IndiaNEWS

ഗായിക വൈശാലിയുടെ മരണം, ശ്വാസം മുട്ടിച്ച് കൊന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

ഗുജറാത്തിലെ പ്രശസ്ത ഗായിക വൈശാലി ബല്‍സാരയെ (34) കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. വൈശാലിയെ സ്വന്തം കാറിന്റെ പിന്‍സീറ്റിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വൈശാലിയെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയതാണ് എന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

ഞായറാഴ്ച രാവിലെയാണ് വല്‍സദില്‍ നിന്ന് 12 കിലോമീറ്റര്‍ അകലെ പാര്‍ നദിക്കരയില്‍ കാറിനുള്ളില്‍ ഒരു സ്ത്രീ മരിച്ച നിലയില്‍ കണ്ടെത്തിയതായി വിവരം ലഭിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അത് വൈശാലിയാണെന്ന് തിരിച്ചറിഞ്ഞത്. ഗായികയെ കാണാനില്ലെന്ന ഭര്‍ത്താവിന്റെ പരാതിക്കു പിന്നാലെയാണ് മൃതദേഹം കണ്ടെത്തുന്നത്.

എന്നാല്‍ കയ്യാങ്കളി നടന്നതിന്റെ സൂചനകളൊന്നും സംഭവസ്ഥലത്തുനിന്ന് ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. ശരീരത്തില്‍ മറ്റു പരുക്കുകളുണ്ടായിരുന്നില്ലെന്നും വസ്ത്രത്തില്‍ ചുളിവുപോലും ഉണ്ടായിരുന്നില്ലെന്നും പൊലീസ് വ്യക്തമാക്കി. എന്നാല്‍ കൊലപാതകം സംബന്ധിച്ച് ഇതുവരെസൂചനകളൊന്നും ലഭിച്ചിട്ടില്ല. ഫൊറന്‍സിക് റിപ്പോര്‍ട്ടിനു കാത്തിരിക്കുകയാണെന്നും അന്വേഷണത്തിനായി 5 സംഘങ്ങളെ നിയോഗിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. ശനിയാഴ്ച വൈകിട്ട് 6.45നാണ് വൈശാലി വീട്ടില്‍ നിന്ന് ഇറങ്ങുന്നത്. അയ്യപ്പ ക്ഷേത്രത്തിനു സമീപമുള്ള സുഹൃത്തിനെ കാണാന്‍ പോവുകയാണെന്നാണ് ഭര്‍ത്താവിനോട് പറഞ്ഞത്. ഗിത്താറിസ്റ്റ് ഹിതേഷ് ബുല്‍സാരയാണ് വൈശാലിയുടെ ഭര്‍ത്താവ്. 2011 ലായിരുന്നു ഇവരുടെ വിവാഹം. രണ്ട് മക്കളുണ്ട് ഈ ദമ്പതികൾക്ക് .

Back to top button
error: