CrimeNEWS

കഞ്ചാവില്‍ വഞ്ചന; പേപ്പര്‍ നല്‍കി കബളിപ്പിച്ച യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ച്ച കേസില്‍ ഇരുപത്തിരണ്ടുകാരിയും മധ്യവയസ്‌കനും പിടിയില്‍

ഗാന്ധിനഗര്‍: കഞ്ചാവെന്ന് പറഞ്ഞ് പത്രക്കെട്ട് പൊതിഞ്ഞു നല്‍കിയശേഷം പണം തട്ടിയ യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. പത്തനംതിട്ട മല്ലപ്പള്ളി പുറമറ്റം തെക്കേക്കരയില്‍ കൊച്ചോലിക്കല്‍ വീട്ടില്‍ ഗുരുജി എന്ന് വിളിക്കുന്ന ഗിരീഷ് കുമാര്‍ (49), തിരുവല്ല ഇരവിപേരൂര്‍, വള്ളംകുളം കാവുമുറി, പുത്തന്‍പറമ്പില്‍ വീട്ടില്‍ ഗോപിക (22) എന്നിവരാണ് അറസ്റ്റിലായത്.

ഗിരീഷ് കുമാറിന് കോയിപ്രം,തിരുവല്ല എന്നീ പോലീസ് സ്റ്റേഷനുകളില്‍ നിരവധി അടിപിടികേസുകള്‍ നിലവിലുണ്ട്. സംഭവം നടന്ന് ഒന്നര വര്‍ഷത്തിന് ശേഷമാണ് ഗിരീഷും ഗോപികയും പിടിയിലാകുന്നത്. ഗിരീഷിനെതിരെ വിവിധ സ്റ്റേഷനുകളില്‍ കേസുകള്‍ നിലവിലുണ്ട്. ഗാന്ധിനഗര്‍ എസ് എച്ച് ഒ കെ ഷിജി, എസ് ഐ മാരായ പ്രദീപ് ലാല്‍, മനോജ്, സി.പി.ഒ.മാരായ പ്രവീണ്‍, രാഗേഷ്, അനീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

കോട്ടയം മെഡിക്കല്‍ കോളേജിനു സമീപത്തുനിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ച കേസില്‍ ഏറെ നാളായി ഒളിവിലായിരുന്നു പ്രതികള്‍. 2021 മാര്‍ച്ചില്‍ ആയിരുന്നു കേസിനാസ്പദമായ സംഭവം. കഞ്ചാവ് നല്‍കാമെന്ന് പറഞ്ഞ് യുവാവ് സംഘത്തിന്റെ പക്കല്‍ നിന്ന് പണം വാങ്ങിയിരുന്നു. എന്നാല്‍ കഞ്ചാവ് നല്‍കുന്നതിന് പകരം ഇയാള്‍ പത്രക്കടലാസ് കൂട്ടിയിട്ട് പൊതിഞ്ഞാണ് കൊടുത്തത്. ഇതേ തുടര്‍ന്ന് പ്രകോപിതരായ പത്തംഗ സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിക്കുകയായിരുന്നു. തുടര്‍ന്ന് പ്രതികളെല്ലാവരും ഒളിവില്‍ പോയി.

 

പിന്നീട് വിനീത് രവികുമാര്‍, അഭിഷേക് പി. നായര്‍, ചിക്കു എന്ന് വിളിക്കുന്ന ഡി. ലിബിന്‍, സതീഷ്, സജീദ്, രതീഷ് കുമാര്‍ എന്നിവരെ ഗാന്ധി നഗര്‍ പൊലീസ് പിടികൂടിയിരുന്നു. ബാക്കി പ്രതികള്‍ക്കായി ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ അന്വേഷണ സംഘം രൂപവത്കരിച്ച് തിരച്ചില്‍ ശക്തമാക്കുകയും പിടികൂടുകയുമായിരുന്നു.

 

Back to top button
error: