IndiaNEWS

മണ്ണിനടിയില്‍നിന്ന് പിഞ്ചുകുഞ്ഞിന്റെ കരച്ചില്‍; കര്‍ഷകന്‍ കണ്ടത് ജീവനോടെയുള്ള പെണ്‍കുഞ്ഞിനെ

അഹമ്മദാബാദ്: ഗുജറാത്തിലെ സബര്‍കന്ത് ജില്ലയില്‍ പിഞ്ചുകുഞ്ഞിനെ ജീവനോടെ കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തി. കൃഷിയിടത്തില്‍ നിന്ന് കുട്ടിയുടെ കരച്ചില്‍ കേട്ട് എത്തിയ കര്‍ഷകനായ ജിതേന്ദ്ര സിങ് ധാബിയാണ് മണ്ണിനടിയില്‍ നിന്ന് പെണ്‍കുഞ്ഞിനെ ജീവനോടെ കണ്ടെത്തിയത്. ഉടന്‍തന്നെ ആംബുലന്‍സ് വിളിച്ച് കുട്ടിയെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

മണ്ണിനടിയില്‍ മൂടിയ നിലയിലായതിനാല്‍ കുട്ടി ശ്വാസതടസം നേരിടുന്നുണ്ട്. ഡോക്ടര്‍മാര്‍ കുട്ടിയെ നിരീക്ഷിച്ചു വരികയാണെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. രാവിലെ ജോലിക്കാരനുമായി കൃഷിയിടത്തില്‍ എത്തിയതായിരുന്നു ജിതേന്ദ്ര സിങ്. തലേദിവസം മഴ പെയ്തതിനാല്‍ ഭൂമി നനഞ്ഞിരുന്നു. പെട്ടെന്നാണ് കൃഷിയിടത്തില്‍ ഒരു ഭാഗത്തുനിന്ന് അനക്കം കാണുന്നത്. പാമ്പ് ആയിരിക്കുമെന്നാണ് ആദ്യം കരുതിയത്. പിന്നാലെ കരച്ചിലും കേട്ടതോടെ കുഴിച്ചു നോക്കിയപ്പോള്‍ കുട്ടിയുടെ കാല്‍ കാണുകയായിരുന്നു.

പെട്ടെന്നുതന്നെ ആംബുലന്‍സ് വിളിക്കുകയും കുഞ്ഞിനെ ആശുപത്രിയിലെത്തിക്കുകയുമായിരുന്നു. പോലീസ് സംഭവസ്ഥലത്തെത്തുകയും വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തു. കുട്ടിയുടെ മാതാപിതാക്കള്‍ക്കുവേണ്ടി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഐ.പി.സി. സെക്ഷന്‍ 307 പ്രകാരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

 

Back to top button
error: