IndiaNEWS

മൂണ്‍ലൈറ്റിങ്: വിപ്രോയ്ക്ക് പിന്നാലെ ടിസിഎസിലും മുന്നറിയിപ്പ്

കൊവിഡ് കാലത്ത് തുടങ്ങിയ വര്‍ക്ക് ഫ്രം ഹോം സാമ്പത്തികമായി ഐ ടി കമ്പനികള്‍ക്ക് പുതിയ സാധ്യതയായിരുന്നു. ഓഫീസ് സൗകര്യങ്ങള്‍ തന്നെ ഒഴിവാക്കി, മേല്‍വിലാസത്തിന് മാത്രമൊരു ഓഫീസ് നിലനിര്‍ത്തുന്ന രീതി ചെലവുചുരുക്കലിന്‍റെ മാര്‍ഗമായി. കൊവിഡ് നിയന്ത്രണങ്ങള്‍ മാറിയെങ്കിലും വര്‍ക്കം ഫ്രം ഹോം തുടരാന്‍ കമ്പനികളെ പ്രേരിപ്പിച്ചതും ഈ സമ്പത്തിക നേട്ടം തന്നെയായിരുന്നു. എന്നാല്‍ പുതിയ സാധ്യതകള്‍ക്കൊപ്പം പുതിയ പ്രശ്നങ്ങളും സംഭവിക്കുന്നത് പോലെ എം എന്‍ സികള്‍ക്ക് തലവേദന സൃഷ്ടിക്കുകയാണ് വര്‍ക്ക് ഫ്രം ഹോമിനിടെയുള്ള മൂണ്‍ലൈറ്റിങ്.

വര്‍ക്ക് ഫ്രം ഹോം സംവിധാനം ഐ ടി മേഖലയില്‍ അധികമായതോടെയാണ് മൂണ്‍ലൈറ്റിങ് രീതി ജീവനക്കാര്‍ കൂടുതല്‍ തുടങ്ങിയത്. മുന്‍പും മൂണ്‍ലൈറ്റിങ് ജോലി നടത്തിയിരുന്നെങ്കിലും വര്‍ക്ക് ഫ്രം ഹോം കൂടിയതോടെ ഇത് വര്‍ധിച്ചു. സ്കില്‍ ഡവല്‍പ്പ്മെന്‍റ് എന്ന് വിശേഷിപ്പിച്ചാണ് ജോലി സമയം കഴിഞ്ഞ് മറ്റൊരു കമ്പനിക്കായി ഫ്രീലാന്‍സറ്‍ പോലെ ഐ ടി ജീവനക്കാര്‍ ജോലി ചെയ്യുന്നത്. മറ്റ് കമ്പനികളുടെ അസൈമെന്‍റുകള്‍ പുറത്ത് നിന്ന് ഏറ്റെടുക്കുന്ന ഏജന്‍സി പോലെ പ്രവര്‍ത്തിക്കുന്നു. പ്രോഗാമിങ്ങിനും കോഡിങ്ങിനുമെല്ലാം മികച്ച കഴിവുള്ളവര്‍ അധിക വരുമാനം നേടുന്നു.

ഷിഫ്റ്റ് സമയം കഴിഞ്ഞാണ് പ്രവര്‍ത്തിക്കുന്നതെന്നും ഇത് കൂടുതല്‍ അറിവ് നേടാനും കഴിവ് വര്‍ധിപ്പിക്കാനുമുള്ള സാധ്യതയെന്നുമാണ് ജീവനക്കാരുടെ വാദം. എന്നാല്‍ വര്‍ക്ക് ഫ്രം ഹോം സംവിധാനം ആയതിനാല്‍ കമ്പനി ലോഗിന്‍ ചെയ്ത്, മറ്റൊരു സെര്‍വറില്‍ മറ്റ് അസൈമെന്‍റുകള്‍ ഏറ്റെടുത്ത് ഒരേസമയം ചെയ്യുന്നവര്‍ നിരവധി. ഒരു സ്ഥാപനത്തില്‍ മുഴുവന്‍ സമയ ജീവനക്കാരാനായിക്കേ മറ്റൊരു കമ്പനിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് എം എൻ സി ഐ ടി കമ്പനികള്‍. കമ്പനി നയങ്ങളും ചട്ടങ്ങളും പുറത്താകുന്നതിന് കൂടി തുല്യമാണ് ജീവനക്കാരുടെ ഇരട്ടജോലി സംവിധാനമെന്ന് കമ്പനികള്‍ ചൂണ്ടികാട്ടുന്നു. ഇതിന്‍റെ ഭാഗമായി 300 ജീവനക്കാരെ വിപ്രോ പുറത്താക്കിയിരുന്നു. പിന്നാലെ ടി സി എസ്സും ജീവനക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി. ഐ ബി എം, ടെക് മഹീന്ദ്ര, ഇന്‍ഫോസിസ് അടക്കമുള്ള കമ്പനികളും മൂണ്‍ലൈറ്റിങ് ജോലിക്ക് എതിരെ രംഗത്തെത്തി കഴിഞ്ഞു.

Back to top button
error: