CrimeNEWS

സഹപാഠി ആസിഡ് കലർത്തിയ ജ്യൂസ് നല്‍കി, കുടിച്ച 6-ാം ക്ലാസ് വിദ്യാര്‍ഥിയുടെ ആന്തരാവയവങ്ങള്‍ക്ക് പോള്ളലേറ്റ് ഇരു വൃക്കകളുടെയും പ്രവര്‍ത്തനം നിലച്ചു; കുട്ടി ഗുരുതരാവസ്ഥയിലെന്ന് ആശുപത്രി അധികൃതര്‍

സഹപാഠി നല്‍കിയ ജ്യൂസ് കുടിച്ച് ആറാം ക്ലാസ് വിദ്യാര്‍ഥി ഗുരുതരാവസ്ഥയില്‍. കേരള തമിഴ്നാട് അതിര്‍ത്തിയായ കളിയിക്കാവിള മെതുകുമ്മല്‍ നുള്ളിക്കാട്ടില്‍ സുനിലിന്റെയും സോഫിയയുടെയും മകന്‍ അശ്വിന്‍ (11) ആണ് നെയ്യാറ്റിന്‍കരയിലെ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലുള്ളത്. കുട്ടി ആസിഡ് കലര്‍ന്ന പാനീയമാണ് കഴിച്ചതെന്നും ഇരു വൃക്കകളുടെയും പ്രവര്‍ത്തനം നിലച്ചതായും ആശുപത്രി അധികൃതര്‍ അറിയിച്ചു. ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ കളിയിക്കാവിള പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: ഇക്കഴിഞ്ഞ 24 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൊല്ലങ്കോടിന് സമീപം അതംകോട് മായാകൃഷ്ണ സ്വാമി വിദ്യാലയത്തില്‍ പഠിക്കുന്ന അശ്വിന്‍ പരീക്ഷ എഴുതിയ ശേഷം ശുചിമുറിയില്‍ പോയി മടങ്ങുമ്പോള്‍ സഹപാഠിയായ ഒരു വിദ്യാര്‍ഥി തനിക്ക് ശീതളപാനീയം നല്‍കിയെന്നും എന്നാല്‍ രുചി വ്യത്യാസം തോന്നിയതിനാല്‍ കുറച്ചു മാത്രമേ കുടിച്ചുള്ളൂവെന്നുമാണ് അശ്വിന്‍ വീട്ടുകാരോടും പൊലീസിനോടും പറഞ്ഞത്.

സ്‌കൂള്‍ വിട്ട് വന്നതിന്റെ അടുത്ത ദിവസം കടുത്ത പനിയെത്തുടര്‍ന്ന് അശ്വിനെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍, രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ കടുത്ത വയറുവേദന, ഛര്‍ദി, ശ്വാസംമുട്ടല്‍ തുടങ്ങിയവ അനുഭവപ്പെട്ട കുട്ടിയെ നെയ്യാറ്റിന്‍കര ആശുപത്രിയിലേക്കു മാറ്റി. ഡോക്ടര്‍മാരുടെ പരിശോധനയില്‍ കുട്ടിയുടെ ഇരുവൃക്കകളുടെയും പ്രവര്‍ത്തനം നിലച്ചതായി കണ്ടെത്തി. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കുട്ടിയുടെ ഉള്ളില്‍ ആസിഡ് ചെന്നതായി വ്യക്തമായത്.

കുട്ടിയുടെ ക്ലാസിലുള്ളവരല്ല ഇത് ചെയ്തതെന്നും എന്നാല്‍, സ്‌കൂളില്‍ പഠിക്കുന്ന മറ്റൊരു വിദ്യാര്‍ഥിയാണെന്നും അശ്വിന്റെ മാതാപിതാക്കള്‍ പറയുന്നു. അശ്വിന് കുട്ടിയെ കണ്ടാല്‍ തിരിച്ചറിയാന്‍ പറ്റുമെന്നും ഇവര്‍ പൊലീസിനോട് പറഞ്ഞു. നിലവില്‍ ഡയാലിസിസ് നടത്തിയാണ് കുട്ടിയുടെ ജീവന്‍ നിലനിര്‍ത്തുന്നത്. കുട്ടിയുടെ അന്നനാളം, കുടല്‍ തുടങ്ങിയ ആന്തരികാവയവങ്ങളിലും പൊള്ളലേറ്റിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

അപകടനില തരണം ചെയ്യാത്തതിനാല്‍ കുട്ടിയുടെ വിശദമായ മൊഴി പൊലീസിന് രേഖപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല. സ്‌കൂളിലെ സിസിടിവി ക്യാമറകള്‍ പ്രവര്‍ത്തനരഹിതമായതിനാല്‍ ഈ വഴിക്കുള്ള അന്വേഷണവും നിലച്ചിരിക്കുകയാണ്.

സംഭവത്തില്‍ മാതാപിതാക്കള്‍ നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മനുഷ്യജീവന്‍ അപകടത്തിലാക്കുകയെന്ന ഉദ്ദേശ്യത്തോടെ വിഷപദാര്‍ഥം നല്‍കിയതിന് ഇന്‍ഡ്യന്‍ ശിക്ഷാ നിയമത്തിലെ 328-ാം വകുപ്പ് ഉപയോഗിച്ചാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. 10 വര്‍ഷം വരെ കഠിനതടവും പിഴയും ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണിത്.

Back to top button
error: