KeralaNEWS

സി.പി.എമ്മിനെ അടിക്കാന്‍ അച്ഛനെ വടിയാക്കുന്നു; വ്യാജപ്രചാരണത്തിനെതിരേ വിദ്യാര്‍ത്ഥി

പത്തനംതിട്ട: ഇലന്തൂര്‍ ഇരട്ട നരബലി കേസിലെ പ്രതി ഭഗവല്‍ സിംഗെന്ന പേരില്‍ തന്റെ പിതാവിന്റെ ചിത്രം പ്രചരിപ്പിക്കുന്നെന്ന പരാതിയുമായി വിദ്യാര്‍ത്ഥി. സമൂഹമാദ്ധ്യമത്തിലൂടെ വ്യാജപ്രചാരണം നടത്തുന്നവര്‍ക്കെതിരേ പരാതി നല്‍കുമെന്ന് പത്തനംതിട്ട സ്വദേശിയായ വിദ്യാര്‍ത്ഥി ഗോകുല്‍ പ്രസന്നന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. ഭഗവല്‍ സിംഗിന് സി.പി.എം ബന്ധം ആരോപിക്കുന്നതിന് വേണ്ടിയാണ് ഗോകുലിന്റെ പിതാവും സി.പി.എം ഇലന്തൂര്‍ ലോക്കല്‍ കമ്മിറ്റിയംഗമായ പി.കെ പ്രസന്നനെതിരേ സമൂഹമാദ്ധ്യമങ്ങളിലൂടെ വ്യാജപ്രചാരണം നടക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന കോടിയേരി ബാലകൃഷ്ണന്‍ അനുസ്മരണ പരിപാടിയില്‍ പ്രസന്നന്‍ പങ്കെടുത്തിരുന്നു. ഈ ചിത്രം ഉപയോഗിച്ചാണ് വ്യാജപ്രചാരണം നടക്കുന്നതെന്ന് ഗോകുല്‍ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

എന്റെ പിതാവും സി.പി.ഐ.എം ഇലന്തൂര്‍ ലോക്കല്‍ കമ്മിറ്റി അംഗവും കെ.എസ്.ടി.എയുടെ സംസ്ഥാന കമ്മിറ്റി അംഗവും ആയ പി.കെ പ്രസന്നന്‍, കഴിഞ്ഞ ദിവസം സഖാവ് കോടിയേരി അനുസ്മരണം സി.പി.ഐ(എം) ഇലന്തൂര്‍ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്നതില്‍ എന്റെ പിതാവും ഉണ്ടായിരുന്നു. അതാണ് ഭഗവത് സിംഗ് എന്ന രീതിയില്‍ ചിലര്‍ പ്രചരിപ്പിക്കുന്നുണ്ട്. അങ്ങനെയുള്ള പോസ്റ്റുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ 35 വര്‍ഷത്തെ അധ്യാപക ജീവിതത്തിലൂടെ നേടിയ സല്‍പ്പേര് തകര്‍ക്കാന്‍ ശ്രമിച്ചതിനും സൈ്വര്യജീവിതം നശിപ്പിക്കാന്‍ ശ്രമിച്ചതിനും മാനനഷ്ട കേസ് നല്‍കുന്നതാണ്.

 

 

 

Back to top button
error: