CrimeNEWS

ഐ.എസ് ലഘുലേഖകളുമായി പോപ്പുലര്‍ ഫ്രണ്ട് നേതാവ് യു.പിയില്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ ഐ.എസ് ലഘുലേഖകളും ഇലക്ട്രോണിക് ഉപകരണങ്ങളുമായി പോപ്പുലര്‍ ഫ്രണ്ട് നേതാവ് അറസ്റ്റില്‍. കഴിഞ്ഞ ദിവസത്തെ നേതാക്കളുടെ അറസ്റ്റിന് പിന്നാലെ രക്ഷപ്പെടാന്‍ ശ്രമിച്ച, അബ്ദുള്‍ മജീദിനെയാണ് ലഖ്‌നൗവില്‍ അറസ്റ്റ് ചെയ്തത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തെരച്ചിലിലാണ് ഇയാളെ പിടികൂടിയത്. ഇതിനിടെ, ഹവാല വഴി പി.എഫ്.ഐ ഗള്‍ഫില്‍ നിന്നും കേരളത്തിലേക്ക് കോടികള്‍ അയച്ചതായി ഇ.ഡി കോടതിയില്‍ വെളിപ്പെടുത്തി. വ്യാജ സംഭാവന രസീതുകള്‍ ഉണ്ടാക്കി അബുദാബിയിലെ ധര്‍ബാര്‍ ഹോട്ടല്‍ ഹബ്ബ് ആക്കിയാണ് ഇന്ത്യയിലേക്ക് ഹവാല പണമൊഴുക്കിയത് എന്നാണ് കണ്ടെത്തല്‍. തങ്ങള്‍ അറസ്റ്റു ചെയ്ത അബ്ദുള്‍ റസാക്ക് ബിപിയാണ് ഹോട്ടലിലെ ഹവാല ഇടപാടുകള്‍ക്ക് ചുക്കാന്‍ പിടിച്ചതെന്നും ഇഡി ആരോപിച്ചു. ‘താമര്‍ ഇന്ത്യ’ എന്ന ഇയാളുടെ മറ്റൊരു സ്ഥാപനവും ഹവാല ഇടപാടിനായി ഉപയോഗിച്ചുവെന്നാണ് അന്വേഷണ ഏജന്‍സി പറയുന്നത്.

അതേസമയം, നേരത്തെ അറസ്റ്റിലായ പിഎഫ്.ഐ നേതാക്കളെ ഇന്ന് ഡല്‍ഹി എന്‍.ഐ.എ കോടതിയില്‍ ഹാജരാക്കും. വിശദമായ ചോദ്യം ചെയ്യലിനായി കൂടുതല്‍ കസ്റ്റഡി വേണമെന്ന് എന്‍.ഐ.എ ആവശ്യപ്പെടും. ഡല്‍ഹിയില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ കേരളത്തിലെ എട്ട് പേരടക്കം പത്തൊന്‍പത് പേരെയാണ് ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്തത്. നേതാക്കളുടെ അറസ്റ്റിനെതിരേ ഇന്ന് ഡല്‍ഹി ജന്ദര്‍മന്ദറില്‍ എസ്.ഡി.പി.ഐ പ്രതിഷേധം തീരുമാനിച്ചിരുന്നുവെങ്കിലും പോലീസ് അനുമതി നിഷേധിച്ചു. ക്രമസമാധാനപ്രശ്‌നം ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം പോലീസ് തടഞ്ഞത്.

 

 

 

Back to top button
error: