Breaking NewsNEWS

ചാന്‍സലര്‍ സ്ഥാനത്തുനിന്നു ഗവര്‍ണറെ നീക്കുന്നതിനുള്ള ഓര്‍ഡിനന്‍സ് രാജ്ഭവനില്‍

തിരുവനന്തപുരം: സംസ്ഥാനത്തെ 14 സര്‍വകലാശാലകളുടെയും ചാന്‍സലര്‍ സ്ഥാനത്തു നിന്നു ഗവര്‍ണറെ നീക്കുന്നതിനുള്ള ഓര്‍ഡിനന്‍സ് രാജ്ഭവനിലെത്തി. ഇന്നു രാവിലെയാണ് മന്ത്രിമാര്‍ ഒപ്പിട്ട ഓര്‍ഡിനന്‍സ് രാജ്ഭവനിലേക്ക് അയച്ചത്. തന്നെ ബാധിക്കുന്ന ഓര്‍ഡിനന്‍സ് ആയതിനാല്‍ രാഷ്ട്രപതിയുടെ ശുപാര്‍ശയ്ക്ക് അയയ്ക്കുമെന്നാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നിലപാട്. രാഷ്ട്രപതിക്ക് അയച്ചാല്‍ തീരുമാനം ഉണ്ടാകുന്നതുവരെ ബില്‍ അവതരിപ്പിക്കാനാകില്ല.

ഓര്‍ഡിനന്‍സ് രാഷ്ട്രപതി പരിഗണിക്കുമ്പോള്‍ അതിനു പകരമുള്ള ബില്‍ നിയമസഭയില്‍ കൊണ്ടുവരാന്‍ സാധിക്കില്ലെന്നു ചട്ടമുണ്ട്. അതിനാല്‍ നിയമനിര്‍മാണം അനിശ്ചിതമായി നീണ്ടേക്കും. ഇന്നു രാവിലെ തിരുവല്ലയിലേക്കു പോയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വൈകിട്ടു ഡല്‍ഹിക്കു തിരിക്കും. 20നു മാത്രമേ മടങ്ങിയെത്തുകയുള്ളൂ. കേരളത്തിനു പുറത്താണെങ്കിലും നിയമസഭ വിളിച്ചു ചേര്‍ക്കുന്നതിനു മുന്‍പ് രാജ്ഭവനില്‍ ഓര്‍ഡിനന്‍സ് ലഭിച്ചാല്‍ അത് ഇ ഫയല്‍ വഴി സ്വീകരിച്ച് നടപടി സ്വീകരിക്കാന്‍ ഗവര്‍ണര്‍ക്കു സാധിക്കും. ബുധനാഴ്ച ചേരുന്ന മന്ത്രിസഭായോഗം നിയമസഭ വിളിച്ചു ചേര്‍ക്കുന്നതു ചര്‍ച്ച ചെയ്യും. നിയമസഭ ചേരാന്‍ തീരുമാനിച്ചാല്‍ പിന്നെ ഈ ഓര്‍ഡിനന്‍സിനു പ്രസക്തിയില്ല.

ഗവര്‍ണര്‍ പദവി വഹിക്കുന്ന ആള്‍ സംസ്ഥാനത്തെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ കൂടിയായിരിക്കണം എന്ന വകുപ്പാണ് ഓര്‍ഡിനന്‍സിലൂടെ നീക്കം ചെയ്യാന്‍ കഴിഞ്ഞ മന്ത്രിസഭായോഗം തീരുമാനിച്ചത്. ഇതിനായി എല്ലാ സര്‍വകലാശാലകളുടെയും ചട്ടങ്ങളില്‍ ഭേദഗതി വരുത്താനും തീരുമാനിച്ചിരുന്നു. ഭരണഘടനയില്‍ നിക്ഷിപ്തമായ ചുമതലകള്‍ നിറവേറ്റേണ്ട ഗവര്‍ണറെ സര്‍വകലാശാലകളുടെ തലപ്പത്ത് ചാന്‍സലറായി നിയമിക്കുന്നത് ഉചിതമാവില്ല എന്ന പൂഞ്ചി കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ ശുപാര്‍ശകള്‍ കൂടി പരിഗണിച്ചാണ് സര്‍ക്കാര്‍ തീരുമാനമെടുത്തത്. ഗവര്‍ണര്‍ ചാന്‍സലര്‍ പദവി വഹിക്കുന്നത് ഒഴിവാക്കപ്പെടേണ്ടതാണെന്ന് കമ്മിഷന്‍ അഭിപ്രായപ്പെട്ടിരുന്നു.

ഉന്നതമായ അക്കാദമിക്ക് മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന പ്രഗത്ഭ വ്യക്തികളെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്ത് കൊണ്ടുവരണമെന്ന് മന്ത്രിസഭായോഗത്തില്‍ അഭിപ്രായമുയര്‍ന്നു. ഉന്നതവിദ്യാഭ്യാസ കേന്ദ്രങ്ങളെ രാജ്യാന്തര നിലവാരത്തിലുള്ള മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റാന്‍ സര്‍വകലാശാലകളുടെ തലപ്പത്ത് ഉന്നതവിദ്യാഭ്യാസ മേഖലയില്‍ വൈദഗദ്ധ്യമുള്ള വ്യക്തികള്‍ വരുന്നത് ഗുണം ചെയ്യുമെന്നും മന്ത്രിസഭായോഗം വിലയിരുത്തി.

ചാന്‍സലര്‍ക്ക് ശമ്പളവും മറ്റു പ്രത്യേക വേതന വ്യവസ്ഥകളും ഉണ്ടാകില്ല. സര്‍വകലാശാലയില്‍ എല്ലാ അധികാരവും ഓഫിസും അനുവദിക്കും. കേരള, എം.ജി, കാലിക്കറ്റ്, കണ്ണൂര്‍, മലയാളം, സംസ്‌കൃതം, ശ്രീനാരായണ തുടങ്ങി സമാന വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തേക്ക് ഒരാളെ തന്നെ നിയമിക്കാന്‍ ആലോചനയുണ്ട്. അതേസമയം, സാങ്കേതികം, ഡിജിറ്റല്‍, ആരോഗ്യം, വെറ്ററിനറി, ഷിഷറീസ്, കാര്‍ഷികം, കുസാറ്റ് തുടങ്ങിയ സര്‍വകലാശാലകളില്‍ അതതു വിഷയത്തിലെ പ്രഗല്ഭരെ കണ്ടെത്തും. എന്നാല്‍, സര്‍ക്കാര്‍ നിയമിക്കുന്ന ചാന്‍സലര്‍ക്ക് സര്‍ക്കാരിനോട് അമിത വിധേയത്വമുണ്ടാകുമെന്നും ഇതു സര്‍വകശാലകളുടെ സ്വയംഭരണാധികാരത്തെ ബാധിക്കുമെന്നും ആക്ഷേപമുണ്ട്.

 

 

Back to top button
error: