CrimeNEWS

ഭാര്യയും കാമുകനും ചേര്‍ന്ന് യുവാവിനെ ‘ദൃശ്യം’ മോഡലില്‍ കുഴിച്ചുമൂടി; നാലുകൊല്ലത്തിനു ശേഷം പിടിയില്‍

ലഖ്‌നൗ: യുവാവിനെ കൊലപ്പെടുത്തി മൃതദേഹം കുഴിച്ചിട്ട സംഭവത്തില്‍ നാലുകൊല്ലത്തിനു ശേഷം ഭാര്യയും കാമുകനും പിടിയില്‍. ഉത്തര്‍ പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. 2018-ല്‍ നടന്ന കൊലപാതകത്തിന്റെ ചുരുള്‍ നിവര്‍ന്നത് നാലുകൊല്ലത്തിനു ശേഷമാണ്. ചന്ദ്രവീര്‍ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. ഇദ്ദേഹത്തിന്റെ ഭാര്യ സവിത, ഇവരുടെ അയല്‍ക്കാരനും കാമുകനുമായ അരുണ്‍ എന്നിവരാണ് പിടിയിലായത്. ചന്ദ്രവീറിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കുഴിച്ചിട്ടത് അരുണിന്റെ വീടിനുള്ളിലായിരുന്നു.

കൊലപാതകത്തിന് പിന്നാലെ ചന്ദ്രവീറിനെ കാണാനില്ലെന്ന് സവിത പോലീസില്‍ പരാതി നല്‍കിയിരുന്നു. ചന്ദ്രവീറിന്റെ ഇളയസഹോദരനുമേല്‍ കുറ്റം ചുമത്താനായിരുന്നു സവിതയുടെ ശ്രമം. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം നടത്തിയെങ്കിലും ചന്ദ്രവീറിനെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. എന്നാല്‍, അടുത്തിടെ കിട്ടിയ വിവരത്തിന്മേല്‍ വീണ്ടും നടത്തിയ അന്വേഷണത്തിലാണ് സവിതയും കാമുകനും ചേര്‍ന്ന് ചന്ദ്രവീറിനെ കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തിയത്.

സവിതയും അരുണും ചേര്‍ന്ന് ചന്ദ്രവീറിനെ വെടിവെച്ചും വെട്ടിപ്പരിക്കേല്‍പ്പിച്ചും കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് അരുണിന്റെ വീടിന്റെ തറയില്‍ ആറ്-ഏഴടി താഴ്ചയില്‍ കുഴിയെടുത്ത് മൃതദേഹം കുഴിച്ചിട്ടു. കുഴിക്കു മുകളില്‍ സിമന്റിട്ട് മൂടിയ ശേഷം ഈ വീട്ടില്‍തന്നെ അരുണ്‍ താമസം തുടര്‍ന്നു. കൊലപാതകത്തിന് മുമ്പ് തന്നെ കുഴി ഇരുവരും തയ്യാറാക്കിവെച്ചിരുന്നതായി പോലീസ് അറിയിച്ചു. അരുണ്‍ താമസിക്കുന്ന വീടിന്റെ തറയില്‍ നിന്നും ചന്ദ്രവീറിന്റെ അഴുകിയ ശരീരഭാഗങ്ങളും അസ്ഥികൂടവും പോലീസ് കണ്ടെടുത്തിട്ടുണ്ട്. കൂടാതെ കൊലപാതകത്തിന് ഉപയോഗിച്ച തോക്കും കോടാലിയും പോലീസ് വീണ്ടെടുത്തിട്ടുണ്ട്.

 

Back to top button
error: