KeralaNEWS

സര്‍വകലാശാലകളുടെ നടത്തിപ്പ് ചുമതല ചാന്‍സലര്‍ക്ക്, താന്‍ അസ്വസ്ഥന്‍: ഗവര്‍ണര്‍

തിരുവനന്തപുരം: താന്‍ ഡല്‍ഹിക്ക് പുറപ്പെടുന്നത് വരെ തന്റെ പക്കലേക്ക് സര്‍ക്കാരിന്റെ ഒരു ഓര്‍ഡിനന്‍സും എത്തിയിരുന്നില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത് എത്ര തവണ പറയമെന്ന് തനിക്കറിയില്ല. കിട്ടാത്ത കാര്യത്തെ കുറിച്ച് എനിക്ക് പറയാന്‍ കഴിയില്ല. കോടതി ഉത്തരവുകളെ ബഹുമാനിക്കുകയും പാലിക്കുകയും ചെയ്യുക നമ്മുടെ ചുമതലയാണ്. ഇത് വ്യക്തിപരമായ യുദ്ധമല്ല. എനിക്കാരോടും വ്യക്തിപരമായ ശത്രുതയില്ല. എന്നാല്‍, ചാന്‍സലര്‍ എന്ന നിലയില്‍ താന്‍ തീര്‍ത്തും അസ്വസ്ഥനാണ്. രാഷ്ട്രീയ ഇടപെടല്‍ ശക്തമായിരുന്നു.

നിയമവിരുദ്ധമായി സര്‍വകലാശാലകളുടെ പ്രവര്‍ത്തനത്തില്‍ ഇടപെടാന്‍ ആര്‍ക്കും കഴിയില്ല. സര്‍വകലാശാലകളുടെ നടത്തിപ്പ് ചുമതല ഗവര്‍ണര്‍ക്കാണ്. സര്‍ക്കാരിനെ നയിക്കേണ്ട ചുമതല തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനും. ആരെങ്കിലും ദിവസവും സര്‍വകലാശാലകളുടെ പ്രവര്‍ത്തനത്തില്‍ ഇടപെടുകയാണെങ്കില്‍ സുപ്രീം കോടതിയും ഹൈക്കോടതിയും ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ഞാനെന്റെ അധികാര പരിധിയിലും നിങ്ങള്‍ നിങ്ങളുടെ അധികാര പരിധിക്കകത്തും പ്രവര്‍ത്തിക്കൂവെന്നും അദ്ദേഹം പറഞ്ഞു.

പ്രതിഷേധിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. എന്നാല്‍, സമ്മര്‍ദ്ദം ചെലുത്താമെന്ന് ആരും കരുതേണ്ടെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. പല തവണ തനിക്ക് വാക്ക് തന്നിട്ടും രാഷ്ട്രീയ ഇടപെടല്‍ സ്ഥിരമായി നടന്നുപോന്നു. രാജ്യത്തെല്ലായിടത്തും സര്‍വകലാശാലകളുടെ നടത്തിപ്പ് ചാന്‍സലര്‍ക്കാണ്. ഞാന്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ ഇടപെട്ടെന്ന് പറയുന്ന ഒരു സംഭവം ചൂണ്ടിക്കാട്ടിയാല്‍ താന്‍ അപ്പോള്‍ തന്നെ രാജിവെക്കാം. എന്നാല്‍ തനിക്ക് ആയിരം ഇത്തരം ഇടപെടലുകള്‍ കാണിച്ചുതരാനാവും.

സര്‍വകലാശാലകളെ ഭരണകക്ഷിയുടെ വകുപ്പാക്കി മാറ്റാന്‍ കഴിയില്ല. ഞാന്‍ വ്യക്തികളെ കുറിച്ചല്ല, കേരളത്തിലെ വിദ്യാര്‍ത്ഥികളെ കുറിച്ചാണ് ചിന്തിക്കുന്നത്. അവര്‍ ഉന്നത വിദ്യാഭ്യാസത്തിനായി കേരളം വിടുന്നു. ഞാന്‍ കുറച്ച് കുട്ടികളോട് സംസാരിച്ചു. കേരളത്തിലെ സ്‌കൂള്‍ വിദ്യാഭ്യാസം മികച്ചതാണ്. എന്നാല്‍ കേരളത്തിലെ സര്‍വകലാശാലകളുടെ സ്ഥിതി അതല്ല. രാഷ്ട്രീയ ഇടപെടല്‍ ശക്തമാണെന്നത് താന്‍ പറയുന്ന കാര്യമല്ല. എന്നില്‍ സമ്മര്‍ദ്ദം ചെലുത്തി ഒരു കാര്യം നടത്താമെന്ന് ആരും കരുതേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Back to top button
error: