IndiaNEWS

കോണ്‍ഗ്രസുമായി ദേശീയതലത്തില്‍ സഖ്യം വേണം; സി.പി.എമ്മിന്‍റേത് പോലെ സഹകരണത്തില്‍ ഒളിച്ചുകളി വേണ്ട: സി.പി.ഐ. കേരളഘടകം

ദില്ലി: കോൺഗ്രസുമായി ദേശീയതലത്തിൽ സഖ്യം വേണമെന്ന് സി പി ഐ കേരളഘടകം. വിജയവാഡ പാർട്ടി കോൺഗ്രസിലാണ് ആവശ്യമുയർന്നത്. സി പി എമ്മിൻറേത് പോലെ കോൺഗ്രസ് സഹകരണത്തിൽ ഒളിച്ചുകളി വേണ്ട. ബദൽ സഖ്യത്തിൽ വ്യക്തത വേണമെന്നും ആവശ്യം ഉയർന്നു.

അതേസമയം പാർട്ടിയിൽ 75 വയസ് പ്രായപരിധി കർശനമായി നടപ്പാക്കാൻ സി പി ഐ തീരുമാനം. പ്രായപരിധിയെ ചൊല്ലി പരസ്യപ്പോര് വരെ കേരളത്തിൽ നടന്നതിനൊടുവിൽ സി പി ഐ കേന്ദ്ര തീരുമാനവും കാനം രാജേന്ദ്രന് അനുകൂലമാകുകയാണ്. സംസ്ഥാന നേതൃത്വം പ്രായപരിധിയിൽ നിലപാട് കടുപ്പിച്ചപ്പോഴും പാർട്ടി കോൺഗ്രസിൽ പിടിവള്ളിയെന്തെങ്കിലും ഉണ്ടാകുമെന്നായിരുന്നു കെ ഇ ഇസ്മായിൽ പക്ഷത്തെ പ്രതീക്ഷ. എന്നാൽ പ്രായപരിധിയിൽ വിട്ടുവീഴ്ച വേണ്ടെന്ന നിലപാടിലേക്കാണ് ദേശീയ നേതൃത്വവും എത്തുന്നത്. പാർട്ടിയുടെ നേതൃത്വത്തിൽ യുവാക്കളില്ലെന്ന സംഘടന റിപ്പോർട്ടിയിലെയടക്കം ആത്മവിമർശനത്തിനൊടുവിലാണ് പ്രായപരിധി നിർബന്ധമാക്കാൻ തീരുമാനിക്കുന്നത്.

കനയ്യകുമാർ പാർട്ടി വിട്ടതും വിമ‍ർശനത്തിന് ആക്കം കൂട്ടിയിരുന്നു. കൗൺസിൽ അംഗങ്ങളുടെ എണ്ണം കുറവുള്ള സംസ്ഥാനങ്ങളിൽ ഒരുപക്ഷേ ഇളവ് നൽകാൻ സാധ്യതയുണ്ട്. ഇക്കാര്യത്തിൽ വോട്ടെടുപ്പ് വേണ്ടിവരും. പ്രായപരിധിയെന്ന തീരുമാനം നേരത്തെയെടുത്ത സി പി എമ്മിൽ, പി ബിയിൽ നിന്ന് ഒഴിവാക്കപ്പെട്ട എസ് രാമചന്ദ്രൻപിള്ള ഉൾപ്പെടെയുള്ളവരെ പ്രത്യേക ക്ഷണിതാക്കളാക്കാൻ തീരുമാനിച്ചിരുന്നു.

കൗൺസിലിൽ നിന്ന് ഒഴിവാകുന്നവരെ ക്ഷണിതാക്കളാക്കുന്നതിനെയും കേരള ഘടകം എതിർത്തേക്കും. പാർട്ടിയുടെ പ്രവർത്തനരീതിയിലടക്കം മാറ്റം വരുത്തണമെന്ന നിർദ്ദേശത്തോടെ അവതരിപ്പിച്ച കരട് സംഘടന റിപ്പോർട്ടിലും രാഷ്ട്രീയ പ്രമേയത്തിലും പാർട്ടി കോൺഗ്രസിൽ ചർച്ച തുടരുകയാണ്. റിപ്പോർട്ടുകളെ കുറിച്ച് സംസ്ഥാനങ്ങൾ അഭിപ്രായം വ്യക്തമാക്കും. ഡി രാജ ജനറൽ സെക്രട്ടറിയായി തുടരാനാണ് സാധ്യത. പുതിയ കൗൺസിലിനെക്കുറിച്ചുള്ള ആലോചന നാളെ നടക്കും.

Back to top button
error: