LocalNEWS

ആശുപത്രി ശുചിമുറിയില്‍ 17കാരി പ്രസവിച്ച സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്, പെണ്‍കുട്ടി അതിക്രൂരമായ പീഡനത്തിന് ഇരയായി, ശീതളപാനീയത്തില്‍ മയക്കുമരുന്ന് നല്‍കി ബോധം കെടുത്തി പീഡിപ്പിച്ചു

പ്ലസ്ടുവിന് പഠിക്കുന്ന17 കാരിയായ ദളിത് പെണ്‍കുട്ടി ഇരിട്ടി താലൂക്ക് ആശുപത്രിയിലെ ശുചിമുറിയില്‍ പ്രസവിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പെണ്‍കുട്ടി അതിക്രൂരമായ പീഡനത്തിന് ഇരയായതായി പൊലീസ് പ്രാഥമിക അന്വേഷണ റിപ്പോർട്ട്. വിദ്യാർഥിനിയെ കുടുംബസുഹൃത്തായ മധ്യവയസ്‌കന്‍ പെണ്‍കുട്ടിയെ ചതിയില്‍ വീഴ്ത്തുകയായിരുന്നുവെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഇതിനു ശേഷം ഭീഷണിപ്പെടുത്തി ഇയാൾ പെണ്‍കുട്ടിയെ പലതവണ പീഡിപ്പിച്ചതായും ഒടുവില്‍ ഇര ഗര്‍ഭിണിയാവുകയും ഒരു ആണ്‍കുഞ്ഞിന് ജന്മം നൽകുകയും ചെയ്തപ്പോഴാണ് വിവരം പുറത്തറിയുന്നതെന്നുമാണ് പൊലീസ് പറയുന്നത്.

ശീതള പാനീയത്തില്‍ മയക്കുഗുളിക കലര്‍ത്തി നല്‍കിയാണ് തന്നെ പീഡിപ്പിച്ചതെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. 17കാരിയുടെ രക്ഷിതാക്കളുമായി ഇയാള്‍ അടുപ്പം പുലര്‍ത്തിയിരുന്നു. ഇതിനാല്‍ ഇടയ്ക്കിടെ വീട്ടില്‍ വരാറുണ്ടെന്നും ആരോരുമില്ലാത്ത സമയത്ത് തന്നെ നിര്‍ബന്ധിപ്പിച്ച് ശീതളപാനീയം കുടിപ്പിച്ചു പീഡിപ്പിക്കുകയായിരുന്നുവെന്നും പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്. ഇതിനു ശേഷം ഈ വിവരം പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതായും പൊലീസ് വൃത്തങ്ങൾ പറയുന്നു.

വയറുവേദനയെ തുടര്‍ന്നാണ് പെണ്‍കുട്ടി  ഇരിട്ടി താലൂക് ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയത്. ആശുപത്രിയില്‍ അഡ്മിറ്റായ പെണ്‍കുട്ടി ശുചിമുറിയിലേക്ക് പോയപ്പോള്‍ അവിടെ പ്രസവിക്കുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയെയും ആണ്‍കുഞ്ഞിനെയും ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഉളിക്കല്‍ പൊലീസ് പോക്‌സോ ചുമത്തി അന്വേഷണം നടത്തിയ കേസില്‍ ഇരയുടെ കുടുംബസുഹൃത്തായ കൃഷ്ണനെ (53) യാണ് അറസ്റ്റുചെയ്തത്.
ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിട്ടുണ്ട്.

Back to top button
error: