വിവാഹത്തിന് വിസമ്മതിച്ച കാരണത്താൽ സി.എ വിദ്യാര്‍ഥിനിയായ യുവതിയെ കുത്തിക്കൊന്ന ശേഷം യുവാവ് ആത്മഹത്യ ചെയ്‌തു. പൂനെയിലെ സിദ്ധാര്‍ഥ് നഗര്‍ ഔന്ദ് സ്വദേശിനി ശ്വേത വിജയ്(26)യാണ് കൊല്ലപ്പെട്ടത്. രാജ്‌ഗുരുനഗര്‍ നിവാസി പ്രതീക് കിസന്‍ ധമലെ(27)യാണ് കൊലപാതകശേഷം ജീവനൊടുക്കിയത്.
ഒരു ബന്ധുവിന്‍റെ വിവാഹത്തില്‍ വച്ച് 2018 ലാണ് ശ്വേതയെ പ്രതീക് പരിചയപ്പെടുന്നത്. ഇരുവരും വിവാഹം കഴിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ പ്രതീകിന്‍റെ ഫോണിലൂടെയുള്ള മാനസിക പീഡനം സഹിക്കവയ്യാതായതോടെ ശ്വേത വിവരം വീട്ടുകാരെ അറിയിക്കുകയും വിവാഹത്തില്‍ നിന്ന് പിന്‍മാറുകയും ചെയ്‌തു.
ഇതോടെ ആത്മഹത്യാഭീഷണി മുഴക്കി പ്രതീക് രംഗത്തെത്തി. അതിനിടെ യുവാവിനെതിരെ നിയമനടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് യുവതി ചതുര്‍ഷിംഗി പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.
ബുധനാഴ്‌ച ഉച്ചയ്‌ക്ക് ഒരുമണിയോടെ അമ്മയോടൊപ്പം പുറത്തു പോയിട്ട് വീട്ടിലേയ്ക്കു വന്ന ശ്വേതയെ, പാര്‍ക്കിങ് ഏരിയയില്‍ കാത്തിരുന്ന പ്രതീക് കത്തി കൊണ്ട് കഴുത്തിലും നെഞ്ചിലും വയറിലും കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവതിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. കൊലപാതകത്തില്‍ പ്രതീകിനെതിരെ കേസ് രജിസ്‌റ്റര്‍ ചെയ്‌ത് അന്വേഷണം നടത്തുന്നതിനിടെയാണ് ഇന്നു രാവിലെ ടാറ്റ ഡാമിന് സമീപം ഇയാളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
മൂന്ന് വര്‍ഷം മുന്‍പാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് ശ്വേതയുടെ അച്ഛന്‍ മരിച്ചത്. അമ്മയ്‌ക്കും സഹോദരനുമൊപ്പമാണ് ശ്വേത പൂനെയില്‍ താമസിച്ചിരുന്നത്. രണ്ടുമാസം മുന്‍പ് കൊടുത്ത പരാതി അവഗണിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ശ്വേതയുടെ കുടുംബം ആവശ്യപ്പെടുന്നു.