CrimeNEWS

മദ്യത്തിൽ മയക്കുമരുന്ന് നൽകി ഡോക്ടറുടെ 19 ലക്ഷം രൂപ തട്ടി; ഓട്ടോ ഡ്രൈവർ പിടിയിൽ, പണം തട്ടിയത് ഓൺലൈൻ റമ്മി കളിക്കാനും ആഢംബര ജീവിതത്തിനും

തൃശൂർ: മദ്യത്തിൽ മയക്കുമരുന്ന് നൽകി ഡോക്ടറുടെ 19 ലക്ഷം രൂപ തട്ടിയെടുത്ത ഓട്ടോ ഡ്രൈവർ പിടിയിലായി. ഇടുക്കി തടിയംപാടം സ്വദേശി നിഷാദ് ജബ്ബാറിനെയാണ് തൃശ്ശൂർ ടൗൺ പൊലീസ് പിടികൂടിയത്. ഓൺലൈൻ റമ്മി കളിക്കാനും ആഢംബര ജീവിതത്തിനുമായാണ് പണം തട്ടിയെടുത്തതെന്ന് മൊഴി നൽകി.

5 കൊല്ലമായി തൃശൂർ നഗരത്തിൽ ഓട്ടോ ഓടിക്കുന്നയാളാണ് നിഷാദ് ജബ്ബാർ. പണ്ടൊരിക്കൽ തൃശൂർ റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയ ഡോക്ടർ വീട്ടിൽ പോകുന്നതിനായി നിഷാദിൻറെ ഓട്ടോയിൽ കയറി. ഈ യാത്രയിൽ ഡോക്ടറുമായി നിഷാദ് അടുത്ത പരിചയം സ്ഥാപിച്ചു. തനിക്ക് കാർ ഓടിക്കാൻ അറിയാമെന്നും എന്ത് ആവശ്യമുണ്ടെങ്കിലും വിളിക്കണമെന്നും നിഷാദ് പറഞ്ഞു. ഇതിന് ശേഷം ഡോക്ടർ പല ആവശ്യങ്ങൾക്കും ഇയാളെ വിളിക്കാറുമുണ്ടായിരുന്നു. യാത്രക്കിടെ ഭക്ഷണം വാങ്ങുന്നതിനും പണമെടുക്കുന്നതിനും എടിഎം കാർഡും പിൻ നമ്പറും ഡോക്ടർ നിഷാദിന് നൽകിയിരുന്നു. ഡോക്ടറുടെ ഫോൺ ലോക്ക് അഴിക്കുന്നത് എങ്ങനെയെന്നും പ്രതി മനസ്സിലാക്കി.

കഴിഞ്ഞ ദിവസം പറശ്ശിനി കടവിലേക്കുള്ള യാത്രയ്ക്കിടെ പ്രതി ഡോക്ടർക്ക് മദ്യത്തിൽ മയക്കുമരുന്ന് കലർത്തി നൽകി. തുടർന്ന് ഡോക്ടറുടെ ഫോൺ കൈക്കലാക്കി ഇന്റർനെറ്റ് ബാങ്കിങ്ങ് വഴി 18 ലക്ഷം രൂപ രണ്ട് തവണയായി നിഷാദ് സ്വന്തം അക്കൗണ്ടിലേക്ക് മാറ്റി. തൊണ്ണൂറായിരം രൂപയ്ക്ക് പർച്ചേസ് ചെയ്യുകയും ചെയ്തു. ബാങ്കിൽ നിന്ന് പണം പിൻവലിച്ച മെസേജ് വന്നതോടെ ഡോക്ടർ പൊലീസിനെ സമീപിക്കുകയായിരുന്നു. ഒളിവിൽപോയ പ്രതിയെ മൂവാറ്റുപുഴയിൽ നിന്നാണ് പൊലീസ് പിടികൂടിയത്. തട്ടിയെടുത്ത പണം ആഢംബര ജീവിതത്തിനും, ഓൺലൈൻ റമ്മി കളിക്കുവാനും ഉപയോഗിച്ചതായാണ് മൊഴി.

Back to top button
error: