KeralaNEWS

ഗുണ്ടാ ബന്ധം: കോട്ടയത്തെ സൈബര്‍ സെല്‍ എസ്.എച്ച്.ഒയെ മലപ്പുറത്തിന് സ്ഥലംമാറ്റി

തിരുവനന്തപുരം: ഗുണ്ടകളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് കോട്ടയം സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒയെ സ്ഥലം മലപ്പുറത്തേക്ക് സ്ഥലം മാറ്റി. കോട്ടയം സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ: എം.ജെ.അരുണിനെയാണ് മലപ്പുറത്തേക്ക് മാറ്റിയത്.

കോട്ടയത്തെ ഗുണ്ടാ നേതാവ് അരുണ്‍ ഗോപനുമായുള്ള ബന്ധമാണ് നടപടിക്ക് ഇടയാക്കിയത്. എം.ജെ. അരുണിനെ മലപ്പുറത്തേക്ക് സ്ഥലം മാറ്റിയതിന് പകരമായി അവിടുത്തെ എസ്എച്ച്ഒ വി.ആര്‍. ജഗദീഷിനെ കോട്ടയത്തേക്ക് മാറ്റി നിയമിച്ചിട്ടുണ്ട്.

കോട്ടയത്തെ ഗുണ്ടാ നേതാവ് അരുണ്‍ ഗോപനുമായുള്ള ബന്ധം ചൂണ്ടിക്കാട്ടി എസ്എച്ച്ഒയെ ജില്ലയ്ക്ക് പുറത്തേക്ക് മാറ്റാന്‍ ജില്ലാ പൊലീസ് സൂപ്രണ്ട് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇത് പരിഗണിച്ചാണ് എം.ജെ.അരുണിന്റെ സ്ഥലം മാറ്റം.
കോട്ടയം കേന്ദ്രീകരിച്ച് നടന്ന നിരവധി കുറ്റകൃത്യങ്ങളിലെ പ്രധാന കണ്ണിയാണ് ഗുണ്ടാനേതാവായ അരുണ്‍ ഗോപന്‍(31). കോട്ടയം ജില്ലയിലെ ഗുണ്ടാ പ്രവര്‍ത്തനങ്ങള്‍ നേരിട്ടും അല്ലാതെയും നിയന്ത്രിച്ചിരുന്നത് അരുണ്‍ ഗോപന്‍ ആണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. കൊലപാതകം, മോഷണം, പിടിച്ചുപറി, വധശ്രമം, കൊട്ടേഷന്‍, മയക്കുമരുന്ന്കടത്തല്‍ തുടങ്ങി മുപ്പതോളം കേസുകളില്‍ പ്രതിയായ അരുണ്‍ ഗോപനെ അടുത്തിടെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ ഒരു ഡിവൈ.എസ്.പി. ഉള്‍പ്പെടെ ജില്ലയിലെ നാലുപോലീസുകാര്‍ക്ക് ഇയാളുമായി അടുത്ത ബന്ധമുണ്ടെന്ന് കണ്ടെത്തി. ഇതിനെത്തുടര്‍ന്ന് എസ്.പി. ഡി.ജി.പിക്ക് നടപടിക്ക് റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു. ജില്ലയ്ക്ക് പുറത്തേക്ക് ഇവരെ മാറ്റണമെന്നാണ് എസ്.പി. ആവശ്യപ്പെട്ടത്. ഇതിന്റെ ഭാഗമായാണ് ഇപ്പോഴത്തെ നടപടി. എന്നാല്‍, മലപ്പുറത്ത് സൈബര്‍ ക്രൈം സ്റ്റേഷനില്‍ തന്നെയാണ് എം.ജെ. അരുണിനെ നിയമിച്ചിട്ടുള്ളത്.

Back to top button
error: