CrimeNEWS

ഒന്നിലധികം പേരുമായി അടുപ്പം; ഇഷ്ടമുള്ള ഒരാളെ വിവാഹംകഴിക്കുകയോ വീടുവിട്ട് ഇറങ്ങുകയോ വേണമെന്ന് ആവശ്യപ്പെട്ട സഹോദരനെ ക്വട്ടേഷന്‍ നല്‍കി കൊന്നുതള്ളി സഹോദരിമാര്‍

ബംഗളൂരു: ആണ്‍ സുഹൃത്തുക്കളുടെ സഹായത്താല്‍ സഹോദരനെ ക്വട്ടേഷന്‍ നല്‍കി കൊന്ന് റോഡില്‍ തള്ളിയ സംഭവത്തില്‍ സഹോദരിമാര്‍ അറസ്റ്റില്‍. കലബുറഗി ഗാജിപുര്‍ സ്വദേശികളായ അനിത (36), മീനാക്ഷി (39) എന്നിവരാണ് പിടിയിലായത്. ഇവരുടെ സഹോദരന്‍ നാഗരാജ് മാതമാരി (29) ആണ് കൊല്ലപ്പെട്ടത്. ജൂലായ് 29-നാണ് പ്രദേശത്തെ റോഡരികില്‍ കൊല്ലപ്പെട്ട നിലയില്‍ നാഗരാജിനെ കണ്ടെത്തിയത്. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ വാടകക്കൊലയാളികളെ പിടികൂടിയതോടെയാണ് പിന്നില്‍ സഹോദരിമാരായിരുന്നെന്ന ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവരുന്നത്. തുടര്‍ന്ന് ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു.

മീനാക്ഷിയും അനിതയും വിവാഹബന്ധം വേര്‍പ്പെടുത്തിയശേഷം നാഗരാജിനും അമ്മയ്ക്കുമൊപ്പമായിരുന്നു താമസിച്ചിരുന്നത്. ഇതിനിടെ പ്രദേശത്തെ ഒന്നിലധികം പേരുമായി ഇരുവരും അടുപ്പത്തിലായി. ഈ ബന്ധങ്ങളെ നാഗരാജ് എതിര്‍ക്കുകയും ഇതുമായി ബന്ധപ്പെട്ട് വീട്ടില്‍ നിരന്തരം വഴക്കുണ്ടാകുകയും ചെയ്തിരുന്നു. ഒടുവില്‍ ഇഷ്ടമുള്ള ഒരാളെ വിവാഹംകഴിക്കുകയോ അല്ലെങ്കില്‍ വീടുവിട്ട് ഇറങ്ങുകയോ വേണമെന്ന് നാഗരാജ് ആവശ്യപ്പെട്ടു. ഇതോടെ സഹോദരനെ കൊലപ്പെടുത്താന്‍ ഇരുവരും തീരുമാനിക്കുകയായിരുന്നു. ഇതിനായി ആണ്‍ സുഹൃത്തുക്കളുടെ സഹായത്തോടെ വാടകക്കൊലയാളികളെയും ഏര്‍പ്പെടുത്തി.

ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന നാഗരാജിനെ വാടകക്കൊലയാളികള്‍ മര്‍ദിച്ചും കല്ലുകൊണ്ട് തലയ്ക്കടിച്ചുമാണ് കൊലപ്പെടുത്തിയത്. പ്രതികളായ അവിനാശ് (25), ആഷിക് (27), രോഹിത് (27) എന്നിവര്‍ നാലുദിവസത്തിനുള്ളില്‍ പോലീസിന്റെ പിടിയിലായിരുന്നു. ഇവരെ ചോദ്യംചെയ്തതോടെയാണ് അനിതയും മീനാക്ഷിയും ചേര്‍ന്നാണ് ക്വട്ടേഷന്‍ നല്‍കിയതെന്ന വിവരം പോലീസിന് ലഭിച്ചത്. സംഭവത്തില്‍ നാലുപേര്‍ കൂടി പിടിയിലാകാനുണ്ടെങ്കിലും ഒളിവില്‍ പോയ ഇവര്‍ ഉടന്‍ പിടിയിലാകുമെന്നും പോലീസ് അറിയിച്ചു.

Back to top button
error: