KeralaNEWS

കോട്ടണ്‍ഹില്‍ സ്‌കൂളില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനികളെ പത്താംക്ലാസുകാര്‍ മര്‍ദിച്ചെന്ന് പരാതി: മന്ത്രി ആന്റണി രാജുവിനെ തടഞ്ഞ് രക്ഷിതാക്കള്‍

തിരുവനന്തപുരം: വഴുതക്കാട് കോട്ടണ്‍ ഹില്‍ സ്‌കൂളില്‍ അഞ്ചാംക്ലാസ് വിദ്യാര്‍ത്ഥിനികളെ പത്താംക്ലാസ് വിദ്യാര്‍ത്ഥിനികള്‍ ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ മന്ത്രി ആന്റണി രാജുവിനെ തടഞ്ഞ് രക്ഷിതാക്കളുടെ പ്രതിഷേധം. സ്‌കൂളില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു മന്ത്രി. റാഗിങ്ങില്‍ പ്രതിഷേധിച്ച് ഇരുപതോളം രക്ഷിതാക്കള്‍ സ്‌കൂളിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു. ഈ സമയത്താണ് മന്ത്രി എത്തിയത്.

റാഗിങ് പരാതിയില്‍ അടിയന്തര നടപടി വേണമെന്ന് രക്ഷിതാക്കള്‍ ആവശ്യപ്പെട്ടു. റാഗിങ് സ്‌കൂള്‍ അധികൃതരെ അറിയിച്ചപ്പോള്‍ പരാതി വ്യാജമാണെന്നും സ്‌കൂളിനെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണെന്നുമാണ് അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായ പ്രതികരണമെന്നും രക്ഷിതാക്കള്‍ പറയുന്നു. സ്‌കൂളിന് സുരക്ഷ ഉറപ്പാക്കുമെന്ന് സ്ഥലം എംഎല്‍എകൂടിയായ മന്ത്രി ആന്റണി രാജു രക്ഷിതാക്കള്‍ക്ക് ഉറപ്പ് നല്‍കി. സ്‌കൂള്‍ പരിസരത്ത് സി സി ടി വി സ്ഥാപിക്കാന്‍ എം എല്‍ എ ഫണ്ടില്‍ നിന്ന് പണം അനുവദിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ വ്യാഴാഴ്ചയാണ് വിവാദമായ റാഗിങ് നടന്നത്. മൂത്രപ്പുരയിലെത്തിയ അഞ്ചാം ക്ലാസിലേയും ആറാം ക്ലാസിലേയും കുട്ടികളെ പത്താം ക്ലാസിലെ വിദ്യാര്‍ത്ഥികള്‍ തടഞ്ഞു ഭീഷണിപ്പെടുത്തി ഉപദ്രവിച്ചെന്നാണ് പരാതി. പറയുന്നത് കേട്ടില്ലെങ്കില്‍ കൈ ഞരമ്പ് മുറിച്ച് കൊല്ലുമെന്നും സ്‌കൂള്‍ കെട്ടിടത്തിന് മുകളില്‍ കൊണ്ടുപോയി താഴേക്കിടുമെന്നും ഭീഷണിപ്പെടുത്തിയെന്നും പരാതിയുണ്ട്. പരിക്കേറ്റ ഒരു വിദ്യാര്‍ത്ഥി ആശുപത്രിയില്‍ ചികിത്സ തേടിയ ശേഷം പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഈ വിദ്യാര്‍ത്ഥിയുടെ രക്ഷിതാവ് ഫേസ്ബുക്ക് പോസ്റ്റും ഇട്ടിരുന്നു. ആക്രമിച്ച വിദ്യാര്‍ത്ഥികളെ തിരിച്ചറിയാനുള്ള ശ്രമം പൊലീസ് തുടരുകയാണ്. മാസ്‌ക്ക് ഇട്ടിരുന്ന വിദ്യാര്‍ത്ഥികള്‍ യൂണിഫോം ധരിച്ചിരുന്നില്ല എന്നാണ് വിദ്യാര്‍ത്ഥികളുടെ മൊഴി.

പുതിയ ബ്ലോക്കിലെ മൂത്രപ്പുര ഉപയോഗിക്കാനെത്തുന്ന യുപിസ്‌കൂള്‍ കുട്ടികളെ മുതിര്‍ന്ന കുട്ടികള്‍ ഭീഷണിപ്പെടുത്തുന്നതായി നേരത്തെയും പരാതികള്‍ ഉണ്ടായിരുന്നു. മുതിര്‍ന്ന കുട്ടികള്‍ തങ്ങളുടെ കുട്ടികളെ സ്റ്റെപ്പില്‍ നിന്ന് തള്ളിയിട്ടുവെന്നും സ്‌കൂള്‍ ബസില്‍ സീറ്റില്‍ ഇരുന്നാല്‍ അതിന് അനുവദിക്കാത്ത സാഹചര്യമുണ്ടെന്നും രക്ഷിതാക്കള്‍ പറയുന്നു. സംഭവത്തില്‍ ഉത്തരവാദികളായ വിദ്യാര്‍ത്ഥിനികള്‍ക്കെതിരെ നടപടിയെടുക്കണം എന്നാവശ്യപ്പെട്ട് ഇന്ന് രാവിലെ രക്ഷിതാക്കള്‍ പ്രിന്‍സിപ്പാള്‍ ഓഫീസിനു മുന്നില്‍ പ്രതിഷേധവുമായി എത്തുകയായിരുന്നു. പ്രതിഷേധവുമായി എബിവിപി പ്രവര്‍ത്തകരും സ്‌കൂളില്‍ എത്തിയിരുന്നു.

സംഭവം വിവാദമായതോടെ വിദ്യാഭ്യാസമന്ത്രി സ്‌കൂള്‍ അധികൃതരുടെ യോഗം വിളിക്കുകയും അധ്യാപകരെ ഇന്ന് ചേംബറിലേക്ക് വിളിച്ചു വരുത്തുകയും ചെയ്തു. പ്രിന്‍സിപ്പാള്‍, പിടിഐ പ്രസിഡന്റ് എന്നിവരുമായി വിദ്യാഭ്യാസ മന്ത്രി ചര്‍ച്ച നടത്തി. വിഷയത്തില്‍ വിദ്യാഭ്യാസ വകുപ്പിന്റെ അന്വേഷണം നടക്കുന്നുണ്ട്. അതിന് ശേഷം മാത്രം നടപടി എന്നതാണ് വകുപ്പിന്റെ തീരുമാനം. എന്നാല്‍ കുട്ടികള്‍ക്കുണ്ടായ ദുരനുഭത്തില്‍ നടപടി അടിയന്തരമായി സ്വീകരിക്കണമെന്നാണ് രക്ഷിതാക്കള്‍ ആവശ്യപ്പെടുന്നത്.

പരാതികള്‍ ഒന്നും കിട്ടിയിട്ടില്ലെന്നും സംഭവം ശ്രദ്ധയില്‍പെട്ട ഉടന്‍ പൊലീസിലും ഉന്നതാധികാരികള്‍ക്കും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും പരാതിക്ക് പിന്നില്‍ ഗൂഢലക്ഷ്യങ്ങളുണ്ടെന്നുമാണ് ഹെഡ് മാസ്റ്റര്‍ പറയുന്നത്. അതേസമയം ഒറ്റപ്പെട്ട സംഭവങ്ങളെ പര്‍വതീകരിച്ച് സ്‌കൂളിനെ തകര്‍ക്കാനുള്ള ശ്രമമാണെന്നായിരുന്നു പിടിഎയുടെ പ്രതികരണം. എന്നാല്‍ പുറത്തു നിന്നെത്തിയ സംഘമാണോ ഇപ്പോഴത്തെ സംഭവത്തിന് പിന്നിലെന്ന് ചില രക്ഷിതാക്കള്‍ സംശയിക്കുന്നു. സ്‌കൂള്‍ ഗെയിറ്റിനും ചുറ്റുമതിലിലും സിസിടിവി ക്യാമറകള്‍ ഇല്ലാത്തതടക്കമുള്ള സുരക്ഷാ വീഴ്ചയും രക്ഷിതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.

 

Back to top button
error: