CrimeNEWS

തെളിവെടുപ്പിന് കൊണ്ടുപോയ അതിജീവിതയെ പീഡിപ്പിക്കാന്‍ ശ്രമം; എ.എസ്.ഐക്കെതിരെ പോക്‌സോ കേസ്

കല്‍പറ്റ: വയനാട് അമ്പലവയലില്‍ പ്രായപൂര്‍ത്തിയാകാത്ത അതിജീവിതയെ പീഡിപ്പിക്കാന്‍ ശ്രമിച്ച എ.എസ്.ഐ: ടി.ജി. ബാബുവിനെതിരേ പോക്‌സോ കേസ്. തെളിവെടുപ്പിനിടെയാണ് എ.എസ്.ഐയുടെ അതിക്രമം. പതിനേഴുകാരിയുടെ പരാതിയില്‍ ഇയാളെ സസ്‌പെന്‍ഡ് ചെയ്തു. ഊട്ടിയില്‍ തെളിവെടുപ്പിനായി കൊണ്ടുപോകുമ്പോള്‍ ഇയാള്‍ ദുരുപയോഗം ചെയ്യാന്‍ ശ്രമിച്ചുവെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. എസ്.പിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഡി.ഐ.ജി രാഹുല്‍ ആര്‍.നായരാണ് സസ്‌പെന്‍ഷന്‍ ഉത്തരവിറക്കിയത്.

കഴിഞ്ഞ മാസം 26നാണ് സംഭവം. സമൂഹമാധ്യമത്തില്‍ പരിചയപ്പെട്ട യുവാക്കള്‍ ചേര്‍ന്നാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ഊട്ടിയില്‍ ഉള്‍പ്പെടെ വിവിധ സ്ഥലങ്ങളില്‍ എത്തിച്ച് പീഡിപ്പിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് തെളിവെടുപ്പിനായി അവിടേയ്ക്കു കൊണ്ടുപോയത്. എ.എസ്.ഐ ബാബുവിനൊപ്പം എസ്.ഐ സോബിനും ഒരു വനിതാ ഉദ്യോഗസ്ഥയുമുണ്ടായിരുന്നു. ഒരു ലോഡ്ജില്‍ തെളിവെടുപ്പിനു ശേഷം തിരികെ വരുമ്പോള്‍ പെണ്‍കുട്ടിയെ എ.എസ്.ഐ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.

പെണ്‍കുട്ടിയുടെ ഫോട്ടോ എടുക്കുകയും ശരീരത്തില്‍ സ്പര്‍ശിക്കുകയും ചെയ്‌തെന്നാണ് പരാതി. സി.ഡബ്ല്യു.സി വഴിയാണ് പെണ്‍കുട്ടി എ.എസ്.ഐക്കെതിരേ പൊലീസില്‍ പരാതി നല്‍കിയത്. പിന്നീട് എസ്.പി ഇടപെട്ട് സംഭവത്തില്‍ വകുപ്പുതല അന്വേഷണം നടത്തുകയായിരുന്നു. പരാതിയില്‍ കഴമ്പുണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചത്.

 

 

Back to top button
error: