഷും തമ്മിലുണ്ടായ തർക്കമാണ് അമ്മയേയും കുഞ്ഞിനെയും വെട്ടാൻ കാരണമെന്നു പറയപ്പെടുന്നു. സംഭവത്തിൽ ഇവരുടെ അയൽവാസിയും സുഹൃത്തും ബിസിനസ് പങ്കാളിയുമായ കിഴക്കേപറമ്പിൽ ജിതേഷിനെ (45) മേപ്പാടി പോലീസ് അറസ്റ്റുചെയ്തു.

ഗുരുതരമായി പരിക്കേറ്റ അനിലയേയും മകൻ ആദി ദേവിനെയും ആശുപത്രിയിൽ എത്തിച്ചത് നാട്ടുകാരാണ്. ജയപ്രകാശും പ്രതിയും തമ്മിൽ ചില ബിസിനസ് ഇടപാടുകൾ ഉണ്ടായിരുന്നുവെന്നും ഇതിനെ തുടർന്നു പ്രശ്‍നങ്ങൾ നിലനിന്നിരുന്നു എന്നുമാണ് റിപ്പോർട്ട്. വ്യക്‌തിവൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നു പൊലീസ് പറയുന്നു.
മേപ്പാടി എസ്.ഐ വി.പി സിറാജിന്റെ നേതൃത്വത്തിലാണ് ജിതേഷിനെ അറസ്റ്റുചെയ്തത്. ജയപ്രകാശും ജിതേഷും ബിസിനസ് പങ്കാളികളായിരുന്നു. ബിസിനസിലെ തർക്കമാണ് ആക്രമണത്തിനു പിന്നിലെന്നാണ് സംശയമെന്ന് പോലീസ് പറഞ്ഞു. ജിതേഷിനെ സംഭവസ്ഥലത്തെത്തിച്ച്, അമ്മയെയും കുഞ്ഞിനെയും വെട്ടിയതിനു ശേഷം ഉപേക്ഷിച്ച വാക്കത്തി പോലീസ് കണ്ടെടുത്തിരുന്നു.

Back to top button
error: