CrimeNEWS

ഭാര്യയേയും കുട്ടിയേയും മര്‍ദ്ദിക്കുകയും കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്യുന്നു എന്ന് ഫോണ്‍ വഴി പരാതി, പാഞ്ഞു വന്ന എസ്‌ഐ യേയും പൊലീസുകാരെയും ആക്രമിച്ച യുവാവ് അറസ്റ്റില്‍

ഭാര്യയേയും കുട്ടിയേയും പൊതിരെ തല്ലുകയും കത്രിക കൊണ്ട് കുത്തികൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്യുന്നു എന്ന് ഫോണിൽ പൊലീസ് സ്റ്റേഷനിൽ ലഭിച്ച പരാതി അന്വേഷിക്കാന്‍ എത്തിയ എസ്‌ഐ അടങ്ങുന്ന പോലീസ് സംഘത്തെ ആക്രമിച്ച യുവാവ് അറസ്റ്റില്‍. അഞ്ചല്‍ അറയ്ക്കല്‍ ലക്ഷ്മി വരം വീട്ടില്‍ അജേഷ് ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം വൈകിട്ട് ആറരയോടെയാണ് ഭാര്യയേയും കുട്ടിയേയും ഭര്‍ത്താവ് ഉപദ്രവിക്കുന്നുവെന്നും കത്രിക വെച്ച്‌ കുത്തികൊലപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്നും പോലീസിന് ഫോണ്‍ സന്ദേശം ലഭിച്ചത്.

പരാതിയുടെ അടിസ്ഥാനത്തില്‍ അഞ്ചല്‍ എസ്‌ഐ പ്രജീഷ്‌കുമാര്‍ അടങ്ങുന്ന മൂന്നംഗ സംഘം അറയ്ക്കലില്‍ പാഞ്ഞെത്തി. ഈ സമയം കയ്യില്‍ കത്രികയുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു കൊണ്ടു നിൽക്കുകയായിരുന്നു അജേഷ് അയാളെ അനുനയിപ്പിക്കാൻ ശ്രമിക്കവെ വീട്ടിനുള്ളില്‍ കടന്നു വെട്ടുകത്തിയുമായി എത്തിയ അജേഷ് എസ്‌ഐ പ്രജീഷ്‌കുമാറിനെ വെട്ടാന്‍ ശ്രമിച്ചു. രണ്ടുപ്രാവശ്യം ശ്രമിച്ചുവെങ്കിലും എസ്‌.ഐ ഒഴിഞ്ഞു മാറിയതിനാല്‍ വെട്ടേല്‍ക്കാതെ തലനാരിഴക്ക് രക്ഷപ്പെടുകയായിരുന്നു.

ആക്രമണം തടയാന്‍ ശ്രമിച്ച ഗ്രേഡ് എസ്‌ഐ റാഫിയെ ചവിട്ടി വീഴ്‌ത്തിയ അജേഷ് സിവില്‍ പോലീസ് ഓഫീസര്‍ അരുണ്‍ ജോസഫിനെ നെഞ്ചിലും കയ്യിലും കടിച്ചു പരിക്കേല്‍പ്പിച്ചു. പിന്നീട് കൂടുതല്‍ പോലീസ് സംഘം എത്തി ബലപ്രയോഗത്തിലൂടെയാണ് അജേഷിനെ കസ്റ്റഡിയില്‍ എടുത്തത്. ഇയാള്‍ക്കെതിരെ കൊലപാതകശ്രമം പോലീസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തൽ തുടങ്ങി പ്രബലമായ വകുപ്പുകള്‍ പ്രകാരം കേസെടുത്തു. അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. പരിക്കേറ്റ റാഫി, അരുണ്‍ ജോസഫ് എന്നിവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്‌.

Back to top button
error: