LocalNEWS

വ്യാജപീ‌ഡന പരാതി നൽകി പൊലീസുകാരനെ പോക്സോ കേസിൽ കുടുക്കി, ഒടുവിൽ കുറ്റക്കാരനല്ലെന്ന് കണ്ടെത്തി കോടതി വിട്ടയച്ചു

പോക്സോ കുറ്റംചുമത്തി 14ദിവസം ജയിലിലടയ്ക്കപ്പെട്ട പൊലീസുകാരന്‍ ഒടുവിൽ കുറ്റക്കാരനല്ലെന്നുകണ്ട് കോടതി വിട്ടയച്ചു.

ആലപ്പുഴയിലെ സിവില്‍ പൊലീസ് ഓഫീസറായ പാലോട് കള്ളിപ്പാറ റോസ് ഗിരിയില്‍ എസ്. എസ് അനൂപിനെയാണ് (40) തിരുവനന്തപുരം അതിവേഗ പോക്‌സോ കോടതി കുറ്റവിമുക്തനാക്കിയത്.

ഉപേക്ഷിച്ച ഭാര്യയ്ക്ക് സഹായം ചെയ്തതിന്, മകളെ ഉപയോഗിച്ച്‌ പിതാവ് വ്യാജപീ‌ഡന പരാതി നല്‍കിയാണ് അനൂപിനെ കേസില്‍ കുടുക്കിയത്.

പിതാവിന്റെയും പൊലീസുകാരുടെയും നിര്‍ദ്ദേശപ്രകാരമാണ് കള്ളമൊഴി നല്‍കിയതെന്ന് പെണ്‍കുട്ടി കോടതിയില്‍ വെളിപ്പെടുത്തിയതോടെയാണ് കേസ് പൊളിഞ്ഞത്.

അനൂപ് തന്നോട് മോശമായി പെരുമാറിയിട്ടില്ലെന്ന് പെണ്‍കുട്ടി കോടതിയില്‍ മൊഴി നല്‍കിയതോടെ അനൂപിനെ കുറ്റവിമുക്തനാക്കി.

വിതുര സ്റ്റേഷനില്‍ ജോലി ചെയ്തിരുന്നപ്പോള്‍ അനൂപ്, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നായിരുന്നു പരാതി. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ വേര്‍പിരിഞ്ഞ് താമസിക്കുകയാണ്. അമ്മയെ ഉപേക്ഷിച്ച്‌, സുഹൃത്തിന്റെ ഭാര്യയ്ക്കൊപ്പം പിതാവ് പോയതായി കുട്ടി മൊഴി നല്‍കി.

പെണ്‍കുട്ടിയുടെ അമ്മയെ മര്‍ദ്ദിച്ചതിന് അച്ഛനെതിരെ വിതുര പൊലീസ് കേസെടുത്തിരുന്നു. ഇതില്‍ അനൂപ് ഇടപെട്ടെന്നും കുടുംബകോടതിയിലെ കേസില്‍ അനൂപ് തന്റെ മുന്‍ ഭാര്യയെ സഹായിക്കുന്നെന്നും ധരിച്ചാണ് പിതാവ് മകളെക്കൊണ്ട് കള്ളപ്പരാതി കൊടുപ്പിച്ചത്.

Back to top button
error: