CrimeNEWS

മതിലിൽ മൂത്രമൊഴിച്ചതിനെച്ചൊല്ലി തർക്കം; നാലംഗസംഘം വിദ്യാർഥിയെ കുത്തിക്കൊന്നു

ന്യൂഡൽഹി: മതിലിൽ മൂത്രമൊഴിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ യുവാവിനെ നാലംഗസംഘം കുത്തിക്കൊന്നു. ഹോട്ടൽ മാനേജ്മെന്റ് വിദ്യാർഥി മായങ്കി(25)നെയാണ് ഡൽഹിയിലെ തിരക്കേറിയ റോഡിൽ വെച്ച് കുത്തിക്കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ രാഹുൽ, ആശിഷ്, സൂരജ്, മനീഷ് എന്നീ നാലുപേരെ ഡൽഹി പോലീസ് അറസ്റ്റു ചെയ്തു.

മതിലിൽ മൂത്രമൊഴിച്ചതിനെച്ചൊല്ലി പ്രതികളിൽ ഒരാളായ മനീഷിന്റെ അമ്മയുമായി മായങ്ക് തർക്കത്തിൽ ഏർപ്പെട്ടിരുന്നു. തർക്കത്തിനിടെ മനീഷിനെ മായങ്ക് അസഭ്യം പറയുകയും അടിക്കുകയും ചെയ്തിരുന്നതായാണ് റിപ്പോർട്ട്. തുടർന്ന് മനീഷ് സുഹൃത്തുക്കളെ വിളിച്ചു വരുത്തി മായങ്കിനെ തിരഞ്ഞിറങ്ങുകയായിരുന്നു.

ഡൽഹിയിലെ തിരക്കേറിയ മാളവ്യ നഗറിലെ ഡി.ഡി.എ. മാർക്കറ്റിൽ വെച്ച് ഇവർ മായങ്കിനെ കണ്ടെത്തി. തുടർന്ന് ആൾക്കൂട്ടത്തിന് നടുവിൽ വെച്ച് ഇയാളെ കുത്തുകയായിരുന്നു. ഗുരുതര പരിക്കേറ്റ മായങ്കിനെ എയിംസിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിന്റെ സി.സി.ടി.വി. ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ദൃശ്യങ്ങൾ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിലാണ് പോലീസ് പ്രതികളെ പിടികൂടിയത്. ചോദ്യം ചെയ്യലിൽ ഇവർ കുറ്റം സമ്മതിച്ചിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി.

Back to top button
error: