BusinessTRENDING

പണപ്പെരുപ്പത്തിന്റെ അപകടസാധ്യതകളെ ചെറുക്കുന്നതിന് ആർബിഐ റിപ്പോ നിരക്ക് വർധിപ്പിക്കേണ്ടത് അനിവാര്യം: മോണിറ്ററി പോളിസി കമ്മിറ്റി

ദില്ലി: പണപ്പെരുപ്പത്തിന്റെ അപകടസാധ്യതകളെ ചെറുക്കുന്നതിന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോ നിരക്ക് വർധിപ്പിക്കേണ്ടത് അനിവാര്യമാണെന്ന്  മോണിറ്ററി പോളിസി കമ്മിറ്റി. സെപ്തംബർ മീറ്റിംഗിന്റെ മിനിറ്റ്സിലാണ് എംപിസിയുടെ പരാമർശം. മോണിറ്ററി പോളിസി കമ്മിറ്റിയുടെ പണപ്പെരുപ്പം ഉയരുന്നത് തടയാൻ പലിശ നിരക്ക് ഉയർത്തേണ്ടത് അനിവാര്യമാണെന്നും ഇത് വിപണിയെ സന്തുലിതമാക്കാൻ സഹായിക്കുമെന്നും അതുവഴി  പണപ്പെരുപ്പ സമ്മർദ്ദം ലഘൂകരിക്കാനാകും എന്ന് ആർബിഐ ഡെപ്യൂട്ടി ഗവർണറും മോണിറ്ററി പോളിസി കമ്മിറ്റി അംഗവുമായ മൈക്കൽ പത്ര പറഞ്ഞു.  എംപിസിയുടെ ആറംഗ കമ്മിറ്റിയിൽ അഷിമ ഗോയൽ ഒഴികെയുള്ള എല്ലാ അംഗങ്ങളും റിപ്പോ നിരക്ക് 50 ബേസിസ് പോയിന്റുകൾ വർദ്ധിപ്പിക്കാൻ വോട്ട് ചെയ്തു.

ആർബിഐയുടെ ടോളറൻസ് ബാന്ഡിന് മുകളിലാണ് സെപ്റ്റംബറിൽ പണപ്പെരുപ്പം ഉള്ളത്. തുടർച്ചയായ ഒൻപതാം തവണയാണ് ആർബിഐയുടെ പരിധിക്ക് മുകളിലേക്ക് പണപ്പെരുപ്പം എത്തുന്നത്. ഇതോടെ പലിശ ഉയർത്താൻ ആർബിഐ സമ്മര്ദത്തിലാകും. സെപ്തംബറിൽ 7.41 ശതമാനമാണ് രാജ്യത്തെ ചില്ലറ പണപ്പെരുപ്പം. ഭക്ഷ്യവിലക്കയറ്റം ആണ് പണപ്പെരുപ്പം ഉയരാനുള്ള പ്രധാന കാരണം. അഞ്ച് മാസത്തിനിടയിലെ ഏറ്റവും വേഗതയേറിയ വളർച്ചയാണ് പണപ്പെരുപ്പത്തിൽ ഉണ്ടായിരിക്കുന്നത് എന്ന് നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് (എൻഎസ്ഒ) പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.

ഈ വർഷം നാല് തവണ ആർബിഐ പലിശ നിരക്ക് ഉയർത്തിയിട്ടുണ്ട്. ആകെ 190 ബേസിസ് പോയിന്റ് വർധനയാണ് ഇതുവരെ ഉണ്ടായത്. അടുത്ത മാസം നടക്കാനിരിക്കുന്ന ധനനയ യോഗത്തിലും ആർബിഐ റിപ്പോ ഉയർത്തും. അതേസമയം, ഡോളറിനെതിരെ ഇന്ത്യയുടെ രൂപയുടെ മൂല്യം 10 ​​ശതമാനത്തിലധികം ഇടിഞ്ഞത് ഇറക്കുമതി ചെലവ് വർദ്ധിപ്പിച്ചിട്ടുണ്ട്. ഈ ആഴ്ചയിൽ രൂപ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കിൽ ആയിരുന്നു. അതേസമയം, ഇന്ധനത്തിന്റെയും വൈദ്യുതിയുടെയും വില, കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് 11.44 ശതമാനം വർധിച്ചിട്ടുണ്ട്.

Back to top button
error: