KeralaNEWS

അസമിലേക്ക് ജയില്‍മാറ്റം ആവശ്യപ്പെട്ട് ജിഷ വധക്കേസ് പ്രതി അമീറുള്‍ ഇസ്ലാം സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: ജയില്‍ മാറ്റം ആവശ്യപ്പെട്ട് പെരുമ്പാവൂര്‍ ജിഷ വധക്കേസ് പ്രതി അമീറുള്‍ ഇസ്ലാം സുപ്രീംകോടതിയില്‍. കേരളത്തില്‍ നിന്നും അസമിലെ ജയിലിലേക്ക് മാറ്റണമെന്നാണ് അമീറുള്‍ ആവശ്യപ്പെടുന്നത്. താന്‍ അസം സ്വദേശിയാണ്. തന്റെ ബന്ധുക്കളെല്ലാം അസമിലാണ്. തന്റെ ദരിദ്ര കുടുംബാംഗങ്ങള്‍ക്ക് കേരളത്തിലെത്തി ജയിലില്‍ തന്നെ കാണുന്നതിന് ബുദ്ധിമുട്ടുണ്ടെന്നും അമീറുള്‍ ഇസ്ലാം സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നു.

കോളിളക്കം സൃഷ്ടിച്ച ജിഷ വധക്കേസില്‍ അമീറുള്‍ ഇസ്ലാമിന് കോടതി വധശിക്ഷ വിധിച്ചിരുന്നു. ഇയാള്‍ ഇപ്പോള്‍ വിയ്യൂര്‍ ജയിലില്‍ തടവിലാണ്. 2016 ഏപ്രില്‍ 28ന് രാത്രി എട്ട് മണിയോടെയാണ് പെരുമ്പാവൂര്‍ കനാല്‍ പുറമ്പോക്കിലെ വീട്ടില്‍ ജിഷയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അതിക്രൂരമായ ബലാത്സംഗത്തിനിരയായി മൃഗീയമായാണ് ജിഷ കൊല്ലപ്പെട്ടതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

കൊലയാളി ഇതര സംസ്ഥാന തൊഴിലാളിയാണെന്ന് മേയ് എട്ടിന് പൊലീസിന് സൂചന ലഭിച്ചു. 14 ന് കൊലയാളിയുടെ ഡി.എന്‍.എ ഫലം പുറത്തുവന്നതാണ് കേസില്‍ വഴിത്തിരിവായത്. ജൂണ്‍ പതിനാലിന് തമിഴ്‌നാട് കാഞ്ചീപുരത്തുനിന്നാണ് അമീറുള്‍ ഇസ്ലാമിനെ പോലീസ് പിടികൂടുന്നത്.

Back to top button
error: