KeralaNEWS

വഴിവിട്ട സഹായം അന്വേഷിച്ചിട്ടും തീര്‍ന്നില്ല; ഐജി ലക്ഷ്മണയുടെ സസ്‌പെന്‍ഷന്‍ വീണ്ടും മൂന്ന് മാസത്തേക്ക് നീട്ടി

തിരുവനന്തപുരം: 9 മാസത്തിലേറെയായി സസ്‌പെന്‍ഷനില്‍ കഴിയുന്ന ഐജി ജി. ലക്ഷ്മണയുടെ സസ്‌പെന്‍ഷന്‍ കാലാവധി 90 ദിവസത്തേക്കുകൂടി നീട്ടി സര്‍ക്കാര്‍. ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉന്നതാധികാര സമിതി യോഗം ചേര്‍ന്നാണ് സസ്‌പെന്‍ഷന്‍ കാലാവധി നീട്ടാന്‍ തീരുമാനിച്ചത്. തുടര്‍ന്ന് ഈ ശുപാര്‍ശ അംഗീകരിച്ച് മുഖ്യമന്ത്രി ഉത്തരവിറക്കുകയായിരുന്നു.

പുരാവസ്തു തട്ടിപ്പുകാരന്‍ മോണ്‍സണ്‍ മാവുങ്കലുമായി അടുത്ത ബന്ധമുണ്ടെന്നും വഴിവിട്ട് സഹായിച്ചെന്നുമുള്ള ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ഐജി ഗുഗുലോത്ത് ലക്ഷ്മണയെ സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തത്. സംഭവത്തില്‍ ലക്ഷ്മണക്ക് എതിരായ വകുപ്പ് തല അന്വേഷണം തീരാത്ത സാഹചര്യത്തില്‍ സസ്‌പെന്‍ഷന്‍ വീണ്ടും നീട്ടാന്‍ ഉന്നതാധികാര സമിതി യോഗം തീരുമാനിക്കുകയായിരുന്നു.

നവംബര്‍ പത്തിനാണ് ലക്ഷ്മണയെ ആദ്യം സസ്‌പെന്‍ഡ് ചെയ്തത്. സസ്‌പെന്‍ഷന്‍ കാലാവധി 60 ദിവസം പൂര്‍ത്തിയാകുന്ന സാഹചര്യത്തില്‍ വീണ്ടും അവലോകന സമിതി ചേര്‍ന്ന് സസ്‌പെന്‍ഷന്‍ കാലാവധി നാല് മാസം കൂടി നീട്ടുകയായിരുന്നു. തട്ടിപ്പ് കേസില്‍ ഉന്നത ഉദ്യോഗസ്ഥന് മോന്‍സനുമായി ഇത്രയും അടുത്ത ബന്ധം കണ്ടെത്തുമ്പോഴും എന്ത് കൊണ്ട് പ്രതി ചേര്‍ത്തില്ലെന്ന് ഹൈക്കോടതി നേരത്തെ ചോദിച്ചിരുന്നു. എന്നാല്‍ കേസില്‍ പ്രതി ചേര്‍ക്കാന്‍ ഇതുവരെ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് ക്രൈംബ്രാഞ്ച് സര്‍ക്കാരിനെ അറിയിച്ചിരിക്കുന്നത്.

Back to top button
error: