CrimeNEWS

കൊല്ലത്ത് എംഡിഎംഎ വേട്ട; രണ്ടിടത്ത് നിന്നായി ആറ് യുവാക്കൾ പിടിയിൽ

കൊല്ലം: കൊല്ലത്ത് എംഡിഎംഎയുമായി ആറു യുവാക്കൾ പൊലീസിന്റെ പിടിയിലായി. പാരിപ്പള്ളിയിൽ അഞ്ചും കൊട്ടിയത്ത് ഒരാളുമാണ് പിടിയിലായത്. പാരിപ്പള്ളി സ്വദേശി ഗോകുൽ, വർക്കല സ്വദേശികളായ ശരത് ആരോമൽ, വൈശാഖ്, അഭിനന്ദ് എന്നിവരെ പാരിപ്പള്ളി പൊലീസാണ് പിടികൂടിയത്. ഇവരുടെ കയ്യിൽ നിന്നും മൂന്നര ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. ഉമയനല്ലൂർ സ്വദേശി റഫീക്കിനെ കൊട്ടിയം പൊലീസാണ് പിടികൂടിയത്. ഇയാളുടെ കയ്യിൽ നിന്ന് ഒന്നര ഗ്രാം എംഡിഎംഎ പൊലീസ് കണ്ടെടുത്തു.

സംസ്ഥാനത്ത് ലഹരി മാഫിയ പിടിമുറുക്കുമ്പോൾ യുവാക്കൾക്ക് കഞ്ചാവിനോടുള്ള താൽപര്യം കുറയുന്നതായാണ് എക്സൈസ് വകുപ്പിന്‍റെ കണ്ടെത്തൽ. സിന്തറ്റിക് ഡ്രഗ്സ് ഉപയോഗം കുതിച്ചുയർന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ലഹരി മുക്തി തേടിയെത്തുന്ന വിദ്യാർത്ഥികളിൽ എഴുപത് ശതമാനവും സിന്തറ്റിക് മരുന്നുകൾക്ക് അടിമകളാണെന്ന് ആരോഗ്യ പ്രവർത്തകരും സാക്ഷ്യപ്പെടുത്തുന്നു.

കഞ്ചാവിനേക്കാൾ കൂടുതൽ സമയം ലഹരി നീണ്ടു നിൽകുമെന്നതാണ് സിന്തറ്റിക് മരുന്നുകളോട് താൽപര്യം കൂടാനുള്ള പ്രാധാനകാരണമെന്നാണ് വിലയിരുത്തല്‍. ഉപയോഗിക്കാനും കൈമാറ്റം ചെയ്യാനും സൂക്ഷിച്ച് വെക്കാനുമൊക്കെ എളുപ്പവും സിന്തറ്റിക് മരുന്നുകൾ തന്നെയെന്നതും പുതുതലമുറയെ ഇവയിലേക്ക് ആകര്‍ഷിക്കുന്നു. സമീപകാലത്ത് സംസ്ഥാനത്ത് സിന്തറ്റിക് ലഹരിയുപയോഗം അപകടകരമാം വിധം കുതിച്ചുയർന്നപ്പോൾ കഞ്ചാവ് ഉപയോഗം കുറഞ്ഞതായാണ് എക്സൈസ് വകുപ്പിന്‍റെ കണക്കുകൾ വ്യക്തമാക്കുന്നത്.

2021 ൽ കണ്ണൂർ ജില്ലയിൽ പൊലീസും എക്സൈസും കൂടി 190 ഗ്രാം എംഡിഎംഎയാണ് പിടിച്ചത്. എന്നാൽ 2022 സെപ്തംബർ വരെ മാത്രമുള്ള കണക്കുകൾ പ്രകാരം 150 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. 2021 ൽ ആകെ 350 കിലോ കഞ്ചാവ് പിടിച്ചപ്പോൾ ഇത്തവണ ഗണ്യമായി കുറഞ്ഞു. ഇതു വരെ 150 കിലോയാണ് പിടിച്ചത്. ചികിത്സക്കെത്തുന്ന വിദ്യാർത്ഥികൾക്കിടയിലും സിന്തറ്റിക് മരുന്നുപയോഗമാണ് കൂടുതലെന്ന് ലഹരി വിമുക്ത ചികിത്സകർ പറയുന്നു.

പിടികൂടുന്ന എല്‍എസ്ഡി സ്റ്റാംപ്, മെതാം ഫിറ്റമിൻ, ഹെറോയിൻ, ബ്രൗൺ ഷുഗർ എന്നിവയുടെ അളവും കഴിഞ്ഞ വർഷത്തേക്കാൾ കൂടി. ഇടനിലക്കാരെ ഒഴിവാക്കി നേരിട്ട് കൊറിയറായും മറ്റും ലഹരിമരുന്ന് ഉപഭോക്താക്കൾക്ക് എത്തുന്നത് പൊലീസിനും എക്സൈസിനും വലിയ തലവേദനയാണ്. മുൻപത്തെ പോലെ ടെലിഗ്രാമോ വാട്സാപ്പോ പോലുള്ള ആപ്പുകളിലെ സോഷ്യൽ ഗ്രൂപ്പുകൾ വഴിയല്ല ഇപ്പോൾ ലഹരി കച്ചവടം നടക്കുന്നതെന്നും ഓരോ ദിവസവും പുതിയ ആപ്ലിക്കേഷനുകൾ ഉണ്ടാക്കുകയാണെന്നും എക്സൈസ് വിഭാഗം പറയുന്നു. ഇവയേതെന്ന് കണ്ടെത്തുമ്പോഴേക്കും ഉപയോഗം നിർത്തി പുതിയ ആപ്ലിക്കേഷനുകൾ നിർമിക്കാൻ തരത്തിൽ സാങ്കേതിക വിദ്യയും ലഹരി മാഫിയക്കുണ്ടെന്നതും എക്സൈസിന് വെല്ലുവിളിയാവുന്നുണ്ട്.

Back to top button
error: