CrimeNEWS

സെക്യൂരിറ്റിയെ മര്‍ദിച്ചുകൊന്ന കേസിലെ പ്രതി നിഷാം കൊലക്കേസ് പ്രതിയായ സഹതടവുകാരന്റെ കാലില്‍ ചൂടുവെള്ളം ഒഴിച്ചെന്ന് പരാതി

തൃശൂര്‍: സെക്യൂരിറ്റിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി നിഷാമിനെതിരെ വീണ്ടും കേസ്. സഹ തടവുകാരന്റെ കാലില്‍ ചൂടുവെള്ളം ഒഴിച്ചൊണ് പരാതി. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി. ജൂണില്‍ നടന്ന സംഭവത്തില്‍ സഹതടവുകാരനായ നസീര്‍ ആദ്യം പരാതിയൊന്നും പറഞ്ഞിരുന്നില്ലെന്നും കേസിന് പിന്നില്‍ ദുരൂഹതയുണ്ടെന്നുമാണ് പൊലീസും ജയില്‍ ഉദ്യോഗസ്ഥരും പറയുന്നത്.

ശോഭാസിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ ബിസിനസ്സുകാരനായ മുഹമ്മദ് നിഷാം ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവം ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. വിയ്യൂരും, കണ്ണൂര്‍ ജയിലിലും ശിക്ഷ അനുഭവിച്ച നിഷാമിപ്പോള്‍ പജപ്പുര സെന്‍ട്രല്‍ ജയിലാണ് കഴിയുന്നത്. വധശിക്ഷ വിധിക്കപ്പെട്ട് പൂജപ്പുരയില്‍ കഴിയുന്ന ബിനുവെന്ന തടവുകാരനുമായി ചേര്‍ന്ന് നസീറെന്ന സഹതടവുകാരന്റെ കാലില്‍ ചൂടുവെളളം ഒഴിച്ചുവെന്നാണ് നിഷാമിനെതിരായ കേസ്. നസീര്‍ കോടതിയില്‍ നല്‍കിയ പരാതിയില്‍ പൂജപ്പുര പൊലീസ് കേസേടുത്ത് പ്രാഥമിക വിവരങ്ങള്‍ ശേഖരിച്ചു. ജൂണ്‍ 24നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. കേസെടുത്തത് ഈ മാസം രണ്ടിനും.

പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ 12-ാം ബ്ലോക്കിലെ മേസ്തിരിയാണ് കൊലക്കേസ് പ്രതിയും പരാതിക്കാരനുമായ നസീര്‍.
ജയില്‍ ബാര്‍ബര്‍ ഷോപ്പിലെ സാമഗ്രികള്‍ വൃത്തിയാക്കാന്‍ വച്ചിരുന്ന ചൂടുവെള്ളം കാലില്‍ വീണെന്ന് പറഞ്ഞ് നസീര്‍ ജയില്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. എന്നാല്‍ സംഭവം നടന്ന ദിവസം തന്നെ ആരെങ്കിലും ആക്രമിച്ചതായി പരാതിയൊന്നും നസീര്‍ അറിയിച്ചില്ലെന്ന് ജയില്‍ സൂപ്രണ്ട് പറയുന്നു. സംഭവം നടക്കുമ്പോള്‍ ഒന്നാം ബ്ലോക്കിലായിരുന്നു നിഷാം. നിഷാമിന്റെ പ്രേരണയോടെ ബിനു കാലില്‍ ചൂടുവെള്ളമൊഴിച്ചുവെന്നാണ് പരാതി. ഇത്തരമൊരു സംഭവം ജയിലില്‍ നിന്നും നേരത്തെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നു പൊലീസും പറയുന്നു.

സുപ്രീം കോടതിയില്‍ നിഷാമിന്റെ അപ്പീല്‍ നില്‍ക്കുന്നതിനാല്‍ ചില കേസുകളില്‍ ഉള്‍പ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി സഹതടവുകാര്‍ പണം വാങ്ങുന്നതായുള്ള വിവരം ജയില്‍ ഉദ്യോഗസ്ഥര്‍ക്കുണ്ട്. അത്തരത്തിലുള്ള ഗൂഡാലോചന ഈ കേസിന് പിന്നിലുണ്ടോയെന്നു പൊലീസും ജയില്‍ ഉദ്യോഗസ്ഥരും പരിശോധിക്കുന്നുണ്ട്. സഹതടവുകാരുടെ അനുയായികള്‍ക്ക് നിഷാം പണം നല്‍കാറുണ്ടെന്ന വിവരം ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിരുന്നു. ജയില്‍ ബ്ലോക്കിലുള്ള മറ്റ് തടവുകാരില്‍ നിന്നും മൊഴിയെടുക്കുമ്പോള്‍ കാര്യങ്ങള്‍ വ്യക്തവരുമെന്ന് പൊലീസ് പറയുന്നു.

 

Back to top button
error: