NEWS

കേരള ലോട്ടറി വല്ലാതെ ചീഞ്ഞ് നാറുന്നല്ലോ സാറന്മാരെ

പത്തനംതിട്ട: വ്യാപകമായ ആക്ഷേപമാണ് കേരള ഭാഗ്യക്കുറിയെപ്പറ്റി ഉയരുന്നത്.മാർട്ടിൻ ലോട്ടറിയേക്കാൾ വലിയ ഉഡായിപ്പാണ് ഇന്ന് കേരള ഭാഗ്യക്കുറി.
കേരള ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം അടിച്ച കണക്ക് നോക്കിയാൽ കരുനാഗപ്പള്ളിയും മൂവാറ്റുപുഴയും ഇരിങ്ങാലക്കുടയുമാണ് മുന്നിൽ.മറ്റൊരു സ്ഥലത്തും ഇത്രയും ഒന്നാം സമ്മാനങ്ങൾ വീണിട്ടില്ല.പത്തനംതിട്ടയിലൊക്കെ ഒരു ഒന്നാം സമ്മാനം വീണിട്ട് വർഷങ്ങൾ കഴിഞ്ഞു.
ഇനി ഇന്നലത്തെ (22/7/22) ഒന്നാം സമ്മാനത്തിന്റെ കണക്ക് നോക്കിയാൽ,

മൺസൂൺ  ബംബർ( കഴിഞ്ഞ ഞായറാഴ്ച) 10 കോടി വീണ അങ്കമാലിയിലെ അതേ കടയിൽ തന്നെയാണ് നിർമ്മൽ ഫസ്റ്റ് പ്രൈസ് വീണിരിക്കുന്നത്(സിറിൾ ചാക്കോ, ഏജൻസി നമ്പർ E4393)

 അതുപോലെ 20/7/ 22 ലെ Ak 558 അക്ഷയ ഫസ്റ്റും സെക്കന്റും വീണിരിക്കുന്നത് തിരുവനന്തപുരം ബൈജു ട T 2636 എന്ന ഏജൻസിയിൽ തന്നെയാണ്.

ദിവസവും ലക്ഷക്കണക്കിന് ആളുകളാണ് ലോട്ടറിയിൽ തങ്ങളുടെ ഭാഗ്യം പരീക്ഷിക്കുന്നത്. ഇതിൽതന്നെ 2000-3000 രൂപയ്ക്ക് ടിക്കറ്റെടുക്കുന്നവരും ധാരാളമുണ്ട്.അവരിൽ പലർക്കും ഏറ്റവും ചെറിയ തുകയായ 100 രൂപപോലും ലഭിക്കാറുമില്ല എന്നതാണ് വാസ്തവം.സ്ഥിരം12 സെയിം ടിക്കറ്റുകൾ മൊത്തമായി പിടിക്കുന്നവരുമുണ്ട്.24 സെയിം ടിക്കറ്റുകൾ വിൽക്കാൻ പാടില്ലെന്ന് സർക്കാർ പറയുമ്പോഴും മാർക്കറ്റിൽ 48 സെയിം ടിക്കറ്റുകൾ വരെ ലഭ്യമാണ്.അല്ലെങ്കിൽ ചിലർ അങ്ങനെയേ കൊടുക്കൂ.എന്നിട്ടും ഈ പറയുന്ന സമ്മാനങ്ങൾ എവിടെ?!
സമ്മാനം വീഴുന്ന ടിക്കറ്റുകൾ ജില്ല വിട്ട് തിരഞ്ഞാലും ലഭിക്കില്ല.പുറത്തു വിടാത്ത ടിക്കറ്റുകൾക്ക് സമ്മാനം അടിപ്പിക്കുന്നു എന്നാണ് ലോട്ടറി വകുപ്പിനെതിരെയുള്ള പ്രധാന ആക്ഷേപം.ഈ പറഞ്ഞത് 5000 മുതൽ താഴോട്ടുള്ള സമ്മാനങ്ങളുടേതാണ്.അപ്പോൾ ലക്ഷങ്ങൾ വരുന്ന ഒന്നും രണ്ടും മൂന്നും സമ്മാനങ്ങളുടെ കാര്യമോ …? പലപ്പോഴും വിൽക്കാത്ത (അൺസോൽഡ്) ടിക്കറ്റിനാണ് ഈ സമ്മാനങ്ങൾ അടിക്കുന്നത്.അല്ലെങ്കിൽ മുകളിൽ പറഞ്ഞ മാതിരി ‘ചില’ ഏജൻസികൾക്ക് മാത്രം!
ഖജനാവിൽ കാശില്ല, അതിനാൽ പരമാവധി സമ്മാനങ്ങൾ വിട്ടുകൊടുക്കാൻ ലോട്ടറി വകുപ്പ് തയ്യാറല്ല എന്നാണ് കേരള ലോട്ടറിയെപ്പറ്റിയുള്ള ഇപ്പോഴത്തെ പൊതുവെയുള്ള വിലയിരുത്തൽ.അതേപോലെ നമ്പരുകൾ നേരത്തെ സെറ്റ് ചെയ്തു വച്ചിട്ടാണ് നറുക്കെടുപ്പ് ‘ലൈവ്’ കാണിക്കുന്നതെന്നും ആരോപണമുണ്ട്.തമിഴ്നാട്ടിലും മറ്റും ഇരുന്ന് കിറുകൃത്യമായി സമ്മാനങ്ങൾ വാങ്ങിക്കൂട്ടുന്നവരുണ്ട്.കൊടുക്കലും വാങ്ങലും- എല്ലാം ഗൂഗിൾ പേ വഴിയാണ്.പാലക്കാട്ടും തിരുവനന്തപുരത്തും കൊല്ലത്തും കോട്ടയത്തുമൊക്കെ ഇത്തരം ധാരാളം ഏജൻസികൾ കാണാൻ സാധിക്കും.ഏജൻസികൾ വാട്സാപ്പ് വഴി ടിക്കറ്റ് നമ്പരുകൾ സ്ഥിരം കസ്റ്റമേഴ്‌സിന് അയച്ചുകൊടുക്കും 460 മുടക്കി(20 രൂപ ഡിസ്ക്കൗണ്ട്) 5000-ന്റെ 12 സെയിം ടിക്കറ്റുകൾ വാട്സാപ്പ് വഴി ബുക്ക് ചെയ്യാൻ സാധിക്കും.കിറുകൃത്യം ആ നമ്പരുകൾക്ക് സമ്മാനവും വീഴും. അതായത് 460 രൂപ മുടക്കുമ്പോൾ 60,000 രൂപ !! അതേസമയം കൂലിപ്പണിയും കഴിഞ്ഞുവന്ന് കിട്ടുന്ന കൂലി മൊത്തം മുടക്കി ടിക്കറ്റെടുത്താലും നാട്ടിലെ പാവങ്ങൾക്ക് ഒരു നൂറു രൂപ പോലും കിട്ടുകയുമില്ല.

കേരള ലോട്ടറിയെപ്പറ്റിയുള്ള മറ്റൊരു ആക്ഷേപം 120(അവസാന നാല് അക്കങ്ങൾ ഒരേ പോലെ വരുന്നത്) ടിക്കറ്റുകളിൽ കൂടുതൽ അടിച്ച് മാർക്കറ്റുകളിൽ എത്തിക്കുന്നു എന്നതാണ്.തലേദിവസത്തെ സമ്മാനത്തിൽ ഈ നമ്പരുകൾ തിരിച്ചും മറിച്ചും (ക്ലൂ) കാണിക്കും.ഇതോടെ ജനങ്ങൾ ആ നമ്പരുകൾക്ക് വേണ്ടി പരക്കം പായും.പിറ്റേന്ന് ആ നമ്പരുകളൊട്ട് വരത്തുമില്ല.ഫലത്തിൽ നാലിരട്ടി കാശ് ജനങ്ങളിൽ നിന്നും ലോട്ടറി വകുപ്പ് പറ്റിച്ചെടുക്കും.

കേരള ലോട്ടറിയുടെ സമ്മാനത്തുക 25 കോടിയായി ഉയര്‍ത്തുമെന്ന് തമിഴ്‌നാട്ടിലെ ഒരു യുട്യൂബർ ആറ് മാസം മുൻപ് പറഞ്ഞത് ഇപ്പോഴും ചര്‍ച്ചയാകുന്നുണ്ട്. കേരളത്തിലെ ലോട്ടറിയെ കുറിച്ച്‌ പറയവേയാണ് ‘ഗോള്‍ഡല്‍ വീല്‍സ്’ എന്ന യുട്യൂബ് ചാനലില്‍ കേരള ലോട്ടറിയുടെ ഓണം ബംപര്‍ സമ്മാനത്തുക 25 കോടിയാക്കി ഉയര്‍ത്താന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടു വന്നത്.ആറ് മാസം മുൻപായിരുന്നു ഈ വാര്‍ത്ത . ഇതിനു ശേഷം ഈമാസം ഓണം ബംബർ ലോട്ടറി തുക ഉയര്‍ത്തി കൊണ്ടുള്ള ലോട്ടറി വകുപ്പിന്റെ തീരുമാനവും വന്നു.ഇത് കേരളാ ലോട്ടറിയിലെ ഉന്നതരും മറ്റു ചിലരും തമ്മിലുള്ള ബന്ധത്തിന്റെ സൂചനയായി നിരവധി പേര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

പലപ്പോഴും കള്ളപ്പണം വെളുപ്പിക്കാന്‍ അടക്കം ലോട്ടറിയെ ഉപയോഗിക്കുന്നു എന്ന ആരോപണവും ഉയര്‍ന്നിരുന്നു. ഇക്കാര്യം ലോട്ടറി ഏജന്റ്‌സ് അസോസിയേഷന്‍ പരാതിയായി ചൂണ്ടിക്കാട്ടിയിട്ടുമുണ്ട്.

ഓണം ബംപറിന്റെ ഒന്നാം സമ്മാനം 25 കോടി രൂപയാണെങ്കിലും 10 ശതമാനം ഏജൻസി കമ്മിഷനും 30 ശതമാനം നികുതിയും കഴിഞ്ഞ് 15.75 കോടി രൂപയാണ് ലോട്ടറി അടിക്കുന്നയാൾക്ക് ലഭിക്കുക. ഒന്നാം സമ്മാനത്തിന് അര്‍ഹമായ ടിക്കറ്റ് വില്‍ക്കുന്ന ഏജന്റിന് 2.50 കോടി രൂപ കമ്മീഷനായി ലഭിക്കും.ഒരു ടിക്കറ്റിന് 96 രൂപയാണ് ഏജന്റ് കമ്മിഷൻ.

6 രൂപ 50 പൈസയാണ് ഒരു ടിക്കറ്റ് വിറ്റാൽ വിൽപ്പനക്കാർക്ക് കമ്മീഷനായി ലഭിക്കുന്നത്.സമ്മാനം അടിച്ചാൽ
 5000-ത്തിന്  570, 2000- ത്തിന് 240, 1000-ത്തിന് 120, 500- ന് 60, 200-ന് 24, 100- ന് 20 എന്നിങ്ങനെയാണ് കമ്മീഷൻ.
 
ലോട്ടറിവിൽപ്പനയിലൂടെ ആറുവർഷം കൊണ്ട് സർക്കാരിന് കിട്ടിയത് 56,236.58 കോടി രൂപയാണ്.2016-’17 മുതൽ 2021-’22 വരെയുള്ള വരുമാനമാണിത്.ഇതിൽ സമ്മാനത്തുക കഴിച്ചുള്ള
തുക സർക്കാരിന് ലാഭമാണ്. ഇക്കാലത്ത് 47,719.31 കോടി രൂപയുടെ ലോട്ടറിയാണ് വിറ്റത്. നികുതിയിനത്തിൽ 8517.27 കോടി രൂപയും ലഭിച്ചു.
തീർന്നില്ല ഭാഗ്യക്കുറി സമ്മാനത്തുക വാങ്ങാൻ ഭാഗ്യവാൻമാർ എത്താത്ത വകയിലും നേട്ടമുണ്ട് !!!!. ഇത്തരത്തിൽ 2016മുതൽ 2020വരെ സർക്കാരിന് ലഭിച്ചത് 291 കോടി രൂപയാണ് !!!!!!.വിൽക്കാത്ത ടിക്കറ്റിന് സമ്മാനം അടിച്ചാൽ ആരാണ് സാറന്മാരെ വാങ്ങാൻ വരുന്നത്….

Back to top button
error: