BusinessNEWS

ട്വിറ്ററിന് പിന്നാലെ മെറ്റയും; ചെലവ് ചുരുക്കാന്‍ 11,000 ജീവനക്കാരെ പിരിച്ചുവിട്ടു

ന്യൂഡല്‍ഹി: ഫെയ്സ്ബുക്കിന്റെ മാതൃസ്ഥാപനമായ മെറ്റ 11,000-ലേറെ ജീവനക്കാരെ പിരിച്ചുവിട്ടു. വരുമാനത്തില്‍ വന്‍ ഇടിവുണ്ടായതിനെ തുടര്‍ന്ന് ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായാണ് പിരിച്ചുവിടല്‍. മെറ്റയുടെ ചരിത്രത്തിലെ ഏറ്റവും പ്രയാസകരമായ ചില മാറ്റങ്ങളാണ് ഞാന്‍ ഇന്ന് പങ്കുവെക്കുന്നതെന്ന് പറഞ്ഞുകൊണ്ടാണ് ബ്ലോഗ്പോസ്റ്റിലൂടെ കമ്പനി മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗ് പുതിയ തീരുമാനങ്ങള്‍ അറിയിച്ചത്.

മെറ്റയുടെ ജീവനക്കാരില്‍ നിന്ന് 13 ശതമാനം പേരെയാണ് ഒഴിവാക്കുക. തങ്ങളുടെ മികവുറ്റ ജീവനക്കാരില്‍ നിന്ന് 11,000 പേര്‍ക്ക് പുറത്തുപോവേണ്ടി വരുമെന്ന് സക്കര്‍ബര്‍ഗ് പറഞ്ഞു. ചെലവ് ചുരുക്കുക, നിയമനങ്ങള്‍ നിര്‍ത്തിവെക്കുക തുടങ്ങിയ അധിക നടപടികളും കമ്പനി സ്വീകരിച്ചിട്ടുണ്ട്.

പിരിച്ചുവിടപ്പെടുന്ന ജീവനക്കാര്‍ക്ക് 16 ആഴ്ചയിലെ അടിസ്ഥാന ശമ്പളവും സേവനംചെയ്ത ഒരോ വര്‍ഷവും രണ്ടാഴ്ചത്തെ അധിക ശമ്പളവും നല്‍കും. 2004-ല്‍ ഫെയ്സ്ബുക്ക് തുടക്കമിട്ടതിന് ശേഷം വരുന്ന ഏറ്റവും വലിയ ചെലവ് ചുരുക്കല്‍ നടപടിയാണിത്. വിര്‍ച്വല്‍ റിയാലിറ്റി വ്യവസായത്തിലേക്കുള്ള അതിഭീമമായ നിക്ഷേപവും ഫെയ്സ്ബുക്കില്‍ നിന്നുള്ള വരുമാനത്തില്‍ വലിയ ഇടിവുണ്ടായതും കമ്പനിയെ വലിയ സാമ്പത്തിക നഷ്ടത്തിലെത്തിച്ചിട്ടുണ്ട്.

കഴിഞ്ഞയാഴ്ച 50 ശതമാനം ജീവനക്കാരെ ട്വിറ്റര്‍ പിരിച്ചുവിട്ടതിന് പിന്നാലെയാണ് മെറ്റയും സമാന നടപടിയുമായി എത്തിയിരിക്കുന്നത്. മെറ്റയുടെ മറ്റൊരു എതിരാളിയായ സ്നാപ്ചാറ്റിന്റെ മാതൃസ്ഥാപനമായ സ്നാപ്പും ഓഗസ്റ്റില്‍ 20 ശതമാനം ജീവനക്കാരെ പിരിച്ചുവിടുമെന്ന് പ്രഖ്യാപിച്ചിരുന്നു.

 

Back to top button
error: