IndiaNEWS

വോട്ടർപട്ടികയും ആധാറും ബന്ധിപ്പിക്കാനുള്ള നിയമഭേദഗതിക്കെതിരായ ഹർജി നാളെ പരിഗണിക്കും

ദില്ലി: ആധാറും വോട്ടർ കാർഡും തമ്മിൽ ബന്ധിപ്പിക്കുന്ന നിർബന്ധമാക്കി കൊണ്ട് കേന്ദ്രസർക്കാർ കൊണ്ടു വന്ന നിയമത്തിനെതിരെ  കോൺഗ്രസ് നേതാവ് രൺദ്ദീപ് സുർജ്ജേവാലാ നൽകിയ ഹർജി സുപ്രീം കോടതി നാളെ പരിഗണിക്കും

മോദി സർക്കാർ കൊണ്ടു വന്ന പുതിയ നിയമം  ഭരണഘടനാ വിരുദ്ധമാണെന്നും സ്വകാര്യതയ്ക്കും തുല്യതയ്ക്കുമുള്ള അവകാശങ്ങളുടെ ലംഘനമാണെന്നും സുർജേവാല തൻ്റെ ഹർജിയിൽ ആരോപിച്ചിക്കുന്നു. തെരഞ്ഞെടുപ്പ് പരിഷ്‌കരണ നടപടികളുടെ ഭാഗമായാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ തിരഞ്ഞെടുപ്പ് വിവരങ്ങളുമായി ആധാർ കാർഡ് ബന്ധിപ്പിക്കുന്ന പദ്ധതി ആരംഭിച്ചത്. ഇരട്ടിപ്പ് ഒഴിവാക്കി വോട്ടർ പട്ടിക ശുദ്ധീകരിക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് വോട്ടർ ഐഡി കാർഡും ആധാറും ബന്ധിപ്പിക്കാനുള്ള നടപടികൾക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ തുടക്കമിട്ടത്.

വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അപേക്ഷിക്കുന്നവരിൽ നിന്നും തെരെഞ്ഞടുപ്പ് കമ്മീഷന് ആധാർ വിവരങ്ങൾ തേടാൻ അധികാരം നൽകുന്നതായിരുന്നു. കേന്ദ്രസർക്കാർ കൊണ്ടുവന്ന തെരഞ്ഞെടുപ്പ് നിയമഭേദഗതി ബിൽ. ഒന്നിലധികം സംസ്ഥാനങ്ങളിലെ വോട്ടർപട്ടികയിൽ ആളുകൾ പേര് രജിസ്റ്റർ ചെയ്യുന്നത് തടയാനും വ്യാജ വോട്ടർമാരെ നീക്കം ചെയ്യാനുമാണ് ഇതിലൂടെ ഉദ്ധേശിക്കുന്നത് എന്നായിരുന്നു സർക്കാരിൻ്റെ വിശദീകരണം.എന്നാൽ വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ആധാർ നിർബന്ധമാക്കുന്നതോടെ രാജ്യത്ത് പൌരൻമാരാല്ലത്തവരും വോട്ട് ചെയ്യുന്ന സാഹചര്യമുണ്ടാവുമെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം ഈ ഭേദഗതിയെ എതിർക്കാൻ ശ്രമിച്ചിരുന്നു.

പാർലമെൻ്റിൻ്റെ കഴിഞ്ഞ ശീതകാല സമ്മേളനത്തിൽ കാര്യമായൊരു ചർച്ചയും നടത്താതെയാണ് ഇത്ര സുപ്രധാനമായൊരു ബിൽ കേന്ദ്രസർക്കാർ തിടുക്കപ്പെട്ട് പാസാക്കിയതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. 24 മണിക്കൂറിനിടെയാണ് ലോക്സഭയും രാജ്യസഭയും ബിൽ പാസ്സാക്കിയത്. കോൺഗ്രസിനെ കൂടാതെ ഡിഎംകെ, എൻസിപി, തൃണമൂൽ കോൺഗ്രസ്, ശിവസേന, ബി.എസ്.പി എന്നീ പാർട്ടികളുടെ നിയമഭേദഗതിയെ എതിർത്തിരുന്നു.

പ്രതിപക്ഷ കക്ഷികൾ ചേർന്ന് വലിയ പ്രതിഷേധമായിരുന്നു ബില്ലിനെതിരെ പാർലമെൻ്റിൽ നടത്തിയത്. ബില്ലിനെതിരായ പ്രതിഷേധത്തിനിടെ രാജ്യസഭാ അധ്യക്ഷന് നേരെ റൂൾ ബുക്ക് എറിഞ്ഞെന്നാരോപിച്ച് തൃണമൂൽ എംപി ഡെറക് ഒബ്രിയനെ സസ്‌പെൻഡ് ചെയ്യുന്ന സാഹചര്യവുമുണ്ടായി.

പൗരത്വമല്ല, ഒരു വ്യക്തി താമസക്കാരനാണ് എന്നതിൻ്റെ തെളിവാണ് ആധാർ എന്ന് കോൺഗ്രസ് എംപി ശശി തരൂർ പറഞ്ഞു. “നിങ്ങൾ വോട്ടറോട് ആധാർ കാർഡ് ആവശ്യപ്പെടുകയാണെങ്കിൽ, നിങ്ങൾക്ക് ലഭിക്കുന്നത് അയാളുടെ താമസസ്ഥലം വ്യക്തമാക്കുന്ന  ഒരു രേഖയാണ്. ആധാർ അടിസ്ഥാനമാക്കി വോട്ടർ പട്ടിക പുതുക്കുമ്പോൾ പൌരൻമാരല്ലാത്തവർക്ക് വോട്ടവകാശം നൽകാനുള്ള സാഹചര്യമാണ് സൃഷ്ടിക്കപ്പെടുന്നതെന്നും തരൂർ ചൂണ്ടിക്കാട്ടുന്നു.

Back to top button
error: