KeralaNEWS

വിസി നിയമനം:’വ്യവഹാരങ്ങളും തർക്കങ്ങളും കുട്ടികളുടെ ഭാവിയെ ബാധിക്കരുത്, യുജിസിയുടെ നിലപാട് അറിയണം’ ഹൈക്കോടതി

എറണാകുളം:സാങ്കേതിക സർവകലാശാല വി.സിയായി ഡോ.സിസ തോമസിനെ നിയമിച്ച ഗവർണ്ണറുടെ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സർക്കാർ നൽകിയ ഹർജിയില്‍ മറുപടി നൽകാൻ സാവകാശം തേടി ഗവർണർ.പുതിയ കോൺസിൽ ആയതിനാൽ കൂടുതൽ സമയം വേണം എന്ന് ഗവര്‍ണറുടെ അഭിഭാഷകന്‍ ഗോപകുമാരൻ നായർ കോടതിയോട് അഭ്യര്‍ത്ഥിച്ചു .ഡോ.സിസ തോമസിന് വേണ്ടിയും അഭിഭാഷകൻ ഹാജരായി.വ്യവഹാരങ്ങളും തർക്കങ്ങളും കുട്ടികളുടെ ഭാവിയെ ബാധിക്കരുതെന്ന് കോടതി പരാമര്‍ശിച്ചു.വ്യവഹാരങ്ങൾ പെരുകുകയാണ്.വിസി നിയമനത്തില്‍ യുജിസിയുടെ നിലപാട് അറിയണം എന്ന് കോടതി വ്യക്തമാക്കി.സർക്കാർ ഹർജി ഫയലിൽ സ്വീകരിച്ചു.എല്ലാ കക്ഷികളും ബുധനാഴ്ചക്കുള്ളിൽ സത്യവാങ്മൂലം നൽകണം.വിസി സ്ഥാനത്തേക്ക് സർക്കാർ നിർദ്ദേശിക്കുന്ന വ്യക്തികളുടെ യോഗ്യത വിവരം അറിയിക്കാനും കോടതി നിർദ്ദേശം നല്‍കി

വി.സിയെ ശുപാർശ ചെയ്യേണ്ടത് സർക്കാരാണെന്നും എന്നാൽ സിസ തോമസിനെ ഗവർണ്ണർ സ്വന്തം ഇഷ്ടപ്രകാരം നിയമിക്കുകയായിരുന്നുവെന്നുമാണ് സർക്കാരിന്റെ വാദം.നിയമ വിരുദ്ധമായ ഗവർണ്ണറുടെ ഉത്തരവ് റദ്ദാക്കണമെന്നാണ് സർക്കാരിന്‍റെ ആവശ്യം.നിയമനം സ്റ്റേ ചെയ്യണം എന്ന സർക്കാർ ആവശ്യം കോടതി കഴിഞ്ഞ തവമ കേസ് പരിഗണിച്ചപ്പോള്‍ നിരാകരിച്ചിരുന്നു. വി സി നിയമനത്തിനായി സർക്കാർ മുന്നോട്ടുവച്ച ശുപാർശകൾ തള്ളിക്കൊണ്ടായിരുന്നു സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ സീനിയർ ജോയിന്റ് ഡയറക്ടറായ സിസ തോമസിന് സാങ്കേതിക സര്‍വ്വകലാശാല വി.സിയുടെ ചുമതല ഗവർണ്ണർ നൽകിയത്.ഹർജിയിൽ യു.ജി.സി യെ കോടതി സ്വമേധയാ കക്ഷി ചേർത്തിട്ടുണ്ട്. ചട്ടങ്ങൾക്ക് വിരുദ്ധമാണോ ഗവർണ്ണറുടെ ഉത്തരവെന്ന കാര്യത്തിലാണ് യു.ജി.സി നിലപാട് അറിയിക്കേണ്ടത്.ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബഞ്ചാണ് ഹർജി പരിഗണിക്കുന്നത്.

Back to top button
error: